ഊണ് കഴിഞ്ഞ് ഇനിയെന്ത്
എന്ന ചിന്തയിൽ തറവാട്ടിൽ അന്യോന്യം നോക്കി വിഷണ്ണരായി ഇരിക്കുമ്പോഴാണ് മൊബൈൽ ചിലച്ചത്.
സജീവ്ഭായ് … !
“ഹലോ… നമസ്കാരം… എത്തിയല്ലേ
വിനുവേട്ടാ…?”
“നമസ്കാരം…. ങ്ഹും… എത്തി… എത്തി… വീടൊക്കെ കാണുകയും ചെയ്തൂട്ടോ…” നീരസം പ്രകടിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
“ഞാനിവിടെ സൈറ്റിലുണ്ട്… ഇങ്ങോട്ട് വാന്ന്…”
ഈ സൌഹൃദമാണ് ദ്വേഷ്യവും
നീരസവുമെല്ലാം അലിയിച്ചു കളയുന്നത്. വീട് പണിയുന്നവനും പണിയിപ്പിക്കുന്നവനും തമ്മിലുള്ള
ബിസിനസ് ബന്ധത്തിനുമപ്പുറം ഒരു കുടുംബ സൌഹൃദം തന്നെ രൂപം കൊണ്ടിരിക്കുന്നു കഴിഞ്ഞ രണ്ട്
വർഷമായി എന്നതാണ് വാസ്തവം. ശങ്കർജിയോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ഒരു പങ്ക്
സജീവ്ഭായിക്കും കുടുംബത്തിനും കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല ഞങ്ങൾക്ക്.
നിഷ്കളങ്കമായ മന്ദഹാസവുമായാണ്
സജീവ്ഭായ് ഞങ്ങളെ വരവേറ്റത്.
“പണിക്കാരെ കിട്ടാനുള്ള
വിഷമം… അതാണ് വൈകിയത്… വിഷമിക്കാണ്ടാന്നേയ്… ഒരാഴ്ച്ച കൊണ്ട് തീർത്ത് തരാം…” കുശലാന്വേഷണങ്ങൾക്ക് ശേഷം സജീവ്ഭായ് പറഞ്ഞു.
“തീർന്നാൽ കൊള്ളാം…” സർഗത്തിലെ കുട്ടൻ തമ്പുരാൻ സ്റ്റൈലിൽ വാമഭാഗം പറഞ്ഞത് കേട്ട് എല്ലാവരും
ചിരിച്ചു പോയി.
*
* * * * * * * * * * * * * * *
ഇനിയത്തെ യജ്ഞം കോളേജ്
അഡ്മിഷനാണ്. റിസൽറ്റ് അറിഞ്ഞപ്പോൾ തന്നെ സെന്റ് തോമസിലും കേരളവർമ്മയിലും അപ്ലിക്കേഷൻ
സബ്മിറ്റ് ചെയ്തതാണ്. ഇന്റർവ്യൂ സമയം കൂടി കണക്ക് കൂട്ടിയാണ് വെക്കേഷൻ അഡ്ജസ്റ്റ് ചെയ്ത്
ജൂണിൽ തന്നെ വന്നിരിക്കുന്നത്.
“കേരളവർമ്മയിൽ കിട്ടിയാൽ
നന്നായിരുന്നു…” മകന്റെ ആഗ്രഹം.
“അവിടെ എന്നും സമരവും
പൊരിഞ്ഞ അടിയുമാണെന്നാണ് കേട്ടത്… സെന്റ് തോമസിൽ കിട്ടിയാൽ ചേരുന്നതാണ് നല്ലത്… ഞാനൊക്കെ പഠിക്കുമ്പോഴത്തെ പോലെയല്ല… മിക്സഡ് ആണിപ്പോൾ…” അവൻ മരത്തിൽ കണ്ടത് മാനത്ത് കണ്ടിട്ട് ഞാൻ പറഞ്ഞു.
“ഛേ... അതുകൊണ്ടല്ല അച്ഛാ…” അവന്റെ മുഖത്ത് നാണം.
“അവിടെ കിട്ടുകയാണെങ്കിൽ
ചേര് മോനേ നീ… അച്ഛന്റെ കോളേജിൽ തന്നെ നിനക്കും പഠിക്കാമല്ലോ…” ഭാര്യാജിയുടെ റെക്കമെന്റേഷൻ.
* * * * * * * * * *
* * * * * * * * *
“ഒരു ഇന്റർവ്യൂ കാർഡ്ണ്ട്ട്ടാ… മോനെവിടെ…? അവന്റെ കൈയിൽ തന്നെ കൊടുക്കട്ടെ…” പോസ്റ്റ് വുമൺ മകനെ തിരഞ്ഞു.
“അച്ഛാ, സെന്റ് തോമസീന്നാ… ”
“ഇനി മറ്റൊന്നും നോക്കണ്ട… അവിടെ തന്നെ ചേര്…” വാമഭാഗം.
മാർക്ക് ലിസ്റ്റ്, റ്റി.സി,
രണ്ട് ഫോട്ടോ, ഫീസ് ഇത്രയുമായി രാവിലെ പത്ത്
മണിക്ക് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്റർവ്യൂവിന് തലേ ദിവസം
തന്നെ ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ രേഖകളും
എടുത്ത് ഫയലിലാക്കി റെഡിയാക്കി വച്ചു അമ്മയും മകനും കൂടി.
*
* * * * * * * * * * * * * * * * *
കാലവർഷം ശക്തി പ്രാപിച്ചിരിക്കുന്നു.
നനഞ്ഞ കുടയും ഫയലും ഒക്കെയായി ബസ്സിനുള്ളിൽ ഞെങ്ങി ഞെരുങ്ങി കോളേജിൽ പോയിരുന്ന കാലം
വീണ്ടും ഓർമ്മയിലേക്കോടിയെത്തുകയായിരുന്നു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ. ഒരു ബസ്സ്
മിസ്സായാൽ പിന്നെ മുക്കാൽ മണിക്കൂർ കഴിയണമായിരുന്നു അന്നൊക്കെ അടുത്ത ബസ്സ് വരുവാൻ.
ഇന്ന് ആ സ്ഥിതിയൊക്കെ പോയ്മറഞ്ഞിരിക്കുന്നു. പത്ത് മിനിറ്റിന് പത്ത് മിനിറ്റിന് ബസ്സുണ്ട്
ടൌണിലേക്ക്.
ബസ്സിനുള്ളിലെ തിരക്ക്
ഒരു പുതുമയായിരുന്നു മകന്. സൌദിയിലെ സ്കൂൾ ബസ്സിലെ സുഖകരമായ യാത്ര എവിടെ, ചാലയ്ക്കൽ
ട്രാൻസ്പോർട്ട്സിലെ തിരക്കിനിടയിലെ യാത്രയെവിടെ… കിളിയുടെയും
കണ്ടക്ടറുടെയും ഉച്ചത്തിലുള്ള കമ്മ്യൂണിക്കേഷൻ സിസ്റ്റവും യാത്രക്കാരുടെ നാട്ടു വർത്തമാനവും
എല്ലാം പുതിയൊരനുഭവം തന്നെയായിരുന്നു അവന്.
ബ്ലോക്ക് സ്റ്റോപ്പ് എത്താറായപ്പോഴാണ്
തലേദിവസം എടുത്ത് വച്ച ഫയലിനുള്ളിലെ രേഖകളിലേക്ക് വീണ്ടും ഒരു എത്തിനോട്ടം നടത്തിയത്.
എല്ലാമുണ്ട്… ഫോട്ടോ ഒഴികെ… !! ബെസ്റ്റ്… !
“അല്ല… ഫോട്ടോ എടുത്ത് വച്ചില്ലായിരുന്നോ…?”
“അയ്യോ… അത് മറന്നു പോയല്ലോ…”
“ഒരു കാര്യം ചെയ്യാം… നമുക്കിവിടെ ഇറങ്ങാം… പോയി എടുത്തിട്ട് വരാം…”
മുമ്പിലെത്തിയ ഓട്ടോ പിടിച്ച്
തിരികെ വീട്ടിലേക്ക്… ശകുനവും ലക്ഷണവും ജ്യോതിഷവും ഒക്കെ വിശ്വസിക്കുന്നവർക്ക്
ജീവിതം നായ നക്കി എന്ന് ആകുലപ്പെടുവാൻ ഈ ഒരു സംഭവം മതി. നാനൂറ് മീറ്റർ റിലേ മത്സരത്തിലെന്ന
പോലെ വീട്ടിൽ ചെന്ന് ഫോട്ടോയുമെടുത്ത് അടുത്ത ബസ്സിൽ കയറി ടിക്കറ്റെടുക്കുമ്പോൾ ചോദിച്ചു.
“സ്വപ്നയുടെ അവിടെ പോവില്ലേ…?”
“ഇല്ല ചേട്ടാ… വടക്കേ സ്റ്റാൻഡിലിക്കാ...”
“ശരി...”
ബിനിയുടെ മുന്നിൽ ഇറങ്ങി
നടക്കുകയേ മാർഗ്ഗമുള്ളൂ… നടക്കുന്നത്
തന്നെയാണ് നല്ലത്. മകന് വഴിയുമൊന്ന് പരിചയമാകട്ടെ. സ്വപ്നയുടെ മുന്നിലെത്തിയപ്പോഴാണ്
കാലവർഷം അതിന്റെ ആരവത്തോടെ കോരിച്ചൊരിയുവാൻ തുടങ്ങിയത്. കുടക്കീഴിലെ യാത്ര ആസ്വദിച്ച് നനഞ്ഞൊലിച്ച് ഇരുപത്തിയെട്ട്
വർഷങ്ങൾക്ക് ശേഷം സെന്റ് തോമസിന്റെ അങ്കണത്തിൽ കാലുകുത്തുമ്പോൾ സമയം ഒമ്പതേമുക്കാൽ.
തികച്ചും യാദൃച്ഛികം… പ്രീഡിഗ്രിക്ക് ഞാൻ പഠിച്ചിരുന്ന സയൻസ് ബ്ലോക്കിലെ അതേ ക്ലാസ് റൂമിലാണ്
ഇന്റർവ്യൂ. പണ്ട് മെൻസ് കോളേജ് ആയിരുന്നപ്പോഴുണ്ടായിരുന്ന വർണ്ണദാരിദ്ര്യമെല്ലാം പോയ്മറഞ്ഞിരിക്കുന്നു.
ആൺകുട്ടികളെക്കാൾ ഭൂരിപക്ഷം പെൺകുട്ടികൾക്കാണെന്ന് തോന്നുന്നു ഇപ്പോഴിവിടെ.
അഡ്മിഷൻ നടപടികളെല്ലാം
പൂർത്തിയാക്കി പ്രിൻസിപ്പൽ ജെൻസൺ സാറുമായുള്ള ഇന്റർവ്യൂവും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ
ലോകം പിടിച്ചടിക്കിയ പ്രതീതി മകന്റെ മുഖത്ത്.
“എന്നാലിനി പോവാല്ലേ…?” അവൻ ചോദിച്ചു.
“പോകാൻ വരട്ടെ… എന്റെ പഴയ മാഷ്മ്മാരെയൊക്കെ ഒന്നു കാണാൻ പറ്റുമോ എന്ന് നോക്കട്ടെ…”
ഞാൻ ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ
ജോയ്ൻ ചെയ്ത എം.ഡി വർഗീസ് മാഷ് ഇപ്പോൾ മാത്ത്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് ആണ്. കണക്കിന്റെ
കുരുക്കുകൾ വളരെ മനോഹരമായി ലളിതമായി ഞങ്ങളിലേക്ക് പകർന്ന് തന്നിരുന്ന വർഗീസ് മാഷ്…
മാത്ത്സ് ഡിപ്പാർട്ട്മെന്റിൽ
ചെന്നപ്പോഴാണ് എല്ലാവരും ഇന്റർവ്യൂ നടക്കുന്നയിടത്താണെന്ന് അറിയാൻ കഴിഞ്ഞത്. ശരി… എങ്കിൽ അങ്ങോട്ട്..
ഒരു വിദ്യാർത്ഥിയുടെ അപേക്ഷയിൽ
ഒപ്പിട്ടിട്ട് തലയുയർത്തിയ മാഷ്, മുന്നിൽ പ്രത്യക്ഷപ്പെട്ട എന്നെക്കണ്ട് ഒരു നിമിഷം ഓർമ്മകളുടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക്
എത്തിനോക്കി. പിന്നെ ആ മുഖത്ത് അത്ഭുതം നിറഞ്ഞ മന്ദഹാസം…
“ഓർമ്മയുണ്ടോ മാഷേ…?”
“എടോ… ഇയാളിതെവിടെയാ…? തനിക്കൊരു മാറ്റവുമില്ലല്ലടോ…”
“ഞാനിപ്പോൾ സൌദിയിലാണ്
മാഷേ… മകനെ ചേർക്കാൻ വന്നതാണ്… ഞാൻ വിചാരിച്ചത് മാഷ് തിരിച്ചറിയില്ല എന്നാണ്…”
“നിങ്ങളുടെയൊക്കെ ബാച്ചിനെ
എങ്ങനെ മറക്കാൻ കഴിയുമെടോ… ജോസഫ് മാത്യുവിന്റെയും അജിത്കുമാർ രാജയുടെയും
ഒക്കെ ബാച്ചല്ലേ…? B-ബാച്ച്... അന്നത്തെ
കുട്ടികളുടെയൊക്കെ സ്നേഹം ഒന്ന് വേറെ തന്നെയായിരുന്നു…” ഗതകാല സ്മരണകളുടെയും അന്നത്തെ ഗുരുശിഷ്യ ബന്ധത്തിന്റെയും
ഒക്കെ ആർദ്രത ആ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കുവാൻ കഴിയുമായിരുന്നു.
“അജിത് ഇപ്പോൾ ശക്തൻ കോളേജിലെ
രാജാവായി വാഴുകയാണ് തൃശൂരിൽ…” മാഷ് പറഞ്ഞു.
“നമ്മുടെ മൈനർ ആന്റണി
മാഷൊക്കെ എന്തു പറയുന്നു മാഷേ…?”
“മാഷ് മരിച്ചു പോയെടോ… അന്നത്തെ മാഷ്മ്മാരിൽ പലരും ഇന്നില്ല… ഇംഗ്ലീഷ് ഡിപ്പാർട്ടെമെന്റിലെ മുരളി മാഷ്… മലയാളത്തിലെ ചുമ്മാർ ചൂണ്ടൽ മാഷ്… അങ്ങനെ പലരും…”
“ഫിസിക്സിലെ എം.കെ മേനോൻ
മാഷ് എന്ത് പറയുന്നു…?”
“ആളിപ്പോഴും ട്യൂഷനിൽ
സജീവമാണ്… അതു പോലെ ജയറാം മാഷും…”
മേനോൻ മാഷ്ടെ “മരോട്ടിത്തലയൻ“,
“പിണ്ണാക്ക് തലയൻ“, ജയറാം മാഷ്ടെ “കൊശവൻ” എന്നീ വിളികൾ കേൾക്കാതെ പഠിച്ചവർ അന്ന് കാലത്ത്
വിരളമായിരിക്കും.
“കാണാൻ വന്നതിൽ വളരെ സന്തോഷമുണ്ടെടോ… ഇതൊക്കെയാണ് പഴയ വിദ്യാർത്ഥികളും ഇന്നത്തെ വിദ്യാർത്ഥികളും തമ്മിലുള്ള
വ്യത്യാസം… കാണാം ഇനിയും… കുറച്ച്
തിരക്കിലാ… ഇന്റർവ്യൂ നടക്കുകയാ…”
മാഷോട് യാത്ര പറഞ്ഞിട്ട്
സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്ക് നടന്നു. ഭാഗ്യം… രാംകുമാർ മാഷ് അവിടെത്തന്നെയുണ്ട്. മാഷും ഡിപ്പാർട്ട്മെന്റ് ഹെഡ്ഡാണിപ്പോൾ.
“അറിയുമോ മാഷേ…?”
“എടോ… താനോ….?” അവിശ്വസനീയതയോടെ
കൈകളിൽ പിടിച്ച് കണ്ണുകളിലേക്ക് നോക്കി നിന്നു മാഷ്…
“തന്റെ ചിരി കണ്ടപ്പോഴേ
എനിക്ക് ഓർമ്മയിലെത്തി…
എന്താടോ ഇപ്പോൾ ഇവിടെ...?”
“മകനെ ചേർക്കാൻ വന്നതാണ്
മാഷേ…”
“ഏതാ സബ്ജക്റ്റ്…?”
“ഇക്കണോമിക്സ്…”
“ഡേവിസ് മാഷെ കണ്ടില്ലേ…?”
“കണ്ടു മാഷേ… അഡ്മിഷൻ എല്ലാം ഓ.കെ ആയി…”
“ഇയാൾ എന്റെ ഒരു പഴയ സ്റ്റുഡന്റാണ്… മിഡ് എയ്റ്റീസ്… ശരിയല്ലേടോ…?” മാഷ്
സഹപ്രവർത്തകർക്ക് എന്നെ പരിചയപ്പെടുത്തി.
“അന്നത്തെ കുട്ടികളുടെ
സ്നേഹവും ബഹുമാനവും ഒന്നും ഇന്നത്തെ കുട്ടികൾക്കില്ലെടോ... അതൊക്കെ ഒരു കാലം…”
ആ വാത്സല്യത്തിന് മുന്നിൽ
ഞാൻ ഇരുപത്തിയെട്ട് – മുപ്പത് വർഷങ്ങൾ പിറകോട്ട് സഞ്ചരിച്ച് ആ കലാലയത്തിൽ ചെലവഴിച്ച
സുവർണ്ണ കാലത്തിന്റെ ചിറകിലേറി.
കോളേജ് ഭരണാധികാരികളെ
ഞെട്ടിച്ചുകൊണ്ട് എസ്. എഫ്. ഐ യുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച് യൂണിയൻ ചെയർമാനായ
ഫാദർ സി.ടി ജോസ്… ഇംഗ്ലീഷ് സാഹിത്യത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടു
പോയി വേർഡ്സ്വർത്തിനെയും കീറ്റ്സിനെയും ബ്രൌണിങ്ങിനെയും കാണിച്ചു തന്ന വി.ജി.നാരായണൻ
മാഷ്… മാക്ബത്തിലൂടെ ഷെയ്ക്സ്പീരിയൻ ലിറ്ററേച്ചർ അഭിനയിച്ച്
ഫലിപ്പിക്കുമായിരുന്ന രാമചന്ദ്രൻ മാഷ്… സ്റ്റോം വാണിങ്ങിലൂടെ ഹീറോ ആയി മാറിയ പോൾ പഴയാറ്റിൽ
മാഷ്… “മിസ്റ്റർ C.V.C ഉണ്ണി ഇനി ക്ലാസിൽ വരേണ്ടതില്ല”
എന്ന് ഏതോ കുസൃതിക്കാരൻ ബോർഡിൽ എഴുതി വച്ചിരിക്കുന്നത് കണ്ട് ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ
മലയാളം അദ്ധ്യാപകൻ സി.വി. ചേറുണ്ണി മാഷ്… അങ്ങനെ പ്രീയപ്പെട്ട എത്രയോ അദ്ധ്യാപകർ…
വർഷങ്ങൾക്ക് ശേഷം വീണ്ടും
എന്റെ പ്രിയകലാലയത്തിന്റെ മുറ്റത്ത് നിൽക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. ജീവിച്ചിരിക്കുന്നവരും
മൺമറഞ്ഞവരും ആയ എല്ലാ അദ്ധ്യാപകർക്കും എന്റെ കൂപ്പുകൈ… അന്ന് ഒപ്പമുണ്ടായിരുന്ന എല്ലാ സഹപാഠികൾക്കും കൂപ്പുകൈ… നിങ്ങളുടെയെല്ലാം ഹൃദയതാളം ഞാനറിയുന്നു…
ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പ്രിയ കലാലയത്തിലേക്ക് ഒരു സന്ദർശനം...
ReplyDeleteപ്രിയപ്പെട്ട വിനുവേട്ടന്,
ReplyDeleteസുപ്രഭാതം !
സ്വന്തം നാട്ടിലെ പരിചിതമായ ചുറ്റുപാടുകളിലെ വിശേഷങ്ങള്‍ വായിച്ചു സന്തോഷിക്കുന്നു..അച്ഛന് പഠിച്ച കോളേജില്‍ മകന് പഠിക്കുക എന്നൊക്കെ പറഞ്ഞാല്‍, അതിശയം തന്നെ.
തിരുവനന്തപുരത്തെ ശങ്കര്ജിയെയാണോ ഉദ്ദേശിച്ചത് ?
ഇപ്പോള്‍ വീടു പണി കഴിഞ്ഞിരിക്കുമല്ലോ.
ഒരു കാര്യത്തിന് പുറപ്പെടുമ്പോള്‍, ഉറപ്പാക്കുക,വേണ്ട രേഖകളും ഫോട്ടോസും എടുത്തിട്ടുണ്ട് എന്ന്.
ഗുരുക്കന്മാരുടെ അനുഗ്രഹം മകനും ലഭിക്കട്ടെ.
ഓര്മ പുതുക്കല്‍ വളരെ നന്നായി.
സസ്നേഹം,
അനു
അതെ അനുപമ, ഹാബിറ്റാറ്റ് ശങ്കർജിയുടെ കാര്യം തന്നെയാണ് പറഞ്ഞത്...
Deleteപോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതിൽ വളരെ സന്തോഷം...
nannaayirikkunnu...santhosham thonni.
ReplyDeleteമുകിൽ... നന്ദി...
Deleteതൃശ്ശൂര്‍ വിശേഷം കേമായല്ലോ. അപ്പോ മോന് പഠിച്ച് മിടുക്കനാവട്ടെ.....എം കെ മേനോന് മാഷെപ്പറ്റി അമൃത ടി വി കഴിഞ്ഞാഴ്ച ഒരു പരിപാടി ചെയ്തിരുന്നു. ഇതില്‍ പറയുന്ന അജിത് കുമാര്‍ രാജയും അതിലുണ്ടായിരുന്നു.
ReplyDeleteനന്നായി എഴുതി കേട്ടോ.അഭിനന്ദനങ്ങള്‍.
അയ്യോ... ആ പ്രോഗ്രാം മിസ്സായിപ്പോയല്ലോ.... കഷ്ടമായിപ്പോയി... അടുത്ത വെക്കേഷന് മേനോൻ മാഷെയും അജിത്തിനെയും പോയി കാണണം.... രണ്ട് പേരെയും ഞെട്ടിക്കണം...
Delete'വർഷങ്ങൾക്ക് ശേഷം വീണ്ടും എന്റെ പ്രിയകലാലയത്തിന്റെ മുറ്റത്ത് നിൽക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. ജീവിച്ചിരിക്കുന്നവരും മൺമറഞ്ഞവരും ആയ എല്ലാ അദ്ധ്യാപകർക്കും എന്റെ കൂപ്പുകൈ.'
ReplyDeleteസത്യം പറയാമല്ലോ ഇത്തരം പോസ്റ്റുകൾ വായിച്ചും കേട്ടുമുള്ള ഒരറിവല്ലാതെ എനിക്ക് ഇമ്മാതിരി ഒരു ഗൃഹാതുര സ്മരണകളുമില്ല കോളേജ് ലൈഫിനെക്കുറിച്ച്.!
ഞാൻ ഷൊറണൂർ പോളി ടെക്നിക്കിൽ ആയിരുന്നു,ആയതിനാൽ ഇങ്ങനെ ഒരുപാട് ഡിപ്പാർട്ട്മെന്റുകൾ കയറിയിരങ്ങിയുള്ള സംഭവങ്ങളൊന്നുമതിലുണ്ടായിരുന്നില്ല.
എന്നാലും വിനുവേട്ടന്റെ ഈ കോളേജ് വിശേഷങ്ങൾ വായിക്കുമ്പോൾ നമ്മളുടെ അനുഭവങ്ങളായി തോന്നുന്നു. നല്ലതാണ് വിന്വേട്ടാ,ഇത്തരം ഓർമ്മകൾ.
ആശംസകൾ.
വളരെ സന്തോഷം മണ്ടൂസൻ... എന്റെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കുവാൻ കഴിയുന്നു എന്നറിയുന്നത് തന്നെ ആഹ്ലാദദായകമാണ്...
Deleteഇതാണ് വിനുവേട്ടാ...ക്ലാസ്സ് മേറ്റ്സ് എന്ന സിനിമക്ക്
ReplyDeleteകിട്ടിയ വിജയം....എന്നും പച്ച പിടിച്ച ഓര്‍മ്മകള്‍
മായാത്ത മനസ്സ്.....
ഞങ്ങള്‍ക്ക് ദുബായില്‍ ഒരു കോളേജ് അലുംനി അസോസിയേഷന്
ഉണ്ട്..ഇന്നലെ പഠിച്ചു ഇറങ്ങിയവര്‍ക്കും തല നരച്ചവര്‍ക്കും
ഒന്നിച്ചു കൂടുമ്പോള്‍ അവിടെ ഒരേ വികാരം ആണ്.അത് മറ്റൊരു
കൂട്ടായ്മയിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല....
സത്യം വിൻസന്റ് മാഷേ...
Deleteഅജിത് രാജയുടെ തൊട്ടു പിന്നാലെ ഉണ്ടായിരുന്ന ബാച്ചില്‍ ഈ ഞാനും ഉണ്ടായിരുന്നു. എം. ഡി വര്ഘീസു മാഷ് ഇപ്പോഴും ചുള്ളനായി നടക്കുന്നുണ്ട്. കൊയിക്കര സാര്‍ പറന്നു നടന്നു എന്ട്രന്സിനു ക്ലാസ് എടുക്കുന്നു. ജയറാം സാറും ഒപ്പം ഉണ്ട്. മേനോന് മാഷുടെ സപ്തതി കഴിഞ്ഞ വര്‍ഷം ആഘോഷിച്ചു.. ഓര്‍മ്മകള്‍... പങ്കു വെച്ചതിനു നന്ദി. പഴയ 89 മോഡല്‍ ബി. എസ. സി (മാത്സ്) സെന്തോമ.. നിര്‍മിതി... :)
ReplyDeleteഅത് ശരി... അപ്പോൾ നിങ്ങള്‍ ഞങ്ങളുടെ തൊട്ട് പിന്നിലുണ്ടായിരുന്നു അല്ലേ മേന്ന്നേ...
Deleteഎന്താ ഇപ്പോൾ ഒന്നും എഴുതാത്തത്? കുട്ടൻ മേനോൻ കഥകൾ ഒന്നു കൂടി പൊടി തട്ടിയെടുക്കണ്ടേ...?
ആഹാ. നിങ്ങളിവിടെ ക്യൂ നിൽക്വാണു് ല്ലേ?
Deleteനിക്കു്, നിക്കു്. നിങ്ങൾക്കു രണ്ടിനും ഇടയിലാ എന്റെ സ്ഥാനം.
ഞാനും ഇടയിൽ കേറി തിക്കുമുട്ടട്ടെ!
എന്നു് 82 മോഡൽ പ്രീ-ഡിഗ്രി.
“അന്നത്തെ കുട്ടികളുടെ സ്നേഹവും ബഹുമാനവും ഒന്നും ഇന്നത്തെ കുട്ടികൾക്കില്ലെടോ... അതൊക്കെ ഒരു കാലം…”
ReplyDeleteകുട്ടികൾ മാത്രമല്ല അദ്ധ്യാപകരും ഒരു പാട് മാറിയിരിക്കുന്നു...
അതും ശരിയാണ് അശോകൻ മാഷേ...
Deleteപിന്നിട്ട കൈവഴികളിലൂടെ ഒരു തിരിഞ്ഞു നടത്തം, അതിങ്ങിനെ എന്നും ഓര്ക്കാനിഷ്ടപ്പെടുന്നിടങ്ങളിലൂടെയാവുമ്പോള് മധുരതരം.. നന്നായെഴുതി.
ReplyDeleteവളരെ സന്തോഷം ഇലഞ്ഞിപൂക്കൾ... വീണ്ടും വരുമല്ലോ...
Deleteനന്നായിട്ടുണ്ട് അണ്ണോ..
ReplyDeleteസന്തോഷം പപ്പൻജി...
Delete“അവിടെ എന്നും സമരവും പൊരിഞ്ഞ അടിയുമാണെന്നാണ് കേട്ടത്… സെന്റ് തോമസിൽ കിട്ടിയാൽ ചേരുന്നതാണ് നല്ലത്… ഞാനൊക്കെ പഠിക്കുമ്പോഴത്തെ പോലെയല്ല… മിക്സഡ് ആണിപ്പോൾ…” അവൻ മരത്തിൽ കണ്ടത് മാനത്ത് കണ്ടിട്ട് ഞാൻ പറഞ്ഞു.
ReplyDeleteഅച്ഛനാരാ മോൻ!! :)
വിശേഷങ്ങൾ ഇനിയും ബാക്കിയുണ്ടാവണമല്ലോ.. ബാക്കി കൂടെ പോരട്ടെ..
ങ്ഹും... അന്നൊക്കെ ഒരു കളർ കാണണമെങ്കിൽ സയൻസ് ബ്ലോക്കിൽ നിന്ന് താഴത്തെ റോഡിലേക്ക് നോക്കണമായിരുന്നു... (സെന്റ് മേരീസിലേക്കുള്ള റോഡ്) ... :)
Deleteസെന്റ് തോമസ് മിക്സഡ്ഡാക്കിയോ? അപ്പോൾ സെന്റ്മേരീസ് അവിടെ തന്നെ ഉണ്ടോ?
ReplyDeleteഅപ്പോൾ അതറിഞ്ഞില്ലേ അനിൽ? സെന്റ് മേരീസൊക്കെ ഇപ്പോഴും അവിടെത്തന്നെയുണ്ട്...
Deleteവീണ്ടും വീണ്ടും വായിച്ചു വിനുവേട്ടാ.. ശരിക്കും നല്ലൊരു ഫീല്‍ .. തൃശ്ശൂര്‍ റൌണ്ട് മനസ്സില്‍ കാണുകയായിരുന്നു ഇത് വായിക്കുമ്പോള്‍..
ReplyDeleteഈ കമന്റ് എന്റെ ഹൃദയം കുളിർപ്പിച്ചു ജെഫ്... വളരെ സന്തോഷം...
DeleteAngane Achan padichirangiya college il thanne mon um padikkan sadhichathu thanne bhagiam...bakkiyulla viseshangal koodi poratte.......
ReplyDeleteഎഴുതുന്നുണ്ട് അനിൽഭായ്... പന്തളത്തേക്ക് ഇനിയും ദൂരം ബാക്കി... :)
Deleteഒളിമങ്ങാത്ത ഓര്‍മ്മകള്‍. ഗുരുക്കന്മാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടല്ലോ.
ReplyDeleteകൂട്ടുകാരുടെ സ്നേഹവായ്പും. താമരേടത്തിയുടെ കുട്ടന് തമ്പുരാന് സ്റ്റൈല്‍ കലക്കി.
പിന്നെ ജിമ്മി പറഞ്ഞപോലെ "അച്ഛനാരാ മോന് "
അതെ... ശരിക്കും ഒരു അനുഭൂതിയായിരുന്നു ആ സന്ദർശനം...
Deleteജിമ്മിച്ചന്റെ ക്മെന്റിനു താഴെ ഒരൊപ്പ്.
ReplyDeleteഅപ്രതീക്ഷിതമായി ഒരു സന്ദർശനം നടത്തിയല്ലേ? വളരെ സന്തോഷം ട്ടോ... വിശദവിവരങ്ങൾ അടുത്ത പോസ്റ്റിലുണ്ടാകുമോ?
Deleteപഴയ അധ്യാപകര്‍ ഓര്‍മ്മിച്ചിരിക്കുക എന്നത് വലിയ കാര്യമാണ്. അന്ന് എല്ലാവര്ക്കും എല്ലാവരേയും അറിയാം എന്നുള്ളത് വേറെ കാര്യം. കാലത്തിനനുസരിച്ച് ബന്ധങ്ങളിലും എന്തെല്ലാം മാറ്റങ്ങള്‍ .
ReplyDeleteഓര്‍മ്മകള്‍ പുതുക്കാന്‍ ലഭിച്ച അവസരം അവിസ്മരനീയമായിരിക്കും.
അതേ റാംജി... അതാണെന്നെയും അത്ഭുതപ്പെടുത്തിയത്...
Deleteസത്യത്തില്‍ വിവര്‍ത്തനത്തെക്കാള്‍ ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നത് ഇതുപോലെയുള്ള സൃഷ്ടികളാണ് . കാരണം ഇതിനു നമ്മുടെ മണ്ണിന്റെ മണമുണ്ട് .. ജീവിത യാഥാര്‍ത്ഥ്യമുണ്ട് .
ReplyDeleteവളരെ സന്തോഷം അശോക്... (ഇപ്പോഴല്ലേ ഈഗിളിൽ വരാത്തതിന്റെ കാരണം മനസ്സിലായത്...)
Deleteഇനിയും ഇതു പോലെ എഴുതാൻ നോക്കാം...
ശങ്കർജി പണിയിച്ച വിനുവേട്ടന്റെ ഈ കിണ്ണങ്കാച്ചി വീടും ,
ReplyDeleteഅതിലെ സൂപ്പർ വീട്ടമ്മയും ,വിനയമുള്ള മകനുമൊക്കെ കഴിഞ്ഞാഴ്ച്ച
ഒരു പിടി ബൂലോഗർക്ക് അസൂയയുണർത്തിയത് വേറെ കാര്യം..!
പിന്നെ അസ്സലായിട്ടുണ്ട് ഈ പഴയകാല
കലാലയ-ഗുരു സ്മറ്രണകൾ...കേട്ടൊ വിനുവേട്ടാ
കുരുത്തം കെട്ടവനായതുകൊണ്ടായിരിക്കാം ,എന്റേയും ഗുരുക്കന്മാരായ
ഇവരുടെയൊക്കെ തുടരനുഗ്രഹങ്ങൾ ഏറ്റ് വാങ്ങാൻ എനിക്കൊക്കെ കഴിയാതെ പോകുന്നത് അല്ലേ
ഒരു മിനി ബ്ലോഗ് മീറ്റ് അവിടെ വച്ച് നടത്തിയതിൽ വളരെ സന്തോഷം മുരളിഭായ്... ഒരു പോസ്റ്റാക്കിക്കൂടേ എന്നാലത്...? :)
Deleteഇനി നമ്മൾ തമ്മിലെന്നാണ് കാണുന്നത്...?
“നിങ്ങളുടെയൊക്കെ ബാച്ചിനെ എങ്ങനെ മറക്കാൻ കഴിയുമെടോ… ജോസഫ് മാത്യുവിന്റെയും അജിത്കുമാർ രാജയുടെയും ഒക്കെ ബാച്ചല്ലേ…? B-ബാച്ച്..
ReplyDeleteഇതു വായിച്ചപ്പോള്‍ ഞാന്‍ വിജാരിച്ചത് അത്രക്കും വികൃതി കുട്ടികളായിരിക്കും,പിന്നെ അത്രയ്ക്ക് ഭംഗിയുണ്ടോ നിങ്ങളുടെ ചിരിക്ക്.
ഗുരുനാഥന് ഓര്‍ത്തു വെക്കാന്‍ മാത്രം നന്മനിറഞ്ഞ മനസ്സുള്ള ഒരാള്ലായിരിക്കും സഹോദരന് ഗുരുനാഥന് മാരുടെ അനുഗ്രഹം കിട്ടിയിട്ടുണ്ടാകുമല്ലോ അതാണല്ലോ ഈ മുപ്പതു വര്‍ഷം കയിഞ്ഞിട്ടും പെട്ടന്ന്തിരിച്ചറിയാന് കയിഞ്ഞത് .പഴകിയ മതുരമുള്ള ഓര്‍മ്മ തിരിച്ചടുത്തുതരാന് മോന്റെ ഒരു അഡ്മിഷന് വരെ കാക്കേണ്ടിവന്നു നന്നായി ഏഴുദി ആശംസകള്‍ ...
വളരെ സന്തോഷം, സന്ദർശനത്തിനും അഭിപ്രായത്തിനും...
Deleteഎല്ലാ കലാലയങ്ങള്‍ക്കും ഒരേ മുഖം.
ReplyDeleteസുഗന്ധമുള്ള ഓര്‍മ്മകള്‍ കൊണ്ടൊരു തലോടല്‍
വിനുവേട്ടാ കിടു.
ഈ തലോടൽ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം കണ്ണൂരാനേ...
Deleteപഴയ സ്ക്കൂള് ,കോളേജ് ജീവിതത്തെപ്പറ്റി ഓര്‍ക്കുന്നതു തന്നെ രസമാണ്.അതു പോലെ പഴയ അദ്ധ്യാപകരെയും സഹപാഠികളെയും കാണുന്നതും. എനിക്കുമുണ്ടൊരു പഴയ കാല അനുഭവം. ഗുരു ശിഷ്യനെത്തേടി.സൌകര്യ പൊലെ വായിക്കുക.
ReplyDeleteമൊഹമ്മദ്കുട്ടിക്കാ... സന്തോഷം... ദാ, വായിക്കാൻ പോകുകയാണ്...
Deleteനല്ല പോസ്റ്റ് വിനുവേട്ടാ...
ReplyDeleteകലാലയ സ്മരണകള്‍ എത്ര പറഞ്ഞാലും കേട്ടാലും മതിവരില്ല... അല്ലേ?
ശരിയാണ് ശ്രീ... ജീവിതത്തിലെ സുവർണ്ണകാലഘട്ടമായിരിക്കും വിദ്യാലയ ജീവിതം...
Delete90-92 കാലത്താണു് ഞാൻ സെന്റ് തോമസിൽ പ്രീഡിഗ്രി പഠിച്ചതു്. ബി ബാച്ചിൽ തന്നെ. ചുമ്മാർ ചൂണ്ടൽ മാഷ് ഒരുപക്ഷെ അവസാനം പഠിപ്പിച്ചതു് ഞങ്ങളെയാവാം. ആ കാലത്താണു് അദ്ദേഹം രോഗബാധിതനായതു്. കുറേ കാലം ക്ലാസിൽ വന്നില്ല. പിന്നെ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ആ സ്ഥൂലശരീരം വല്ലാതെ മെലിഞ്ഞിരുന്നു. പാവം. പണ്ട് ദൂരദർശനിൽ ഉച്ചക്കു് യൂജിസി പരിപാടികളിൽ ഒരിക്കൽ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടതു് ഓർമ്മവരുന്നു.
ReplyDeleteചെങ്കൽ നിറമുള്ള ജുബ്ബയും കാവി തുണിസഞ്ചിയുമായി വരുന്ന മാഷ്ടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്... ഡോക്ടർ ചുമ്മാർ ചൂണ്ടൽ... എന്തു ചെയ്യാം...
Delete1967 ല്‍ പാലക്കാട് ഗവര്‍മെന്റ് വിക്റ്റൊറിയ കോളേജില്‍ നിന്ന് പുറത്തിറങ്ങിയ B.Sc Maths ബാച്ചിലെ അംഗമാണ് ഞാന്‍. ഇപ്പോഴും കൊല്ലത്തില്‍ മൂന്നോ നാലോ തവണ ഞങ്ങളില്‍ മിക്കവരും ഒത്തുകൂടാറുണ്ട്. പോസ്റ്റ് ആ സ്മരണകള്‍ ഉണര്‍ത്തി.
ReplyDeleteകേരളേട്ടാ നമസ്കാരം... അപ്പോൾ മുൻഗാമിയാണല്ലേ...
Deleteഊഷ്മളവും,സ്നേഹാദരങ്ങള്‍ നിറഞ്ഞതുമായ ഗുരുശിഷ്യബന്ധത്തിന്റെ
ReplyDeleteതിളക്കമാര്‍ന്ന ഭാവതീവ്രമായ ചിത്രം.
നാട്ടില്‍ എത്തിചേരുന്ന പ്രവാസികളുടെ മാനസ്സിക സമ്മര്‍ദ്ദങ്ങളും,തിടുക്കത്തില്‍ ചെയ്തുതീര്‍ക്കാനുള്ള യജ്ഞങ്ങളും.....
ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍
തങ്കപ്പേട്ടാ... വളരെ സന്തോഷംട്ടോ സന്ദർശനത്തിനും അഭിപ്രായത്തിനും...
Deleteനല്ല ഓര്‍മ്മകള്‍. ഓര്‍മ്മകള്‍ എന്നും മധുരം. അത് കുടിച്ച കൈയ്പ്പിനെക്കുറിച്ചാണെങ്കില് കൂടി.
ReplyDeleteസന്തോഷം വിനോദ്....
Deleteഹാബിറ്ററ്റുകാർ ഞങ്ങളുടെ വീടിനും ഇപ്പൊ ഒരു എക്സ്റ്റെൻഷൻ ചെയ്യുന്നുണ്ട്..
ReplyDeleteഅപ്പൊ അച്ഛൻ പഠിച്ച കളരിയിൽ മകനും പഠിച്ചു തെളിയട്ടേ !
തിരുവനന്തപുരത്താണോ അതുൽ?
Deleteകലാലയ ജീവിതം എത്രപറഞ്ഞാലും മതിവരാത്ത ഒന്നാണ് ... കൊച്ചിലെ തന്നെ വിവാഹം കഴിച്ചു കൊടുത്ത എന്നെ ഒരു അദ്ധ്യാപകരും , കൂട്ടുകാരും ഒരിക്കലും മറക്കൂല്ലാ എന്ന് അടുത്തിടെ അവരെ കാണാന്‍ പോയ എന്നോട് ഒരു അദ്ധ്യാപകന് പറഞ്ഞപ്പോള്‍ സത്യത്തിനു ന്റെ കണ്ണ് നിറഞ്ഞുപോയി ...അത് സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്ന് ഇപ്പോളും എനിക്കറിയില്ല ..
ReplyDeleteവിനുവേട്ടന് പഠിച്ച അതെ കോളേജില്‍ തന്നെ പഠിച്ചു മകന് മിടുക്കനാകട്ടെ !
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി കൊച്ചുമോൾ...
Deletenannaayittundu...
ReplyDeleteപിന്നെ, കമന്റിലും മറ്റും ക്ലിക്ക് ചെയ്യുമ്പോ ഈ പരസ്യം പൊങ്ങി വരുന്നു.
http://www.widgeo.net/ads/travel/
സന്തോഷം ... പിന്നെ... പരസ്യം എന്തുകൊണ്ട് വരുന്നു എന്ന് ഒരു പിടിയുമില്ല...
Deleteഇപ്പോഴാ വായിച്ചേ. നന്നായിണ്ട് ഓര്‍മ്മക്കുറിപ്പ് .. എത്ര പറഞ്ഞാലും ബോറടിക്കാത്ത വിഷയം . കലാലയം . ഇഷ്ടായി. ഒരു അജിത് രാജാ student ആണ് ഞാനും. Diploma maths tuition.
ReplyDeleteശക്തനില്‍ തന്നെ വേറെയും ഒരു മാഷുണ്ടായിരുന്നു. തല വാല് എന്ന് വിളിച്ചു എണീപ്പിച്ചു നിര്‍ത്തി Trigonometry formula പഠിപ്പിച്ചിരുന്ന മുകുന്ദന് മാഷ്...
വളരെ കാലത്തിന് ശേഷമാണല്ലോ രാമാ ഈ വഴിയൊക്കെ വരുന്നത്... പിന്നെ രാമൻ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു... ഞാൻ അജിത്കുമാർ രാജയുടെ സ്റ്റുഡന്റ് അല്ല, സതീർത്ഥ്യനാണ് കേട്ടോ...
Deleteവരാന്‍ വൈകിയതില്‍ ക്ഷമിക്കുക വിനുവേട്ടാ, കലാലയ ജീവിത സ്മരണകള്‍ ഉണര്‍ത്തുന്ന പോസ്റ്റ് ഗൃഹാതുരത്വമുണര്‍ത്തുന്നു....
ReplyDeleteപോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം കുഞ്ഞൂസ്...
Deleteഓർമ്മകൾ തിരികെ കോണ്ട് തന്നു, നന്ദി.
ReplyDeleteവിനുവേട്ടാ....,
ReplyDeleteപേരു തന്നെ അങ്ങനെയായതുകൊണ്ട് വിളിക്കാന്‍ എളുപ്പായി. പലരെയും എങ്ങനെ സംബോധന ചെയ്യുമെന്നത് എന്നെ സംബന്ധിച്ച് വല്ല്യ വിഷയാണ്.
രേവതിയില്‍ കണ്ട ലിങ്കിലൂടെയാണിവിടെയെത്തിയത്.
വായിച്ചു, ഇഷ്ടായി.. മോന് പഠിച്ച് മിടുക്കനാവട്ടെ..!!
പുതിയ പോസ്റ്റുകളിലേക്ക് ഇനിയും വരുന്നതായിരിക്കും...
( ജയറാം സാര്‍ എന്നു പറഞ്ഞത് എന്‍ട്രന്‍സ് കോച്ചിംങ് നടത്തുന്ന സാറായിരിക്കും അല്ലേ... മം..... കേട്ടിട്ട്ണ്ട്... കേട്ടിട്ട്ണ്ട്.... )
വായിക്കാനെത്തിയതിൽ വളരെ സന്തോഷം കല്ലോലിനി...
Deleteജയറാം സാർ... അതേ... അതേ ആളു തന്നെ... അറിയാമല്ലേ....? :)
വിനുവേട്ടന്റെ കലാലയ ജീവിത സ്മരണകൾ ഉണർത്തുന്ന പോസ്റ്റ് നന്നായിരിക്കുന്നു. ഒരു പാട് ഇഷ്ടായി
ReplyDelete