Tuesday, February 9, 2016

മദിരാശീയം - 6



“നാൻ ഊരിലിരുന്ത് എന്നുടെ  സൈക്കിൾ കൊണ്ടുവരപ്പോറേൻ...” പടിഞ്ഞാറ് ആദമ്പാക്കം തടാകത്തിനുമപ്പുറം  ചക്രവാളത്തിൽ സൂര്യൻ മറയാൻ തുടങ്ങുന്ന ഒരു ത്രിസന്ധ്യയിൽ ടെറസിന്റെ പാരപ്പെറ്റിലിരുന്ന് കൊച്ചുവർത്തമാനം പറയവെ പ്രേമാനന്ദ് പ്രഖ്യാപിച്ചു.

വെല്ലൂരിൽ നിന്നും പുറപ്പെടുന്ന പട്ടുക്കോട്ടൈ അഴഗിരി ബസ്സിന്റെ മുകളിൽ ലോഡ് ചെയ്ത് വിടുന്ന സൈക്കിൾ, ബ്രോഡ്‌വേ ബസ് സ്റ്റാന്റിൽ ചെന്ന് താഴെയിറക്കി കൊണ്ടുവന്നാൽ മതി... വെല്ലൂരിലെ പ്രമുഖ ഓട്ടുപാത്ര ബിസിനസ്‌കാരനാണ് അവന്റെ അച്ഛൻ എസ്. ശങ്കരലിംഗ ചെട്ടിയാർ. പറഞ്ഞു കേട്ടിടത്തോളം അത്യാവശ്യം സെറ്റപ്പൊക്കെയുള്ള സ്ഥലത്തെ ഒരു പ്രമുഖൻ...നമ്മുടെ തമിഴ് നടൻ വിനു ചക്രവർത്തിയുടെയൊക്കെ കഥാപാത്രങ്ങളെപ്പോലെ...

അങ്ങനെയാണ് അതിനടുത്ത വാരം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ പോകുന്ന ആദ്യത്തെ സൈക്കിളിനെ വരവേൽക്കാനായി പ്രേമാനന്ദും ഞാനും കൂടി വൈകുന്നേരം ഫോർട്ട് സ്റ്റേഷനിൽ ചെന്നിറങ്ങുന്നത്. തേങ്ങ മൂത്തോ എന്ന് തെങ്ങിന്റെ മുകളിലേക്ക് നോക്കുന്നത് പോലെ സ്റ്റാന്റിൽ എത്തുന്ന ബസ്സുകളുടെ മുകളിലേക്ക് നോക്കിക്കൊണ്ട് നിന്ന ഞങ്ങളുടെ കാത്തുനില്പിന് വിരാമമിട്ടുകൊണ്ട് വെല്ലൂരിൽ നിന്നുമുള്ള പട്ടുക്കോട്ടൈ അഴഗിരി എത്തി. താഴെയിറക്കിയ റാലി സൈക്കിളുമായി ഞങ്ങൾ ഫോർട്ട് സ്റ്റേഷനിലെത്തി “വെണ്ടർ” കമ്പാർട്ട്മെന്റിൽ ഇടം കണ്ടെത്തി.

സൈക്കിൾ എത്തിയതോടെ തമിഴ് ദേശീയതയ്ക്ക് ചിറക് മുളച്ചു എന്ന് പറയുന്നതാവും ശരി. ഞങ്ങളെ നോക്കി ‘ഞങ്ങളെന്നാ അങ്ങട് പോയിട്ട് വരാംട്ടാ’ എന്ന ഭാവത്തിൽ സൈക്കിളിന്റെ കാരിയറിൽ ഇരുന്നായിരുന്നു ജയരാജിന്റെ പിന്നീടുള്ള യാത്രകൾ.

എവൈലബിൾ പോളിറ്റ് ബ്യൂറോ ചേർന്ന് അടിയന്തിര പ്രമേയം പാസ്സാക്കിയത് പെട്ടെന്നായിരുന്നു. ബാക്കിയുള്ളവരും സൈക്കിൾ വാങ്ങുന്നു... അങ്ങനെയാണ് സ്പോർട്സ് മോഡലിലുള്ള രണ്ട്  ബ്രാന്റ് ന്യൂ സൈക്കിളുകൾ കൂടി മുറ്റത്തെത്തുന്നത്... മനോജിന്റെ ബി.എസ്.എ - എസ്.എൽ.ആറും ഷിബുവിന്റെ ഹീറോയും... ദുഷ്ടന്മാർ... ഡബിൾ കൊണ്ടുപോകാതിരിക്കുവാൻ വേണ്ടി കരുതിക്കൂട്ടി വാങ്ങിയതാണ് ചുള്ളിക്കമ്പ് പോലത്തെ ആ മോഡൽ...!

അതോടെ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമായി മാറിയ ഞാനും അനിലും കൂടി ചേർന്ന രഹസ്യ ഗ്രുപ്പ് യോഗത്തിൽ ഞങ്ങളുടെ ഉത്കണ്ഠ പരസ്പരം പങ്ക് വച്ചു...

“നമ്മുടെ സാമ്പത്തിക സ്ഥിതി വച്ച് നോക്കിയാൽ പുതിയ സൈക്കിളൊക്കെ വാങ്ങുക എന്നത് പ്രായോഗികമല്ല...”

താത്വികമായ ഒരു അവലോകനത്തിന് ശേഷം ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന റെസലൂഷൻ എന്താണെന്ന് വച്ചാൽ...

സെന്റ് തോമസ് മൌണ്ട് റയിൽ‌വേ സ്റ്റേഷന് സമീപം കരുണീഗർ സ്ട്രീറ്റിൽ സൈക്കിൾ വാടകയ്ക്ക് കൊടുക്കലും റിപ്പയറിങ്ങും ഒക്കെയായി ഉപജീവനം നടത്തുന്ന ഒരു പളനിച്ചാമിയുണ്ട്... ഓടിയോടി എല്ലും മുള്ളും തിരിഞ്ഞ സൈക്കിളുകൾ തുച്ഛമായ വിലയ്ക്ക് വില്പന നടത്താറുണ്ടത്രെ പുള്ളിക്കാരൻ. ഒന്ന് മുട്ടി നോക്കുക...

അതീവ രഹസ്യമായ ആ തീരുമാനവുമായി പിറ്റേ ദിവസം ഞങ്ങൾ ഇരുവരും പളനിച്ചാമിയുടെ കടയിലെത്തി.

“എന്ന...? സൈക്കിൾ വാടകൈയ്ക്കാ...?” ചെമ്പൻ വിനോദിന്റെ ആകാരമുള്ള പളനിച്ചാമി ചോദിച്ചു.

“ഇല്ലൈ... പഴൈയ സൈക്കിൾ ഇരുക്ക്‌ന്നാ വാങ്കലാംന്ന് നിനച്ച് വന്തോം...”

‘കുന്നത്ത് സൂര്യൻ ഉദിച്ച പോലെ‘ പളനിച്ചാമിയുടെ മുഖം തെളിഞ്ഞു.. ഒരു മൂലയിൽ ചാരി വച്ചിരുന്ന മൂന്നു നാല് സൈക്കിളുകളുടെ അടുത്തേക്ക് ആശാൻ ഞങ്ങളെ നയിച്ചു.അവിടെയുമിവിടെയും പെയിന്റൊക്കെ ഇളകി തുരുമ്പ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയ റിമ്മുമായി റിട്ടയർ ചെയ്ത പാവം സൈക്കിളുകൾ.

“എന്ന വിലൈയ്ക്ക് കൊടുപ്പീങ്ക...?” ഞങ്ങളിലെ ലിയാം ഡെവ്‌ലിൻ ഉണർന്നു.
“നൂറ്റിയമ്പത് രൂപാ...”  പളനിച്ചാമിയിലെ ബെൻ ഗാർവാൾഡ് അറുത്തു മുറിച്ചത് പോലെ പറഞ്ഞു.

“ഇല്ലൈ ചാമീ... അതെല്ലാം രൊമ്പ ജാസ്തി... നൂറ് രൂപാവുക്ക് കൊടുക്കപ്പോറിയാ...?”

“മുടിയാത്...”

ഞങ്ങൾ രണ്ട് ഡെവ്‌ലിന്മാരും കൂടി മുൻകൂട്ടി തീരുമാനിച്ച പ്ലാൻ പുറത്തെടുത്തു. 

“ശരി... കേളുങ്ക... എങ്കളുക്ക് രണ്ട് സൈക്കിൾ വേണും.. ഇരുനൂറ് രൂപായ് കൊടുപ്പോം... മുടിയുമാ ഇല്ലൈയാ...?”

പളനിച്ചാമിയുടെ മസ്തിഷ്ക്കത്തിൽ ലാഭനഷ്ടങ്ങൾ ഇലക്ട്രോണുകൾ കണക്കെ ദ്രുതഗതിയിൽ ഭ്രമണം ചെയ്തു. ശേഷം ഞങ്ങളെ നോക്കി ഞങ്ങൾക്ക് തന്നെ അവിശ്വസനീയമായ ആ വാർത്ത ചൊല്ലി.

“ഓകെ... എടുത്തിടുങ്ക...”

അങ്ങനെ രണ്ട് പഴഞ്ചൻ അറ്റ്ലസ് സൈക്കിളുകളുമായി തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് സമ്പൂർണ്ണ “സൈക്കിളരത”യുടെ ഭാഗമായി ഞങ്ങൾ മാറി...

                                      
                                             * * * * * * * * * * * * * *


“ദാ, ആ പോകുന്നതാണ് എയർബസ് -320... ടർബോ ജെറ്റ് ആണ് അതിൽ ഉപയോഗിച്ചിരിക്കുന്ന എൻ‌ജിനുകൾ... മീനമ്പാക്കം എയർപ്പോർട്ടിൽ ഇറങ്ങുവാൻ ലാന്റിങ്ങ് ഗിയർ താഴ്ത്തി ഫ്ലോട്ട് ചെയ്ത് പൊയ്ക്കൊണ്ടിരിക്കുന്ന വിമാനത്തെ ചൂണ്ടി മനോജ് പറഞ്ഞു.

സായാഹ്നങ്ങളിൽ  ടെറസിന്റെ പാരപ്പെറ്റിൽ ഇരുന്ന്  വിമാനങ്ങളുടെ ടെക്നോളജിയിൽ ഗവേഷണം നടത്തുകയാണ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻ‌ജിനീയറിങ്ങ് പഠിക്കുന്ന മനോജ്. താൻ മനസിലാക്കിയ അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്നതിൽ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല മനോജ്.

അധികമകലെയല്ലാതെ തലയുയർത്തി നിൽക്കുന്ന സെന്റ് തോമസ് മൌണ്ട് അഥവാ പറങ്കിമലൈ. അതിനു മുകളിലൂടെയാണ് കുന്നിന്റെ താഴ്‌വാരത്തിലുള്ള റൺ‌വേയിലേക്ക് വിമാനങ്ങൾ പറന്നിറങ്ങുന്നത്. ലാന്റിങ്ങിന് തയ്യാറെടുക്കുന്ന വിമാനങ്ങളുടെ വളരെ വ്യക്തമായ കാഴ്ച്ചയായിരുന്നു ഞങ്ങളുടെ ടെറസിൽ നിന്നും ലഭിച്ചിരുന്നത്. ബോയിങ്ങ് -737, ബോയിങ്ങ് -747 എന്ന ജംബോ, എയർബസ്-320, ഡഗ്ലസ് ഡി.സി-10 തുടങ്ങിയ വിമാനങ്ങളൊക്കെ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ പഠിച്ചത് അങ്ങനെയാണ്. പിന്നെ പിന്നെ ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളെ കാണുക പോലും ചെയ്യാതെ ശബ്ദം കൊണ്ട് മാത്രം തിരിച്ചറിയാവുന്ന അവസ്ഥയിലേക്കെത്തിയിരുന്നു ഞങ്ങൾ.

അനന്തകോടി നക്ഷത്രങ്ങളെയും നോക്കി നിദ്രയെ പുൽകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് മനോജ് പുതിയ പ്രമേയം അവതരിപ്പിച്ചത്.

“ഇപ്പോൾ എല്ലാവർക്കും സൈക്കിൾ ആയല്ലോ... ശനിയാഴ്ച്ച ഒരു ടൂർ പോയാലോ...?”

“എങ്ങോട്ട്...?”  

“വി.ജി.പി ഗോൾഡൻ ബീച്ച്... കുറച്ച് ദൂരമുണ്ട്... എന്നാലും നല്ല രസമായിരിക്കും...”

“മച്ചാ... ഐഡിയ പ്രമാദം... ഫിലിം ഷൂട്ട് എല്ലാം നടക്കിറ ഇടം... എൻ‌ട്രൻസ് ഫീസ് 10 രൂപാ...” പ്രേമാനന്ദ് തന്റെ വിജ്ഞാനം തുറന്ന് പുറത്തേക്കിട്ടു.

എം.എൽ.എ മാരുടെ ശമ്പളപരിഷ്കരണ ബിൽ ഭരണപക്ഷ പ്രതിപക്ഷ ഭേദമെന്യേ കൈയടിച്ച് പാസ്സാക്കുന്നത് പോലെ പ്രമേയം ഏകകണ്ഠേന പാസ്സായി. ആദമ്പാക്കം ഏരിയുടെ ബണ്ടിലൂടെ വേളാച്ചേരിയിൽ എത്തുക... ശേഷം ഐ.ഐ.ടി. യുടെ പിൻ‌ഭാഗത്തുള്ള വിക്കറ്റ് ഗേറ്റ് കടന്ന് കോമ്പൌണ്ടിൽ പ്രവേശിച്ച് മുൻഭാഗത്തെ ഗേറ്റിലൂടെ അഡയാർ റോഡിൽ എത്തുക... പിന്നെ അഡയാറിൽ ചെന്ന് തിരുവാണ്മിയൂർ വഴി മഹാബലിപുരം റൂട്ടിൽ ഒറ്റ അലക്ക്... ആകെ മൊത്തം ടോട്ടൽ ഏതാണ്ട് പതിനെട്ടോ ഇരുപതോ കിലോമീറ്റർ...

പകൽ പ്രോഗ്രാമിന് പട്ടത്തിയുടെ അപ്രൂവൽ ആവശ്യമില്ലെങ്കിലും ദൂരയാത്ര പോകുന്നതല്ലേ, പറഞ്ഞില്ലെന്ന് വേണ്ട എന്ന സാമാന്യ മര്യാദയെ കരുതി പ്രേമാനന്ദ് തന്നെ അനുമതി വാങ്ങി. രാത്രി പത്ത് മണിക്ക് മുമ്പ് തിരിച്ചെത്തണം എന്ന അലിഖിത നിയമം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ പട്ടത്തി മറന്നില്ല.

ആദ്യമായിട്ടാണ് ഐ.ഐ.ടി യുടെ കോമ്പൌണ്ടിനുള്ളിൽ കയറുന്നത്... ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ക്യാമ്പസ്... ധാരാളം വൃക്ഷങ്ങളും മറ്റുമായി ഒരു ചെറിയ വനം എന്ന് തന്നെ പറയാം. അവിടവിടെയായി പുല്ല് മേഞ്ഞു കൊണ്ടിരിക്കുന്ന കലമാനുകൾ ഞങ്ങളുടെ സൈക്കിൾ ജാഥ കണ്ട് തലയുയർത്തി നോക്കി ആശീർവാദം ചൊരിഞ്ഞു.

ഏതാണ്ട് പതിനൊന്ന് മണിയോടെ വി.ജി.പി ഗോൾഡൻ ബീച്ചിന് മുന്നിൽ എത്തിയപ്പോൾ ആണ് ദുഷ്ടന്മാർ വീണ്ടും തനി നിറം പുറത്തെടുത്തത്...

“നമ്മൾ ടിക്കറ്റ് എടുക്കുന്നില്ല...!”

“അതെങ്ങനെ ശരിയാവും...? ടിക്കറ്റില്ലാതെ അവർ ഉള്ളിൽ വിടില്ലല്ലോ...” എന്റെ സംശയം തികച്ചും ന്യായമായിരുന്നു.

“അതിനൊക്കെ വഴിയുണ്ട്... വാ എല്ലാവരും...”  മനോജിന്റെയും പ്രേമാനന്ദിന്റെയും നേതൃത്വത്തിൽ സൈക്കിൾ ജാഥ വീണ്ടും തെക്കോട്ട്...

ഗോൾഡൻ ബീച്ചിന്റെ കോമ്പൌണ്ട് മതിലിന്റെ അറ്റത്തെത്തി ഞങ്ങൾ നിന്നു. കുറ്റിച്ചെടികളും മറ്റും വളർന്ന് നിൽക്കുന്ന മണൽക്കാട്ടിലൂടെ ഏതാണ്ട് അഞ്ഞൂറ് മീറ്റർ കിഴക്കോട്ട് നടന്നാൽ കടൽത്തീരത്ത് എത്താം. അതാണ് പദ്ധതി... കോമ്പൌണ്ട് വാൾ എന്തായാലും കടലിലേക്ക് ഇറക്കി കെട്ടിയിരിക്കാൻ സാദ്ധ്യതയില്ലാത്തത് കൊണ്ട് തീരത്ത് കൂടി അനധികൃത നുഴഞ്ഞു കയറ്റക്കാരായി ഉള്ളിലേക്ക് പ്രവേശിക്കുക...! കുഴഞ്ഞ് കിടക്കുന്ന മണലിലൂടെ സൈക്കിളുകളും തള്ളി ഞങ്ങൾ ബീച്ചിലെത്തി.

ഊഹം തെറ്റിയിട്ടില്ല... സൈക്കിളുകൾ മതിലിൽ ചാരി വച്ച് ഞങ്ങൾ അതിർത്തി നുഴഞ്ഞു കയറി. കാറ്റാടി മരങ്ങളുടെയും റിസോർട്ടുകളുടെയും പാർക്കുകളുടെയും ഒക്കെ ഇടയിലൂടെ യഥേഷ്ടം ചുറ്റിക്കറങ്ങി മടുത്ത ഞങ്ങൾ കാൽ നനയ്ക്കുവാൻ വീണ്ടും തീരത്തെത്തി. സ്വദേശികളും വിദേശികളുമായി അല്പവസ്ത്രധാരികളായ നിരവധി പേർ വെയിൽ കായുകയും കടലിൽ നീന്തുകയും ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ചെറിയ തടിക്കഷണങ്ങൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ കട്ടമറനുകളുമായി തിരമാലകൾക്ക് മേലെ തുഴഞ്ഞ് നീങ്ങുന്ന നാടൻ മുക്കുവർ കം ലൈഫ് ഗാർഡുകൾ. പത്തോ ഇരുപതോ രൂപ കൊടുത്താൽ അവർ അതിൽ കയറ്റി ഒരു ട്രിപ്പടിച്ച് തിരികെ കൊണ്ടു വിടും.

അതാ വരുന്നു അടുത്ത പ്രഖ്യാപനം...!  “നമ്മൾ കടലിൽ കുളിക്കുവാൻ പോകുന്നു...!”  പ്രേമാനന്ദും മനോജും ഷർട്ടും ട്രൌസേഴ്സും ഊരിക്കഴിഞ്ഞിരിക്കുന്നു. ഷിബുവും അനിലും ഊരാനുള്ള തയ്യാറെടുപ്പിലും...

“ഇല്ല... ഞാൻ വെള്ളത്തിലിറങ്ങുന്ന പ്രശ്നമില്ല...”  എന്റെ തീരുമാനം ദൃഢമായിരുന്നു. പ്രലോഭനങ്ങൾ പലതും നടത്തി നോക്കിയെങ്കിലും ഫെവിക്കോൾ വച്ച് ഒട്ടിച്ചത് പോലെ ഞാനവിടെ ഇരുന്നത് കൊണ്ട് അവസാനം എന്നെക്കൂടാതെ അവർ വെള്ളത്തിലേക്ക് ഇറങ്ങി.

തിരമാലകളിൽ ചാഞ്ചാടി നീന്തിത്തുടിച്ച് ദൂരേയ്ക്ക് പോകുന്ന കൂട്ടുകാരെയും നോക്കി ഇരിക്കുന്നതിനിടയിൽ എപ്പോഴോ എന്റെ ശ്രദ്ധ ബീച്ചിലെ സഞ്ചാരികളിലേക്ക് മാറി. പല ഭാഷക്കാർ, പല വേഷക്കാർ, വേഷത്തിൽ പിശുക്കുള്ളവർ... അങ്ങനെ അങ്ങനെ...

ശ്രദ്ധ വീണ്ടും കടലിലേക്ക് തന്നെ തിരിച്ചു... നീന്തിത്തുടിച്ചുകൊണ്ടിരുന്ന കൂട്ടുകാരെ കാണുന്നില്ലല്ലോ...! അല്പം വടക്ക് മാറി നൂറോ ഇരുനൂറോ മീറ്റർ അകലെ ഒരു മൂന്നു നാലു പേർ കരയിലേക്ക് നീന്തി വരുന്നുണ്ട്... ഒപ്പം ഒരു കട്ടമരനും... കട്ടമരനിൽ ആരോ കമഴ്ന്ന് കിടക്കുന്നുണ്ട്... ബീച്ചിലെ മണൽപ്പരപ്പിലേക്ക് കയറിയ കട്ടമരനിൽ നിന്നും ചാടിയിറങ്ങിയ തുഴച്ചിൽ‌കാരൻ അതിലുണ്ടായിരുന്നയാളെ താങ്ങിപ്പിടിച്ച് മണലിൽ കിടത്തുന്നു... ഒപ്പം നീന്തി വന്നവരും വട്ടം കൂടി നില്പുണ്ട്...

അത് ശരി... കാര്യം മനസ്സിലായത് ഇപ്പോഴാണ്... കുളിക്കാനിറങ്ങിയ ആരോ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു... അയാളെ രക്ഷിച്ച് കൊണ്ടു വന്ന് കിടത്തിയിരിക്കുകയാണ്... നീന്താനറിയില്ലെങ്കിൽ ഇവനൊക്കെ എന്തിനാണ് കടലിൽ ഇറങ്ങുന്നത്...? ഞാൻ വീണ്ടും കടലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നമ്മുടെ ടീം എവിടെ...?    

അങ്ങിങ്ങായി കുറച്ച് പേർ കുളിക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ കൂട്ടുകാരല്ല... പെട്ടെന്നാണ് വല്ലാത്തൊരു ചിന്ത മനസ്സിലൂടെ പാഞ്ഞു പോയത്... കുറച്ച് ദൂരെയായി കാണുന്ന ആ ആൾക്കൂട്ടം...!!! ?

ഞാൻ എഴുന്നേറ്റ് അങ്ങോട്ടോടി. ഭയന്നത് ശരിയായിരുന്നു...!  നനഞ്ഞ മണലിൽ അവശനിലയിൽ കിടക്കുന്ന മനോജ്...! ഒന്നും മിണ്ടാനാവാതെ ഭയന്ന് വിറച്ച് നിൽക്കുന്ന കൂട്ടുകാർ...

“ഭയപ്പെട വേണ്ടാം... ഒന്നും ആകലെ...  കൊഞ്ചം തണ്ണി ഉള്ളെപ്പോയിരുക്ക്... അതിനാലെ താൻ... അഞ്ച് മിനിറ്റ് അപ്പടിയേ പടുക്കട്ടും... എല്ലാം ശരിയായിടും...”  കട്ടമരൻ‌കാരൻ ഞങ്ങൾക്ക് ധൈര്യം പകർന്നു.

അൽപ്പം കഴിഞ്ഞതും മനോജ് പതുക്കെ എഴുന്നേറ്റിരുന്നു. പിന്നെ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദയനീയമായ പുഞ്ചിരി... ഇന്നും മറക്കാനാവാത്ത ആ പുഞ്ചിരി...!

വഴി നീളെ ചൂളമടിച്ചും അട്ടഹസിച്ചും ഉല്ലസിച്ച് വന്നത് പോലെയായിരുന്നില്ല ഞങ്ങളുടെ മടക്കയാത്ര. നല്ലവരായ ആ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട മനോജ്... തലനാരിഴയ്ക്ക് വഴുതി മാറിപ്പോയ ഒരു ദുരന്തം...

മനോജ്... ഓർമ്മയുണ്ടോ അതെല്ലാം...? ഒരു പക്ഷേ, നീയിത് വീട്ടിൽ പറഞ്ഞിട്ടുണ്ടാകാൻ വഴിയില്ല... നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം ആ ഓർമ്മകൾ ഇവിടെ അയവിറക്കുമ്പോൾ എല്ലാം കൺ‌മുന്നിൽ എന്ന പോലെ... ഒരിക്കൽ പോലും നേരിൽ കാണുവാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും പ്രഭാമയിയായ ആ അമ്മയ്ക്ക് എന്റെ സ്നേഹാന്വേഷങ്ങൾ...


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക....
 

Wednesday, January 13, 2016

മദിരാശീയം - 5



ഹോസ്റ്റൽ മുറിയുടെ തടങ്കലിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കുള്ള മാറ്റം അത്യന്തം ആഹ്ലാദദായകമായിരുന്നു. സുഭിക്ഷമായ ഭക്ഷണം ആയിരുന്നു അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പട്ടിണി കിടന്നവന് ചക്കക്കൂട്ടാൻ കിട്ടിയത് പോലെ എന്ന നാടൻ ചൊല്ല് തികച്ചും അന്വർത്ഥമാക്കും വിധമായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടെയും ആക്രാന്തം. അത്താഴത്തിന് പതിനാറ് ചപ്പാത്തി വരെ അകത്താക്കുന്ന മിടുക്കന്മാർ കൂട്ടത്തിലുണ്ടെന്ന ഞെട്ടിക്കുന്ന സത്യം മനസ്സിലായതോടെ “ഇനി എന്നാലെ ചപ്പാത്തി ചമൈയ്ക്ക മുടിയാത്...” എന്ന പ്രഖ്യാപനവുമായി പാചകക്കാരി അമ്മ്യാർ ആദ്യ ഭീഷണി മുഴക്കി.

കോളേജിലേക്കുള്ള രണ്ട് കിലോമീറ്റർ നടപ്പ് ആദ്യമൊക്കെ രസകരമായി തോന്നി. വേളാച്ചേരി തടാകത്തിന്റെ ഓരത്ത് കൂടിയുള്ള പാത ആദമ്പാക്കം പോലീസ് സ്റ്റേഷൻ കഴിയുന്നതോടെ തിരക്കേറിയതായി മാറുന്നു.  സൈക്കിൾ റിക്ഷകളും കാൽനടക്കാരും സൈക്കിൾ യാത്രികരും ചേർന്ന് ഒരു പൂരത്തിനുള്ള ആൾക്കാർ എപ്പോഴും ആ വീതി കുറഞ്ഞ പാതയിലൂടെ ഒഴുകുന്നുണ്ടാകും. സെന്റ് തോമസ് മൌണ്ട് റെയിൽ‌വേ സ്റ്റേഷൻ താണ്ടി ആലന്തൂർ കഴിയുന്നതോടെ തിരക്കിന് അൽപ്പമൊരു ശമനമാകുന്നു.

ഇടുങ്ങിയ റോഡിലെ തിരക്കിനിടയിലൂടെ സൈക്കിളിൽ പറക്കുന്നവരിൽ അധികവും പ്ലസ് വൺ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളുമായിരുന്നു. ഓരോ സൈക്കിൾ കിട്ടിയിരുന്നെങ്കിൽ നമുക്കും അവരുടെയിടയിൽ ചെത്താമായിരുന്നു എന്ന ആഗ്രഹം ഞങ്ങൾക്ക് തോന്നിയതിൽ ആർക്കും എതിരഭിപ്രായമുണ്ടാകാൻ സാദ്ധ്യതയില്ല. പക്ഷേ, ബഡ്ജറ്റ് അനുവദിക്കാത്തതു കൊണ്ട് തൽക്കാലം ഞങ്ങൾ ആ ആഗ്രഹത്തെ ആശ്വസിപ്പിച്ച് അടക്കി നിർത്തി.

പട്ടത്തി മുന്നോട്ട് വച്ച നിബന്ധനകളെല്ലാം പാലിച്ച് നല്ല കുട്ടികളായി ജീവിതം തുടങ്ങിയിട്ട് രണ്ടാഴ്ച്ചകൾ പിന്നിട്ടിരിക്കുന്നു. അത്താഴവും പഠനവും ഒക്കെ കഴിഞ്ഞ് ഉറക്കം ആദ്യമൊക്കെ വീടിനുള്ളിലായിരുന്നുവെങ്കിലും ഒരാഴ്ച്ച കഴിഞ്ഞതോടെ ഞങ്ങൾ അത് ഓപ്പൺ ടെറസ്സിലേക്ക് അപ്‌ഗ്രേഡ് ചെയ്തു.

ബംഗാൾ ഉൾക്കടിലിൽ നിന്നും ഒഴുകിയെത്തുന്ന കുളിർകാറ്റേറ്റ് ആകാശത്തിന്റെ അനന്തതയിൽ മിഴി‌ചിമ്മുന്ന അസംഖ്യം നക്ഷത്രങ്ങളെയും നോക്കി ടെറസ്സിൽ മലർന്നു കിടക്കുന്നത് ഒരനുഭവം തന്നെയായിരുന്നു. ഓറിയോൺ, ഗ്രേറ്റ് ബെയർ, സതേൺ ക്രോസ് എന്നിങ്ങനെയുള്ള നക്ഷത്ര സമൂഹങ്ങളെക്കുറിച്ച് ഞാൻ ഭാരത് സ്കൌട്ട്സിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ച വിജ്ഞാനം അവരുമായി പങ്കു വച്ചു. അതിനെത്തുടർന്നാണ് നക്ഷത്ര നിരീക്ഷണത്തിൽ എല്ലാവരും വ്യാപൃതരായി മാറിയതും ഒതേമ്മാടത്ത് ചന്ദ്രോത്ത് മനോജ് എന്ന എന്റെ പ്രിയസുഹൃത്ത് ഓ.സി. മനോജ് പുതിയൊരു നക്ഷത്ര സമൂഹത്തെ കണ്ടുപിടിച്ചതും അതിന് ‘ക്രെങ്‌ക്ലിൻ’ എന്ന നാമകരണം ചെയ്തതും...!

പുതുതായി നക്ഷത്ര സമൂഹങ്ങളെയൊന്നും പിന്നെ കണ്ടെത്താൻ സാധിക്കാതെ വിഷയദാരിദ്ര്യത്താൽ വലയുന്ന ഒരു രാത്രിയിലാണ് മനോജും പ്രേമാനന്ദും കൂടി എല്ലാവരുടെയും മനസ്സിൽ ലഡ്ഡു പൊട്ടിച്ചുകൊണ്ട് പുതിയൊരു ആശയം അവതരിപ്പിച്ചത്. കൈ നനയാതെ മീൻ പിടിക്കൽ അഥവാ ചെറിയ രീതിയിൽ ഒരു ധന സമ്പാദനം...!

വീഡിയോ കാസറ്റ് ഷോപ്പിൽ നിന്നും ഒരു ദിവസത്തെ വാടകയ്ക്ക് ടി.വി.യും വി.സി.പി.യും എടുക്കുക. അതോടൊപ്പം, ലഭ്യമായതിൽ ഏറ്റവും പുതിയ അഞ്ചാറ് ഹിന്ദി ചലച്ചിത്രങ്ങളുടെ കാസറ്റുകളും. എന്നിട്ട് ആളൊന്നുക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിൽ പടം കാണുവാൻ കോളേജിലെ പത്തോ പന്ത്രണ്ടോ ഹിന്ദി വിദ്യാർത്ഥികളെ ക്ഷണിക്കുക. മദിരാശിയിലെ തീയേറ്ററുകളിൽ ഹിന്ദി പടങ്ങളൊന്നും കാര്യമായി വന്നു തുടങ്ങിയിട്ടില്ലാത്ത കാലമാണ്. ഇരുപത്തിയഞ്ചല്ല മുപ്പത് പറഞ്ഞാലും തരാൻ അവന്മാർ തയ്യാറായിരിക്കും...

അന്ന് മൊബൈ‌ൽ നെറ്റ് വർക്കും മൊബൈ‌ൽ ഫോണും കണ്ടുപിടിച്ചിരുന്നുവെങ്കിൽ ഐഡിയാ കമ്പനിക്കാർ പറഞ്ഞേനെ..  ‘വാട്ട് ആൻ ഐഡിയ സർജി....!” ടി.വി.ക്കും വി.സി.പി.ക്കും കൂടി എഴുപത് രൂപ... കാസറ്റൊന്നിന് പത്ത് രൂപ... മൊത്തം ചെലവ് നൂറ്റിമുപ്പത് രൂപ... പത്ത് പേർ കാണാൻ വന്നാൽ വരവ് ഇരുനൂറ്റിയമ്പത് രൂപ... എല്ലാ ചെലവും കഴിച്ച് ലാഭം നൂറ്റിയിരുപത് രൂപ... പ്രദർശനം നടത്തേണ്ട ദിവസവും സമയവും ഞൊടിയിടയിൽ തീരുമാനിക്കപ്പെട്ടു. വാരാന്ത്യം തുടങ്ങുന്ന വെള്ളിയാഴ്ച്ച  വൈകിട്ട് ഏഴു മണി മുതൽ പിറ്റേന്ന് കാലത്ത് എട്ടു മണി വരെ... ഒന്നിന് പിറകെ ഒന്നായി കണ്ടിന്യൂവസ് ഷോ...

ഏകകണ്ഠേന പാസ്സായ പ്രമേയം പ്രാവർത്തികമാകണമെങ്കിൽ  ഇനി പട്ടത്തിയുടെ അനുമതി കൂടി വേണം. ഗവർണറുടെ ഒപ്പിനായി ബിൽ സമർപ്പിക്കുവാൻ എല്ലാവരും കൂടി വെല്ലൂരുകാരനായ പ്രേമാനന്ദിനെ ഏൽപ്പിച്ചു. പട്ടത്തിയുടെ മകൻ സുരേഷിന്റെ ശിപാർശയുടെ ബലത്തിൽ ഗവർണർ ബില്ലിൽ ഒപ്പു വച്ചതോടെ എല്ലാവരും വെള്ളിയാഴ്ച്ചയാവാൻ കാത്തിരുപ്പ് തുടങ്ങി.

മനോജും പ്രേമാനന്ദും കൂടി കോളേജിലെ ഉത്തരേന്ത്യൻ വിദ്യാർത്ഥികളെ പ്രലോഭിപ്പിക്കുന്ന കാര്യം ഏറ്റെടുത്ത് ഭംഗിയായി നടത്തി.  ഇരുപത്തിയഞ്ച് രൂപയ്ക്ക് ആറ് പടം കാണാൻ കഴിയുക എന്ന് പറഞ്ഞാൽ... മറ്റൊന്നും ആലോചിക്കാതെ അവന്മാർ രൊക്കം പണം കൊടുത്ത് സീറ്റ് ഉറപ്പാക്കി. പത്തിന് പകരം പന്ത്രണ്ട് പേർ...!  ആനന്ദലബ്ധിക്കിനിയെന്ത് വേണം..

അന്ന് രാത്രി കണ്ട പടങ്ങളിൽ ഓർമ്മയുള്ളത് ജാക്കി ഷ്‌റോഫിന്റെ “ഹീറോ” മാത്രമാണ്. ഏതാണ്ട് പന്ത്രണ്ട് മണിയായതോടെ ഉറക്കം തൂങ്ങിത്തുടങ്ങിയ എന്നെ സൈഡിലേക്ക് മാറ്റി പ്രതിഷ്ഠിച്ചിട്ട് അവന്മാർ പിന്നെയും കാഴ്ച്ച തുടർന്നു.

ആറ് പടങ്ങളും ഓടിത്തീർന്നപ്പോൾ രാവിലെ ഒമ്പത് മണിയായിരുന്നു. പണം മുടക്കിയതിനാൽ പടങ്ങളെല്ലാം ഉറക്കമിളച്ച് കണ്ട് ചുവന്ന് വീങ്ങിയ കണ്ണുകളുമായി ഭയ്യമാർ യാത്ര പറഞ്ഞു. കാസറ്റ് ഷോപ്പുകാരൻ വന്ന് ടി.വി.യും അനുബന്ധ സാധനങ്ങളും എടുത്ത് കൊണ്ട് പോയതോടെ അല്പ നേരത്തെക്ക് തല ചായ്ക്കുവാൻ എല്ലാവരും തീരുമാനിച്ചു.

ഏതാണ്ട് പതിനൊന്നര മണിയോടെ ഉറക്കമുണർന്ന മനോജ് എല്ലാവരെയും വിളിച്ചുണർത്തി ഒരു വിളംബരമങ്ങ് നടത്തി...  ലാഭം കിട്ടിയ പൈസ കൊണ്ട് നാം എല്ലാവരും സിനിമയ്ക്ക് പോകുന്നു...! മാറ്റിനി, പിന്നെ ഫസ്റ്റ് ഷോ, അത് കഴിഞ്ഞ് സെക്കന്റ് ഷോ...! എന്ത് പറയണം എന്നാലോചിച്ച് വരുമ്പോഴേക്കും ബാക്കി ദുഷ്ടമാരെല്ലാം കൂടി ഒരു ദാക്ഷിണ്യവുമില്ലാതെ ആ തീരുമാനത്തെ പിന്താങ്ങിക്കഴിഞ്ഞിരുന്നു.

അങ്ങനെ നട്ടുച്ചയ്ക്ക് എല്ലാവരും കൂടി ഒരു കിലോമീറ്റർ നടന്ന് സെന്റ് തോമസ് മൌണ്ട് റെയിൽ‌വേ സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറിന് മുന്നിൽ എത്താറായപ്പോൾ അതാ വരുന്നു അടുത്ത വിളംബരം. പ്രേമാനന്ദ് വക... “മച്ചാ... വിത്തൌട്ട് പോയിടലാമാ...?”  എന്ന് വച്ചാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്താലോ എന്ന്...!

“അതെല്ലാം മുടിയാത്...”  പെരുവിരലിലൂടെ മുകളിലേക്ക് കയറിയ ഭയം മറച്ചു വയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ഇല്ല... ഇന്ന് നമ്മൾ പോകുന്നത് കള്ളവണ്ടി കയറിയിട്ടാ...” മനോജും അനിലും പ്രേമാനന്ദിന്റെ അഭിപ്രായത്തെ പിന്താങ്ങി. 

“മച്ചാ... ഒരു ത്രിൽ എല്ലാം വേണ്ടാമാ...?” ജയരാജിന്റെ വക പിരി കയറ്റൽ.

പിന്നെയുള്ള ഒരു അത്താണിയായ ഷിബുവിനെ ഞാൻ നോക്കി.  അച്ചനാവാനും പെണ്ണു കെട്ടാനും ഞാൻ ഒരുക്കമാ എന്ന മട്ടിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു അവൻ...! ദുഷ്ടൻ...

“ഇല്ല... എന്തു പറഞ്ഞാലും ശരി ഞാൻ ടിക്കറ്റ് എടുക്കും...” ഞാൻ കൌണ്ടറിന് നേർക്ക് നീങ്ങി.

“ഡാ.. നീയെങ്ങാനും ടിക്കറ്റെടുത്താൽ...! പിന്നെ ഞങ്ങളുടെയൊപ്പം വരാമെന്ന് വിചാരിക്കണ്ട...!”

ഇതാണ് ഇംഗ്ലീഷ് ക്ലാസിൽ വി.ജി. നാരായണൻ സാർ പഠിപ്പിച്ച ഡൈലെമ്മ... ദി റോഡ് നോട്ട് ടേക്കൺ... റോബർട്ട് ഫ്രോസ്റ്റിന്റെ ആ കവിതയുടെ ആശയം ഇപ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്... ആ വഴി പോകണമോ ഈ വഴി പോകണമോ... ആ വഴി പോയാൽ... ടി.ടി.ഇ പിടിച്ചാൽ... ഹോ... ആലോചിക്കാൻ വയ്യ... ഇനി ഈ വഴി പോയാൽ... കൂട്ടത്തിൽ കൂടാത്ത കരിങ്കാലി എന്ന മുദ്ര സ്ഥിരമായി ചാർത്തപ്പെടും... ഒരു എസ്.എഫ്.ഐ.ക്കാരനായ എനിക്ക് കരിങ്കാലി എന്ന വിശേഷണം ചാർത്തപ്പെടുകയോ...! ആലോചിക്കാനേ വയ്യ...

വിളറി വരണ്ട എന്റെ മുഖത്ത് അല്പമെങ്കിലും രക്തമയം പ്രത്യക്ഷപ്പെട്ടത് ചെട്ട്പ്പേട്ട് സ്റ്റേഷനിൽ ഇറങ്ങി പ്ലാറ്റ്ഫോമിൽ നിന്നും തെക്കോട്ടുള്ള റെയിൽപ്പാതയിലൂടെ നടന്ന് റോഡിലെത്തിയപ്പോഴാണ്. പൂനമല്ലി ഹൈറോഡിലെ ഈഗാ തിയേറ്ററിൽ കളിക്കുന്ന “നഖക്ഷതങ്ങൾ” മാറ്റിനി, പിന്നെ അധികം അകലെയല്ലാത്ത സംഗം തിയേറ്ററിൽ പ്രദർശനം നടത്തുന്ന “രാം തേരി ഗംഗാ മൈലി” ഫസ്റ്റ് ഷോ, ഷിബുവിന്റെ ആവശ്യപ്രകാരം ഹൊറർ മൂവിയായ “പോൾട്ടർഗീസ്റ്റ്“ സെക്കന്റ് ഷോ... അതിന് മൌണ്ട് റോഡിന് സമീപത്തുള്ള കാസിനോ തീയേറ്ററിലെത്തണം. ഇതൊക്കെയാണ് അടുത്ത ഏതാനും മണിക്കൂറുകളിലെ മിഷൻ ടാർഗറ്റ്.

ഒന്നിന് പിന്നാലെ  മറ്റൊന്നിലേക്ക് ഓടിക്കിതച്ചെത്തി ടാസ്കുകൾ ഓരോന്നും സമയബന്ധിതമായി തീർത്ത് പുറത്തിറങ്ങിയപ്പോൾ സമയം പാതിരാത്രിയായിരിക്കുന്നു. എല്ലാവർക്കും അതു വരെയുണ്ടായിരുന്ന ആവേശമെല്ലാം ആറിത്തണുത്തത് അപ്പോഴായിരുന്നു. പകൽ സമയത്ത് ഏറ്റവും തിരക്കേറിയ മൌണ്ട് റോഡ് തീർത്തും വിജനമായിരിക്കുന്നു. പന്ത്രണ്ട് മണി കഴിഞ്ഞതോടെ ബസ് സർവീസ് പൂർണ്ണമായും നിലച്ചിരിക്കുകയാണ്. എഗ്‌മൂറിൽ ചെന്ന് സബർബൻ ട്രെയിൻ പിടിക്കാമെന്ന് വച്ചാലും രക്ഷയില്ല. പന്ത്രണ്ട് മണിക്കാണ് താംബരത്തേക്കുള്ള ലാസ്റ്റ് ട്രിപ്പ്. ഇവിടെ നിന്നും GST റോഡ് അഥവാ അണ്ണാ ശാലൈ എന്നറിയപ്പെടുന്ന NH-45 ലൂടെ മൈലുകൾ താണ്ടിയാലേ സെന്റ് തോമസ് മൌണ്ടിൽ എത്താൻ സാധിക്കൂ... !

“കവലപ്പെടാതെ മച്ചാ... ഇപ്പടി നേരാ നടന്താൽ പോതും... തേയ്നാം‌പേട്ട്, നന്ദനം, സെയ്ദാപേട്ട്, ഗിണ്ടി... അവ്വളവ് താൻ...”  പ്രേമാനന്ദ് തന്റെ മദിരാശി വിജ്ഞാനം പുറത്തെടുത്തു.

എത്ര എളുപ്പം...! വെറും പതിമൂന്ന് കിലോമീറ്റർ...! പക്ഷേ, എന്തു ചെയ്യാം... വേറെ വഴിയില്ല.... പാമ്പ് കടിക്കാനായിട്ട്, ഒറ്റ വാഹനം പോലുമില്ല വഴിയിൽ... എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് എന്നാൽ ശരി, നടക്കാം എന്ന് തീരുമാനിച്ചു.

വിശാലമായ അണ്ണാശാലൈയുടെ വിജനതയിലൂടെ നടന്ന് നടന്ന് അണ്ണാ ഫ്ലൈ ഓവറിന് മുന്നിൽ എത്തിയപ്പോൾ പ്രേമാനന്ദിന് വീണ്ടും ജ്ഞാനോദയം.

“മച്ചാ... ഏൻ ഇതോടെ മേലെ ഏറി പോണം...? ഇപ്പടി വാ... കീഴെ പോകലാം...”   പറയുന്നത് വെല്ലൂരുകാരൻ... തമിഴൻ... എന്തിന് സംശയിക്കണം... മേൽപ്പാലത്തിന് മുകളിലൂടെ നടക്കാമെന്ന ആഗ്രഹം ഉപേക്ഷിച്ച് പുള്ളിക്കാരന്റെയൊപ്പം ഞങ്ങൾ നടന്നു.

സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു.  കുളിർകാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. പാലത്തിനടിയിലൂടെ നടന്ന് പാലം അവസാനിച്ച് കുറേക്കഴിഞ്ഞിട്ടും തേയ്നാം‌പേട്ടിൽ എത്തിയിട്ടില്ല... പ്രേമാനന്ദിന്റെ മുഖത്ത് അല്പം പരിഭ്രമം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

അപ്പോഴാണ് ഒരു കടയുടെ ബോർഡിൽ എഴുതിയിരിക്കുന്നത്  പുള്ളി ശ്രദ്ധിച്ചത് – നുങ്കമ്പാക്കം ഹൈറോഡ്...  പാലത്തിനടിയിലൂടെ നടന്ന ഞങ്ങൾ അറിയാതെ വലത്തോട്ട് തിരിഞ്ഞ് പോകുകയായിരുന്നു...!

“മച്ചാ... സോറി... ഇത് നുങ്കമ്പാക്കം പോറ വഴി... ഇങ്കെയിരുന്ത് ലെഫ്റ്റ് തിരുമ്പിനാൽ GST റോഡ് പുടിക്കലാം...”   

എനിക്കിനി എങ്ങോട്ടും നടക്കാൻ വയ്യ എന്ന് പറയണമെന്നുണ്ട്. ഏതാണ്ട് അത് തന്നെയായിരുന്നു മറ്റുള്ളവരുടെ അവസ്ഥയും എന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ട്. എന്തിന്റെ കേടായിരുന്നു ഞങ്ങൾക്ക്..!

ആദ്ദ്യം കണ്ട ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നടപ്പ് തുടർന്നു. വിശാലമായ റോഡ് തന്നെ. ഇരുവശത്തും നല്ല തണൽ മരങ്ങൾ. തണുത്ത കാറ്റ് വീശുന്നത് കൊണ്ട് ക്ഷീണത്തിന് അല്പമൊരാശ്വാസം... അഞ്ച് മിനിറ്റ് നടന്നു കാണും, പ്രേമാനന്ദ് ഇടിവെട്ടേറ്റവനെപ്പോലെ നിന്നു... പിന്നെ ദയനീയമായി ഞങ്ങളെ നോക്കി. പിന്നെ ഒരു വശത്തുള്ള കെട്ടിടത്തിലേക്ക് കൈ ചൂണ്ടി.

“ഹനീഫാ ടെക്സ്ടൈൽ‌സ്, ഉസ്മാൻ റോഡ്, ടി. നഗർ”

മനോജും ഷിബുവും അതിന് മുന്നിലെ ഫുട്ട്‌പാത്തിൽ ഇരുന്നു.  അനിൽ എന്റെയടുത്ത് വന്ന് ചെവിയിൽ പതുക്കെ പറഞ്ഞു.  “വഴി വീണ്ടും തെറ്റി...” 

തമിഴനാണെങ്കിലും മദിരാശിയിൽ ഒരു പരിചയവുമില്ലാത്ത ജയരാജ്  അനന്തതയിലേക്ക് കണ്ണും നട്ട് നിന്നു.

ആ പാലത്തിന് മുകളിലൂടെ കയറി പോയിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.

“സോറി മച്ചാ... മന്നിക്കണം...  വന്ത വഴിയേ തിരുമ്പി പോകവേണ്ടിയിരുക്ക്... മറുപടിയും അന്ത ഫ്ലൈ ഓവർ കീഴെ പോയ് ചേരണം... അങ്കെയിരുന്ത് റൈറ്റ് പോകണം...”

സമയം ഒന്നേ മുക്കാൽ. നായ്ക്കോലം കെട്ടിപ്പോയില്ലേ, കുരച്ചല്ലേ പറ്റൂ... നടക്കുക തന്നെ. ഫ്ലൈ ഓവറിനടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തെയ്നാം‌പേട്ടിലെത്തിയപ്പോൾ സമയം രണ്ടേകാൽ. പെട്ടെന്നാണ് പിന്നിൽ നിന്നും വരുന്ന ഒരു വാഹത്തിന്റെ ശബ്ദവും ലൈറ്റും ശ്രദ്ധയിൽ പെട്ടത്. മറ്റൊന്നുമാലോചിച്ചില്ല, പ്രേമാനന്ദ് കൈ കാട്ടി.

ഭാഗ്യം... അത് ഞങ്ങൾക്കരികിൽ ചവിട്ടി നിർത്തി. എവിടെയോ ലോഡ് ഇറക്കിയിട്ട് വരുന്ന ഒരു ടിപ്പർ ലോറിയാണ്. സെന്റ് തോമസ് മൌണ്ട് വരെ ഞങ്ങൾക്ക് ലിഫ്റ്റ് തരാമോ എന്ന പ്രേമാനന്ദിന്റെ താണ് കേണുള്ള അപേക്ഷ നല്ലവനായ ആ ഡ്രൈവർ ചെവിക്കൊണ്ടു.

“ഫ്രീയാ കൊണ്ടു പോക മുടിയാത്... പതിനഞ്ച് രൂപാ കൊടുങ്ക...  മട്ടുമല്ലൈ, പിന്നാടി ഏറണം... ഉള്ളെ ഇടമില്ലൈ...”

ഒന്നൊന്നരയാൾ പൊക്കമുള്ള ആ ടിപ്പറിന്റെ ടയറിൽ ചവിട്ടി ഒരു വിധം പൊത്തിപ്പിടിച്ച് എല്ലാവരും കയറി ക്യാബിന്റെ പിന്നിലെ അഴികളിൽ പിടിച്ചതും ഡ്രൈവർ വണ്ടി എടുത്തു. വിജനമായ ഹൈവേയിലൂടെ അതിവേഗം പായുന്ന ലോറിയുടെ ക്യാബിന് പിന്നിൽ മൃഗശാലയിലെ അഴികളിൽ പിടിച്ച് നിൽക്കുന്ന കുരങ്ങന്മാരെപ്പോലെ ഞങ്ങൾ നിന്നു. വാഹനത്തിന്റെ വേഗതയിൽ മുഖത്തേക്ക് ആഞ്ഞടിക്കുന്ന ശീതക്കാറ്റിൽ ക്യാബിനു മുകളിലെ മണ്ണും പൊടിയുമെല്ലാം കണ്ണിലേക്കടിച്ചു കയറി.

പതിനഞ്ച് രൂപയും കൊടുത്ത് ആലന്തൂരിലേക്കുള്ള റോഡിന് മുന്നിൽ ഇറങ്ങി ആദമ്പാക്കത്തേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ തെല്ലൊരാശ്വാസം തോന്നി. നമ്മുടെ പരിധിയ്ക്കുള്ളിൽ എത്തിയിരിക്കുന്നു. സമയം മൂന്നു മണിയോടടുക്കുന്നു...!

പോലീസ് സ്റ്റേഷന്റെ വരാന്തയിൽ ഇരുന്ന് ഉറക്കം തൂങ്ങുന്ന പാറാവുകാരുടെ മുന്നിലൂടെ നടന്ന് അവസാനം വീടിന് മുന്നിലെത്തിയപ്പോഴാണ് പട്ടത്തിയുടെ കണ്ടീഷനുകളിലൊന്ന് പെട്ടെന്നോർമ്മ വന്നത് – രാത്രി പത്ത് മണിക്ക് ഗേറ്റ് അടച്ചിരിക്കും...

അതെ... പട്ടത്തി വാക്ക് പാലിച്ചിരിക്കുന്നു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്... ഗേറ്റ്... അതൊരു പ്രശ്നമല്ല... ചാടിക്കടക്കാം. പക്ഷേ, വീടിന്റെ മുകളിലത്തെ നിലയിലേക്കുള്ള സ്റ്റെയർകെയ്സ് സ്ഥിതി ചെയ്യുന്ന റൂം ഞങ്ങൾ അവിടെ ഇല്ലാത്തത് കൊണ്ട് അവർ പുറമേ നിന്ന് അടച്ച് താഴിട്ട് പൂട്ടിയിരിക്കുന്നു...!

മതിൽ ചാടി ഉള്ളിൽ കയറുന്നതിന് മുന്നോടിയായി എങ്ങനെ മുകളിലെത്താം എന്നതിനെക്കുറിച്ചുള്ള ചിന്തയായിരുന്നു പിന്നെ. ഈ മൂന്ന് മണി നേരത്ത് വീട്ടുകാരെ വിളിച്ചുണർത്താൻ നിൽക്കാതെ സൺഷേഡിൽ തൂങ്ങി പിടിച്ച് കയറി മുകളിലെത്താം എന്ന സൊലൂഷനിലാണ് ഒടുവിൽ ഞങ്ങൾ എത്തിച്ചേർന്നത്.

ഓരോരുത്തരായി മതിൽ ചാടിക്കൊണ്ടിരിക്കവെ എതിർഭാഗത്തെ വീട്ടിൽ താമസിക്കുന്ന ഇലക്ട്രിസിറ്റി ബോർഡ് എൻ‌ജിനീയർ ആൻഡ്രൂസ് സാറിന്റെ വീട്ടിലെ നായ കുരച്ച് തുടങ്ങി. നാശം.. ഇത് പട്ടത്തിയെയും കുടുംബത്തെയും ഉണർത്തുമെന്നാണ് തോന്നുന്നത്.

കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള പ്രേമാനന്ദ് തന്നെയാണ് ആദ്യമായി സൺഷേഡിൽ പിടിച്ച് തൂങ്ങി അതിനു മുകളിൽ കയറിയത്. പക്ഷേ, അതുകൊണ്ടായില്ലല്ലോ... അവിടെ നിന്നും വീണ്ടും പിടിച്ച് കയറി രണ്ടാം നിലയുടെ ടെറസിന് മുകളിലെത്തിയാലേ രക്ഷയുള്ളൂ... തേങ്ങയുടെ മൂപ്പ് നോക്കുന്നത് പോലെ അവൻ രണ്ടു മൂന്ന് വട്ടം മുകളിലേക്ക് നോക്കി നെടുവീർപ്പിട്ടു. പിന്നെ ദയനീയമായി പറഞ്ഞു.

“മച്ചാ... ഇതുക്ക് മേലെ ഏറ മുടിയാത്... അവ്വളവ് ഈസി ഇല്ലൈ... നാൻ കീഴെ വര്‌റേൻ...”

അവൻ അവിടെ നിന്നും താഴെയിറങ്ങാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കതക് തുറന്ന് പട്ടരും പട്ടത്തിയും മകൻ സുരേഷും കൂടി പുറത്തേക്കെത്തി നോക്കിയത്... കണ്ടത് മുകളിലേക്ക് നോക്കി നിൽക്കുന്ന ഞങ്ങളെയും പിന്നെ, നിലം തൊടാതെ സൺഷേഡിൽ തൂങ്ങി നിൽക്കുന്ന പ്രേമാനന്ദിനെയും...!

പട്ടത്തി ഞങ്ങളെ എല്ലാവരെയും രൂക്ഷമായി ഒന്ന് നോക്കി. പട്ടരാകട്ടെ, സ്റ്റെയർകേയ്സ് റൂമിന്റെ വാതിൽ തുറന്ന് തന്നിട്ട് ഒന്നും മിണ്ടാതെ തിരികെ വീടിനുള്ളിലേക്ക് കയറിപ്പോയി. ഞങ്ങളെ നോക്കി ഒന്ന് കണ്ണിറുക്കിയിട്ട് പിന്നാലെ സുരേഷും.


(തുടരും)


വാൽക്കഷണം ...

അന്നത്തെ ആ ആറാൾ പടയുടെ ചിത്രം ഇതാ നിങ്ങൾക്കായി... ഇത് കാണാൻ സാദ്ധ്യതയുള്ള മനോജും ഷിബുവും ഇപ്പോൾ ഊറിച്ചിരിക്കുന്നുണ്ടാവും... 




നിൽക്കുന്നവർ - ഇടത് നിന്ന് : ജയരാജ്, പ്രേമാനന്ദ്, അനിൽകുമാർ.  
ഇരിക്കുന്നവർ  - ഇടത് നിന്ന് : ഞാൻ, ഷിബു, മനോജ്.


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...