Friday, April 19, 2013

തൂവൽ തേടി ഒരു യാത്ര


അവസാനമില്ലാത്ത ജോലി അതങ്ങനെയാണ് ഡിപ്പാർട്ട്മെന്റിൽ ആരെങ്കിലും വെക്കേഷനിൽ ആണെങ്കിൽ പകരത്തിനൊരാൾ എന്നൊരു സംവിധാനം ഞങ്ങളുടെ നിഘണ്ടുവിൽ മഷിയിട്ട് നോക്കിയാൽ കാണുവാൻ കഴിയില്ല. സൌദിയല്ലേ രാജ്യം മുദ്രാവാക്യം വിളിച്ച് മാനേജരെ ഘെരാവോ ചെയ്യാൻ കഴിയില്ലല്ലോ. എങ്ങനെയും ആഞ്ഞ് പിടിച്ചാലേ അത്യാവശ്യത്തിനുള്ള ജോലി തീർത്ത് ഇരുട്ടുമ്പോഴേക്കും വീട്ടിലെത്താൻ സാധിക്കൂ.

മൊബൈൽ ചിലയ്ക്കാൻ കണ്ട സമയം ഫോണുകൾ റിങ്ങ് ചെയ്യുന്ന ശബ്ദം കേൾക്കുന്നതേ വെറുപ്പാണ്. നമ്മുടെ സുഖവിവരം അന്വേഷിക്കുവാണ് ഇവരൊക്കെ വിളിക്കുന്നതെന്നാണോ വിചാരിച്ചത്? ഓരോ കോളും ഓരോ അസൈൻ‌മെന്റ് ആണ് ഹൌ ആർ യൂ? ഹൌ ഈസ് യുർ ഫാമിലി? എന്നൊക്കെയുള്ള സുഖിപ്പിക്കലിൽ തുടങ്ങി വച്ച് കുരിശുകൾ ഓരോന്നായി ചുമലിൽ എടുത്ത് വച്ച് തന്നിട്ട് അവസാനത്തെ ആ ചോദ്യം കേൾക്കുമ്പോഴാണ് ചൊറിഞ്ഞ്  വരിക. “ക്യാൻ ഐ ഹാവ് ഇറ്റ് ഇൻ വൺ അവർ…?

മനസ്സില്ലാ മനസോടെ മൊബൈൽ എടുത്തു നോക്കി. ഹാവൂ സമാധാനം കുട്ടപ്പചരിതം ജിമ്മി ജോൺ

“തിരക്കിലാണോ അണ്ണാ…? പതിവ് മെയിൽ ഇന്ന് കണ്ടില്ലല്ലോ ?”

“ശ്വാസമെടുക്കുവാൻ സമയമില്ല ജിം.. ഒരുത്തൻ എമർസഞ്ചിയിലാണ് എമർജൻസി വെക്കേഷൻ പോകുന്നവർക്ക് ഇങ്ങനെ ഒരു വിശേഷണം കൊടുക്കാമെന്ന് പഠിപ്പിച്ചത് ജിമ്മി തന്നെയാണ്.

“അത് ശരി പിന്നെ, അണ്ണാ, ഈ ആഴ്ച്ചയല്ലേ മോൻ വരുന്നത്?”

“അതേ തിങ്കളാഴ്ച്ചത്തെ ഫ്ലൈറ്റിന്

“കുറേക്കാലമായില്ലേ ഒരു യാത്രയൊക്കെ പോയിട്ട് നമുക്ക് ഒരു ട്രിപ്പ് ആയാലോ, മോൻ വന്നിട്ട്?”

അതൊരു കാര്യമാണ് 2011 ൽ ആയിരുന്നു ഇതിന് മുമ്പ് ഒരു യാത്ര നടത്തിയത്.

“ഞങ്ങൾ എപ്പോഴേ റെഡി ഏത് വെള്ളിയാഴ്ച്ച വേണമെന്ന് തീരുമാനിച്ച് പറഞ്ഞാൽ മതി

“നമ്മുടെ ടീമിനോട് ഒന്ന് അന്വേഷിച്ചിട്ട് പറയാം അണ്ണാ ഇപ്രാവശ്യം തൂവൽ ആയാലോ?”

“തൂവൽ പെറുക്കാനോ വേറെ പണിയൊന്നുമില്ലേ?”

“അല്ല അണ്ണാ അതിവിടുത്തെ ഒരു സ്ഥലത്തിന്റെ പേരാ

ങ്ഹേ !  തൂവൽ? ഇതെന്താ ഇവിടുത്തെ സ്ഥലങ്ങളുടെ പേരൊക്കെ ഇങ്ങനെ? കഴിഞ്ഞ തവണ തലയിലേക്കായിരുന്നു യാത്ര എന്തായാലും വേണ്ടില്ലതൂവലെങ്കിൽ തൂവൽ പോകുക തന്നെ

“തൂവൽ അതെവിടെയാ ജിം?

“ഇവിടുന്ന് പത്ത് നൂറ്‌ കിലോമീറ്റർ വടക്ക് മദീനയ്ക്ക് പോകുന്ന റൂട്ടിൽ കടൽത്തീരമാണ്

“ശരി നമ്മുടെ പഴയ ടീം തന്നെ അല്ലേ ഇപ്രാവശ്യവും?”

“അതേ

“എന്നാൽ ശരി ഏത് ദിവസം എന്ന് തീരുമാനിച്ച് എവിടെ മീറ്റ് ചെയ്യണമെന്ന് അറിയിക്ക്

“ശരി അണ്ണാ ബൈ

“ബൈ

                            * * * * * * * * * * * * * * * * * * * *


“അണ്ണാ അടുത്ത വെള്ളിയാഴ്ച്ച പോകാമെന്ന് തത്വത്തിൽ തീരുമാനമായി” ജിം വീണ്ടും.

“നന്നായി അപ്പോൾ എവിടെയാ മീറ്റിങ്ങ് പോയിന്റ്? എത്ര മണിക്ക് എത്തണം?”

“രാവിലെ ഏഴരയ്ക്ക് നേരത്തെ പോയി ഉച്ചയാവുമ്പോഴേക്കും തിരിച്ചെത്തുന്നതാണ് ഈ ചൂടത്ത് നല്ലത് മദീന റോഡിൽ സാരി സ്ട്രീറ്റിന് മുമ്പുള്ള സർവീസ് റോഡിൽ കയറി പാർക്ക് ചെയ്താൽ മതി ഷംസും കുടുംബവും അവിടെ എത്തുംഅനീഷിന്റെ കൊച്ചിന് പനിയായത് കൊണ്ട് അവനും കുടുംബവും അവസാന നിമിഷത്തിൽ പിന്മാറി പകരം നമ്മുടെ തോമസ് അച്ചായനും കുടുംബവുമാണ് ഒരു വിധത്തിൽ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചിട്ടുണ്ട് വെള്ളിയാഴ്ച്ചയായിട്ട് വീട്ടിൽ കിടന്നുറങ്ങാനുള്ളതിന് പകരം എന്നൊക്കെ പറഞ്ഞ് ആദ്യം ഇത്തിരി ബലം പിടിച്ചു

“രാവിലെ ഏഴരയ്ക്കൊക്കെ ഞങ്ങൾ വരാം പക്ഷേ, കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ മീറ്റിങ്ങ് പോയിന്റിൽ വന്ന് ഒരു മണിക്കൂർ കാത്ത് കെട്ടി കിടക്കേണ്ടി വരരുത്

“വെള്ളിയാഴ്ച്ചയായിട്ട് വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ അണ്ണാ അഥവാ വൈകിയാൽ തന്നെ കുറച്ച് നേരം ഈച്ചയെ ആട്ടി ഇരിക്ക് അവിടെ

“ഒരു കാര്യം അനീഷില്ലെങ്കിൽ ജിമ്മി എങ്ങനെ മീറ്റിങ്ങ് പോയിന്റിൽ എത്തും?”

“ഈ കാളയെ അണ്ണന്റെ വണ്ടിയിൽ കെട്ടേണ്ടി വരും അണ്ണൻ വരുന്ന വഴി എന്നെ പിക്ക് ചെയ്താൽ മതി

“അത് ഓ.കെ ഇനി ഭക്ഷണം കപ്പപ്പുഴുക്കിന്റെയും മുളക് ചമ്മന്തിയുടെയും കാര്യം ഞങ്ങളേറ്റു...”

“മൊത്തം പതിനൊന്ന് പേരുണ്ട് അപ്പോൾ ശരി എന്നാൽ വെള്ളിയാഴ്ച്ച രാവിലെ കാണാം

                         * * * * * * * * * * * * * * * * * * * * * * * *

വെള്ളിയാഴ്ച്ച രാവിലെ അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയായി കപ്പയുടെ പണിപ്പുരയിലേക്ക് ഭാര്യാജിയോടൊപ്പം കടന്നു. എവിടെ പോയാലും പ്രഭാത ഭക്ഷണം കഴിച്ചിട്ട് പോകുന്നതാണ് ബുദ്ധി. സമാന്തരമായി അടുത്ത ബർണറിൽ ഇഡ്ലിയും തയ്യാറായി തുടങ്ങി. ഏഴുമണി ആയപ്പോഴേക്കും കപ്പയും മുളക് ചമ്മന്തിയും ഇഡ്ലിയും തേങ്ങാച്ചമ്മന്തിയും റെഡി.

കഴിക്കുന്നതിന് മുമ്പ് ജിമ്മിയെ ഒന്ന് വിളിച്ച് നോക്കാം സഹയാത്രികരെല്ലാം ഇപ്പോഴും ഉറക്കത്തിലാണെങ്കിലോ

“ഹലോ ജിം സുപ്രഭാതം എന്തായി?”

“ഷംസ് എഴുന്നേൽക്കാൻ ഇത്തിരി വൈകിപ്പോയി അത്രേ ചേമ്പ് തൊലി കളഞ്ഞോണ്ട് ഇരിക്കുന്നതേയുള്ളൂ അച്ചായനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഞാൻ റെഡിയാണ് 

ബെസ്റ്റ് അപ്പോൾ കാര്യങ്ങളുടെ പോക്ക് കഴിഞ്ഞ തവണത്തേത് പോലെ തന്നെ വെറുതേ ഓടിപ്പിടിച്ച് ചെന്നിട്ട് കാര്യമൊന്നുമില്ല ബ്രേക്ക് ഫാസ്റ്റൊക്കെ വിശാലമായി കഴിച്ചിട്ട് പതുക്കെ മതി

“ഞങ്ങളൊരു ഏഴേമുക്കാലാവുമ്പോഴേക്കും ജിമ്മിയുടെ അടുത്തെത്താം.. അവിടുന്ന് പിന്നെ പതിനഞ്ച് മിനിറ്റ് പോരേ മീറ്റിങ്ങ് പോയിന്റിലേക്ക്?”

“ഓ.കെ അണ്ണാഅപ്പോൾ ശരി

ചേമ്പിന്റെ തൊലി കളയുന്നതേയുള്ളെങ്കിൽ ഒരു എട്ടരയെങ്കിലും ആവാതെ ഷംസ് എത്തില്ല അപ്പോൾ എട്ട് മണിക്ക് ഇറങ്ങിയാൽ മതി ഇവിടുന്ന് ഞങ്ങൾ സമാധാനപ്പെട്ടു. ആ സമയം കൊണ്ട് പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വയ്ക്കാമെന്ന് വാമഭാഗം.

എട്ട് മണിക്ക് വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ വീണ്ടും ജിമ്മിയുടെ കോൾ

“അണ്ണാ എവിടെയാ?”

“ദേ വരുന്നു പത്ത് മിനിറ്റ്

“അച്ചായൻ ഏഴരയ്ക്ക് മീറ്റിങ്ങ് പോയിന്റിൽ വന്ന് കാത്ത് നിന്നിട്ട് ആരെയും കാണാത്തതു കൊണ്ട് എന്നെ വിളിച്ചിരുന്നു രാവിലെ പോയില്ലെങ്കിൽ പിന്നെ പോയിട്ട് കാര്യമൊന്നുമില്ല എന്നൊക്കെ പറഞ്ഞിട്ട് പുള്ളിക്കാരൻ സ്ഥലം വിട്ടു തൂവലിലേക്കാണോ അതോ ഇനി തിരികെ വീട്ടിലേക്കാണോ എന്നറിയില്ല ഷംസ് അഞ്ച് മിനിറ്റ് മുമ്പ് മീറ്റിങ്ങ് പോയിന്റിൽ എത്തി കാത്ത് കിടപ്പുണ്ട്

“ഛേ ഇത്തവണ ഞങ്ങളാണല്ലോ പ്രോഗ്രാം ഷെഡ്യൂൾ തെറ്റിച്ചത് ദേ, എത്തിപ്പോയി

വെള്ളിയാഴ്ച്ച പ്രഭാതത്തിൽ തിരക്കൊഴിഞ്ഞ റോഡിലൂടെ ‘സാഹിർ’ മുന്നറിയിപ്പുകൾ പാലിച്ചുകൊണ്ട് അനുവദനീയമായ മാക്സിമം സ്പീഡിൽ ജിമ്മിയെ പിക്ക് ചെയ്യുവാൻ പായുമ്പോൾ ഓർത്തു ചേമ്പിൻ‌തൊലി ആ ചേമ്പിന്റെ തൊലിയാണ് ഞങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് കളഞ്ഞത്

ഒറ്റമരത്തിൽ കയറിയ കുരങ്ങനെപ്പോലെ വിഷണ്ണനായി ഒരു തൂണും ചാരി നിന്നിരുന്ന ജിമ്മിയെ പ്രൈവറ്റ് ബസ്സിലെ കിളി റാഞ്ചുന്നത് പോലെ വണ്ടിയിൽ എടുത്തിട്ട് മദീനറോഡിലേക്ക് പാഞ്ഞു. ചേമ്പിൻ തൊലിയാണ് ഇതിനെല്ലാം കാരണമായത് എന്ന് ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കാൻ ഞങ്ങൾ മറന്നില്ല.

ഒരു മണിക്കൂർ വൈകി കൃത്യം എട്ടരയ്ക്ക് മീറ്റിങ്ങ് പോയിന്റിൽ എത്തുമ്പോൾ ഷംസും കുടുംബവും കാത്ത് കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ ഞങ്ങൾ അനുഭവിച്ച കാത്തിരിപ്പിന്റെ സുഖം ഇത്തവണ ടീം ലീഡറെ അനുഭവിപ്പിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ ഞങ്ങൾ യാത്ര തുടർന്നു.


തൂവൽ തേടി...



എയർപോർട്ട് എക്സിറ്റും കഴിഞ്ഞ് ജിദ്ദ നഗരത്തിന് വെളിയിലേക്ക് കടന്നതോടെ ഹൈവേ ഏതാണ്ട് വിജനമായി തുടങ്ങിയിരിക്കുന്നു. പാതയുടെ ഇരുവശങ്ങളിലും പ്രത്യേകിച്ച് ഒന്നും തന്നെയില്ല കണ്ണുകൾക്ക് ഹരം പകരുവാൻ പരന്ന് കിടക്കുന്ന മരുഭൂമിയുടെ നടുവിലൂടെ നോക്കെത്താ ദൂരത്ത് ചക്രവാളത്തിൽ അവസാനിക്കുന്ന ഋജുവായ പാത. 120 കിലോമീറ്ററാണ് അനുവദനീയമായ ഉയർന്ന വേഗ പരിധി. This highway is monitored by radar എന്ന മുന്നറിയിപ്പ് ഇടയ്ക്കിടെ തലയുയർത്തി നിൽക്കുന്നുണ്ട്. അതിൽ കൂടുതൽ കത്തിക്കാൻ ശ്രമിച്ചാൽ ഫൈൻ അടയ്ക്കാൻ പറഞ്ഞ് മൊബൈലിൽ SMS വരിക എപ്പോഴാണെന്ന് പറയാൻ പറ്റില്ല.  

ഇതുപോലത്തെ മരുഭൂമിയിൽ ഒറ്റപ്പെട്ട് പോയാലത്തെ അവസ്ഥ !  ബെന്യാമിന്റെ ആടുജീവിതം ഓർമ്മയിലെത്തി. ആടുകളും ഒട്ടകങ്ങളുമായി പുറം‌ലോകവുമായി ഒരു ബന്ധവുമില്ലാതെ നരകിക്കുന്ന എത്രയോ പ്രവാസ ജന്മങ്ങൾ

എണ്ണമറ്റ കിലോമീറ്ററുകൾ കടന്ന് പോയപ്പോൾ ദൂരെ ഒരു പെട്രോൾ പമ്പും അതിനോടനുബന്ധിച്ച് കുറച്ച് കടകളും കാണാറായി. ഷംസിന്റെ വാഹനം അങ്ങോട്ട് തിരിയുന്നതിനായി ഇന്റിക്കേറ്റർ ഇട്ടു. പിന്നാലെ ഞങ്ങളും. നേരം വൈകിയതിൽ പിണങ്ങിപ്പോയ അച്ചായന്റെ വാഹനം അവിടെ ഞങ്ങളെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. ഇരുകൈകളും കൂപ്പി ക്ഷമാപണം നടത്തി യാത്ര തുടർന്ന ഷംസിനെ ഞങ്ങൾ അനുഗമിച്ചു.

120 വരെ പോകാം...


ചെക്ക് പോസ്റ്റ് കഴിഞ്ഞ് വീണ്ടും അനന്തമായ യാത്ര. പുതിയതായി വരാൻ പോകുന്ന ഇക്കണോമിക്ക് സിറ്റി ഇവിടെ അടുത്തെവിടെയോ ആണന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ. തൂവലിലേക്ക് ഇനി അധികം ദൂരമില്ല.

തൂവലിലേക്ക്...
 
തൂവൽക്കൊട്ടാരമല്ല... ഇതൊരു പള്ളിയാണ്...
  


അതേ ലക്ഷ്യസ്ഥാനം അടുത്തുകൊണ്ടിരിക്കുന്നു. തൂവലിലേക്കുള്ള എക്സിറ്റിൽ ഇറങ്ങി ചെങ്കടൽ തീരത്തേക്കുള്ള പാതയിൽ വീണ്ടും ഒരു ചെക്ക് പോസ്റ്റ്. കാറുകളിലുള്ള എല്ലാവരെയും സംശയദൃഷ്ടിയോടെ ഒന്ന് ഉഴിഞ്ഞതിന് ശേഷം  ഉദ്യോഗസ്ഥർ പോകാനനുവദിച്ചു.


തൂവൽത്തീരത്തേക്ക്...
ഈ കടലും... മറുകടലും.. ഭൂമിയും വാനവും കടന്ന്...
ജിമ്മിയോടൊപ്പം ജൂനിയർ വിനുവേട്ടൻ...
അച്ഛനും മകനും...

അവസാനം ഇതാ തൂവലിൽ ശാന്തമായ കുഞ്ഞോളങ്ങളുമായി ഒരു തടാകം പോലെ വെയിലിൽ വെട്ടിത്തിളങ്ങുന്ന ഉൾക്കടൽ. കടൽക്കരയിൽ പാർക്ക് ചെയ്ത് എല്ലാവരും തീരത്തേക്ക്. അച്ചായനും ഷംസും വേഷം മാറ്റി നീന്തുവാൻ തയ്യാറായി കഴിഞ്ഞു. ഒപ്പം വെള്ളത്തിൽ ഇറങ്ങുവാൻ ശാഠ്യം പിടിച്ച് അവരുടെ മക്കളും. കഴുത്തൊപ്പം വെള്ളമുള്ളിടത്തേക്ക് ഇറങ്ങി ചെന്ന് മലർന്ന് കിടന്ന് ഫ്ലോട്ട് ചെയ്ത് അഭ്യാസം കാണിക്കുകയാണ് ഷംസ്. 

നിന്റെ അച്ചായനാടാ പറയുന്നത്... ഇറങ്ങി വാടാ...

ഉവ്വുവ്വേ... ഇതൊക്കെ ഞങ്ങൾ കുറേ കണ്ടതാ...
പുതിയ തീരങ്ങൾ...

ധൈര്യത്തിൽ ഒട്ടും പിന്നിലല്ലാത്തതിനാൽ മുട്ടിന് മുകളിൽ വരെ മാത്രം വെള്ളത്തിൽ ഇറങ്ങി അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജിമ്മിയും ഞാനും മറന്നില്ല. സൂക്ഷിച്ച് നടന്നില്ലെങ്കിൽ അടിത്തട്ടിലെ മൂർച്ചയേറിയ കടൽപ്പുറ്റുകളിൽ തട്ടി കാൽ മുറിയുമെന്നുള്ളതിന് ഗ്യാരണ്ടി.

ധൈര്യവാന്മാരായ രണ്ട് ബ്ലോഗർമാർ
നീന്തി നീന്തി ഞാൻ കോട്ടയത്തെത്തുമെന്നാ തോന്നുന്നേ...
അച്ചായാ, അവിടെ നിലയില്ലാത്ത സ്ഥലമാണ് കേട്ടോ... പറഞ്ഞില്ലാന്ന് വേണ്ട...


കയത്തിൽ ഇറങ്ങിയ പോത്തുകളെ പോലെ മുങ്ങിക്കിടക്കുന്ന അച്ചായനെയും ഷംസിനെയും ഒരു വിധം കരയ്ക്ക് കയറ്റി ബീച്ചിൽ ചെറിയ തോതിൽ ഒരു ഫുട്‌ബാൾ മാച്ച് സംഘടിപ്പിക്കാൻ ജിമ്മിയ്ക്ക് സാധിച്ചു. നട്ടുച്ചയ്ക്ക് പന്ത് കളിക്കുന്ന ആളുകളെ കണ്ട് പ്രതിഷേധ സൂചകമായി കടൽക്കാക്കകൾ കരഞ്ഞുകൊണ്ടേയിരുന്നു.

പശിക്ക്തമ്മാ... വല്ലതും തരണേ...
മറഡോണയോടാ കളി...

ഏത് മറഡോണയായാലും വേണ്ടില്ല... ഈ അച്ചായനാ ഗോളി...

ദേ, നിങ്ങള് വരുന്നുണ്ടോ ? വിശന്നിട്ട് വയ്യ...


വസ്ത്രങ്ങൾ ഉണങ്ങിക്കഴിഞ്ഞപ്പോൾ എല്ലാവർക്കും നല്ല വിശപ്പ്. സന്ദർശകർക്കായി അല്പം അകലെയായി കെട്ടിയിരിക്കുന്ന വിശ്രമ കേന്ദ്രങ്ങൾ. അതിലൊന്നിൽ ഇടം പിടിച്ച് ചേമ്പും കപ്പയും മുളക് ചമ്മന്തിയും പരസ്പരം വീതിച്ച് അകത്താക്കി ജഠരാഗ്നിയെ അണച്ച് വിശ്രമിക്കുന്ന സമയത്ത് അച്ചായന്റെ തൃശൂർ വിശേഷങ്ങൾ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു കൊണ്ടിരുന്നു. 


എന്റെ ക്ഷമ നശിച്ച് തുടങ്ങി...

ഇത് മുഴുവനും ഞാൻ തിന്നും...

ഈ പാവം ഒരിടത്ത് സമാധാനത്തോടെ ഇരുന്നോട്ടെ...

ഞാൻ ഷംസ്... വയറ് നിറഞ്ഞാൽ ഇത്തിരി ഉറക്കം.. അതാണ് ഞമ്മടെ സ്റ്റൈൽ...


ഇനിയും ഇതുപോലുള്ള യാത്രകൾക്കായി വീണ്ടും സന്ധിക്കാം എന്ന ധാരണയോടെ ജിദ്ദയിലേക്ക് മടക്കയാത്ര ആരംഭിക്കുമ്പോൾ കടൽക്കാക്കകൾ വേദനയോടെ ഞങ്ങൾക്ക് യാത്രാമൊഴിയേകി.