കാലവർഷത്തിന്റെ വരവ് അറിയാക്കാനെന്നോണം
കാർമേഘങ്ങൾ പല രൂപങ്ങളിൽ ആകാശത്ത് ഉരുണ്ടു കൂടി തുടങ്ങിയിരുന്നു. വിൻഡ് ഷീൽഡിലൂടെ മുകളിലേക്ക്
എത്തി നോക്കിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി. അതെ… ഈ കാറ്റിനെയും പ്രകൃതിയെയും
ഹൃദയത്തിലേക്കേറ്റ് വാങ്ങുമ്പോൾ അനിർവചനീയമായ നിർവൃതി. അങ്കമാലി കഴിഞ്ഞ് നാലുവരി
പാതയിലൂടെ വടക്കോട്ട് കുതിക്കുകയാണ് വണ്ടി.
“കാൽ മണിക്കൂർ നേരത്തേ
ലാന്റ് ചെയ്തൂല്ലേ ?... അദോണ്ട് എനിക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല…” സുനിയുടെ വാക്കുകളിൽ സന്തോഷം
പ്രകടമായിരുന്നു.
“അതിനിത് സൌദി എയർലൈൻസ്
അല്ലേ സുനി…? എയർ ഇന്ത്യയല്ലല്ലോ…” ജിദ്ദയിൽ നിന്ന് അര മണിക്കൂർ വൈകി പുറപ്പെട്ടിട്ടും പതിനഞ്ച് മിനിറ്റ്
നേരത്തെ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങളും.
“എഴുപതാണ് ലിമിറ്റ്… പക്ഷേ, കൊഴപ്പില്ല്യാ, റഡാറുമായിട്ട് അവര് നിൽക്കുന്ന സ്ഥലങ്ങളൊക്കെ
എനിക്ക് നല്ല പരിചയമാണ്…” ഫ്ലൈ ഓവറുകളുടെ മുകളിലൂടെ നൂറിൽ പറക്കുമ്പോൾ സുനി
പറഞ്ഞു.
സൌദിയിലെ ഹൈവേകളിലൂടെ
പോകുന്ന ഒരു പ്രതീതി തോന്നാതിരുന്നില്ല. വലിയ മോശം പറയാനില്ല NH-47 ന്റെ ഇപ്പോഴത്തെ അവസ്ഥ.
പുതിയ വീട്ടിലേക്ക് പോകുന്നതിന്റെ
ത്രില്ലിലാണ് സഹധർമ്മിണിയും മകനും. സ്വന്തമായി ഒരു വീടില്ലാത്തതിന്റെ അസ്വാതന്ത്ര്യം
ഇതുവരെയുള്ള വെക്കേഷനുകളിലെല്ലാം ഒരു വിഷമമായി തന്നെ നിലനിന്നിരുന്നു.
“സുനീ, വീടെങ്ങനെയുണ്ട്…? കൊള്ളാമോ…?” നല്ലപാതിയ്ക്ക് ജിജ്ഞാസ അടക്കാനായില്ല.
“വീട്… കൊഴപ്പൊന്നുല്യാട്ടാ… അങ്ങടല്ലേ ചേച്ച്യേ പോണേ…” റിയർ വ്യൂ മിററിലൂടെ നോക്കിയിട്ട് സുനി പറഞ്ഞു.
പാലിയേക്കര ടോളും കഴിഞ്ഞ്
നടത്തറ സിഗ്നലിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞതോടെ യാത്രയുടെ സുഖത്തിൽ വന്ന വ്യതിയാനം
ശരിക്കും അറിയുവാൻ കഴിഞ്ഞു. നെല്ലിക്കുന്ന് കഴിഞ്ഞതോടെ ട്രാഫിക്ക് ബ്ലോക്കിന്റെ ആരംഭം… കിഴക്കേകോട്ടയിൽ നിന്നും ചെമ്പൂക്കാവ്, പാട്ടുരായ്ക്കൽ വഴി പൂങ്കുന്നം
വരെയെത്തുവാൻ കുറച്ചൊന്നുമല്ല സമയമെടുത്തത്.
ഒരു കാലത്ത് ഫലവൃക്ഷങ്ങൾ
അതിരിട്ടിരുന്ന പുഴക്കൽ പാടത്തെ റോഡിന്റെ ഇരുവശത്തും ഇന്ന് പാടങ്ങൾ കാണുവാനില്ല. വികസിച്ച്
വികസിച്ച് നെൽപ്പാടങ്ങൾ ശുഷ്ക്കിച്ചു പോയിരിക്കുന്നു. സമൃദ്ധമായ കാറ്റിൽ തലയാട്ടി നിന്നിരുന്ന
വയലേലകൾ ഇന്ന് രാജ്യാന്തര വിപണിയിലെ വിവിധ കാറുകളുടെ ഷോറൂമുകൾ കയ്യേറിയിരിക്കുന്നു.
തൃശൂർ നഗരം വളർന്ന് മുതുവറ വരെ എത്തിയിരിക്കുന്നു.
അടാട്ട് എത്താറായപ്പോൾ
എല്ലാവരും പരസ്പരം നോക്കി. മോഹിച്ച് ഉണ്ടാക്കിയ വീട് കാണുവാൻ പോകുന്നതിന്റെ ആഹ്ലാദം
ഒരു ചെറുപുഞ്ചിരിയായി എല്ലാ മുഖങ്ങളിലും തെളിഞ്ഞ് കാണാനുണ്ട്. സ്വന്തം വീട്…
“അണ്ണാ… ചേച്ച്യേ… അപ്പോ ഇറങ്ങിക്കോ… വീടെത്തി…
” ഇടിവെട്ടേറ്റവരെപ്പോലെ കാറിലിരുന്നുപോയ ഞങ്ങളെ നോക്കി
സുനി ചിരിച്ചു.
ഹൃദയഭേദകമായിരുന്നു ആ
കാഴ്ച്ച… വീടിന് ചുറ്റും കെട്ടി ഉയർത്തിയിരിക്കുന്ന തട്ടുകളിലായി
പണിയെടുത്തുകൊണ്ടിരിക്കുന്ന തൊഴിലാളികൾ… അത്ര തന്നെ തൊഴിലാളികൾ വീടിനുള്ളിലും ജോലിയെടുത്തുകൊണ്ടിരിക്കുന്നു… എല്ലാം കൂടി ഒരു പൂരത്തിനുള്ള ആൾക്കാർ… !
കാറിൽ നിന്ന് പുറത്തിറങ്ങിയ
വാമഭാഗത്തിന് ഈ കാണുന്നതെല്ലാം സത്യമോ മിഥ്യയോ എന്ന ചിന്താക്കുഴപ്പം… ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കുന്ന മകൻ…
“എന്നാലും ഇതു കുറച്ച് കടന്ന കൈ ആയിപ്പോയല്ലോ…” നീലത്താമരയുടെ രോഷം അണപൊട്ടി.
“ചേട്ടന്മാരേ… ഇവിടെ താമസിക്കാനുള്ള ആൾക്കാരെത്തീട്ടാ…” പണിക്കാരെ നോക്കി സുനി വിളിച്ചു പറഞ്ഞു. അവർ ദയനീയമായി ഞങ്ങളെ നോക്കി.
വീടിനുള്ളിൽ എമ്പാടും
നിർമ്മാണോപകരണങ്ങളും മറ്റുമായി കാൽ കുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥ… സ്റ്റെയർകെയ്സിന് കൈവരി പോലുമായിട്ടില്ല… വെക്കേഷൻ തീരുന്നതിന് മുമ്പ് എങ്കിലും താമസമാക്കാൻ പറ്റുമോ എന്നത്
കണ്ടറിയണം… പന്ത്രണ്ട് വർഷത്തെ സൌദി വിദ്യാലയ ജീവിതം കഴിഞ്ഞ്
കോളേജിൽ ചേരുവാൻ വന്നിരിക്കുകയാണ് മകൻ… വെക്കേഷൻ കഴിഞ്ഞ് ഞാൻ തിരിച്ചു പോന്നാൽ ഭാര്യയും
മകനും താമസിക്കേണ്ടത് ഈ വീട്ടിലാണ്… ചതിച്ചോ…
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു
മുമ്പും അതിന് ശേഷവും വരുന്നതിന് രണ്ട് ദിവസം മുമ്പ് വരെയും സജീവ്ഭായിയെ വിളിച്ചിരുന്നതാണ്…
“സജീവ്ഭായ്… ജൂൺ അഞ്ചിന് ഞങ്ങൾ എത്തുന്നു… ഓ.കെ
അല്ലേ… വീടിന്റെ പണി തീരില്ലേ…?”
“ധൈര്യമായിട്ട് പോരെ വിനുവേട്ടാ… എല്ലാം റെഡിയായിരിക്കും…”
എങ്കിലും എന്റെ സജീവ്ഭായ്…