Tuesday, December 8, 2009

ശങ്കരേട്ടനും രാസായുധവും

ദിവസവും രാവിലെ വിലേ പാര്‍ലേയില്‍ നിന്ന് ചര്‍ച്ച്‌ ഗേറ്റ്‌ വരെയും വൈകുന്നേരം തിരിച്ചുമുള്ള ഞാണിന്മേല്‍ കളി പോലുള്ള യാത്രയ്ക്ക്‌ ഒരു അറുതിയായ സന്തോഷമാണ്‌ ഗള്‍ഫ്‌ ജോലിക്കുള്ള ഫ്ലൈറ്റ്‌ ടിക്കറ്റ്‌ കൈയില്‍ കിട്ടിയപ്പോഴുണ്ടായത്‌. എങ്കിലും ഇത്രയും നാള്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഓഫീസില്‍ നിന്ന്‌ യാത്ര പറഞ്ഞു പോന്നതിന്റെ വിഷമം ഇല്ലാതിരുന്നില്ല.

ടിക്കറ്റുമായി തിരികെ വിലേ പാര്‍ലെയിലേക്കുള്ള യാത്രയില്‍ രവി പറഞ്ഞു... "ഇപ്പോള്‍ ഈ തിരക്കു പിടിച്ച ട്രെയിനില്‍ യാത്ര ചെയ്യുന്ന നീ ഉച്ച കഴിഞ്ഞ്‌ സഞ്ചരിക്കുവാന്‍ പോകുന്നത്‌ ഫ്ലൈറ്റില്‍... എന്തൊരു വിരോധാഭാസം...!"

എത്ര പെട്ടെന്നാണ്‌ ഒന്നര വര്‍ഷം കടന്ന് പോയത്‌. സബര്‍ബന്‍ ട്രെയിനിലെ തൂങ്ങിപ്പിടിച്ചുള്ള യാത്രയ്ക്ക്‌ പകരം പോലീസിന്റെ പഴയ ഇടിവണ്ടി പോലത്തെ മഞ്ഞ ബസ്സില്‍ ഞെങ്ങി ഞെരുങ്ങി ഒടുക്കത്തെ ഹ്യുമിഡിറ്റിയിലുള്ള യാത്ര. ആകെയുള്ള ആശ്വാസം ഡ്രൈവര്‍ മുത്തയ്യയുടെ എണ്ണം പറഞ്ഞ വിറ്റുകള്‍...

സാരമില്ല ... ഇപ്പോഴിതൊക്കെ ശീലമായിരിക്കുന്നു. മാനേജര്‍മാര്‍ക്കൊക്കെ എന്താ അനുകമ്പയും സ്നേഹവും ജോലിക്കാരോട്‌... അവരുടെ സ്നേഹവായ്പ്പും പരിലാളനകളും അനുഭവിച്ചറിഞ്ഞതോടെ ഞങ്ങള്‍ ജോലിക്കാര്‍ ഭൂരിപക്ഷവും ആയുഷ്‌ക്കാലം മുഴുവന്‍ ഇവിടെ തന്നെ ജോലിയെടുക്കാമെന്ന് മനസ്സാ ഉറപ്പിച്ചിരിക്കുകയാണ്‌.

"ഡാ, നീ പോയി രണ്ട്‌ പച്ചമാങ്ങ കൊണ്ടുവന്നേ... എന്നാലേ ഈ അവിയലിന്‌ അവിയലിന്റെ ടേസ്റ്റ്‌ വരൂ..." ശങ്കരേട്ടന്‍.

എട്ട്‌ പേരുള്ള അപ്പാര്‍ട്ട്‌മെന്റില്‍ പാചകത്തിന്‌ നാല്‌ ടീമായി തിരിച്ചിരിക്കുകയാണ്‌. ഓരോ ദിവസവും ഓരോ ടീം... എന്റെ ടീം ലീഡര്‍ ശങ്കരേട്ടനാണ്‌. ഭക്ഷണമാണ്‌ ശങ്കരേട്ടന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. അതു കൊണ്ട്‌ തന്നെ ഗുണവുമുണ്ട്‌. ആശാന്‌ ആവശ്യമുള്ള വ്യഞ്ജനങ്ങള്‍ വിളിപ്പുറത്ത്‌ എത്തിച്ച്‌ കൊടുത്ത്‌ കൊണ്ട്‌ കൂടെ നിന്നാല്‍ മതി. എല്ലാം ശങ്കരേട്ടന്‍ തന്നെ ചെയ്തോളും. കുറ്റം പറയരുതല്ലോ... ശങ്കരേട്ടന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്‌. കമ്പനിയിലെ സൂപ്പര്‍വൈസര്‍ ജോലിയേക്കാള്‍ പ്രാധാന്യം പാചകത്തിനും ഭോജനത്തിനും ആയപ്പോള്‍ ശങ്കരേട്ടന്റെ സ്വതവേയുള്ള കുടവയര്‍ അത്യാവശ്യം ഒരു കത്തൊക്കെ എഴുതുവാന്‍ ഉപകരിക്കുന്ന ഒരു മേശ എന്ന നിലയിലേക്ക്‌ വളര്‍ന്നിരുന്നു.

"ഞാനീ സൗദി അറേബ്യയില്‍ എവിടെ പോയി പച്ചമാങ്ങ കൊണ്ടുവരും... ആ കോല്‍പ്പുളി കൊണ്ട്‌ അഡ്‌ജസ്റ്റ്‌ ചെയ്തൂടേ ശങ്കരേട്ടാ?..."

പച്ചമാങ്ങ കിട്ടും എന്ന പ്രതീക്ഷയിലല്ല പറഞ്ഞതെന്ന് ശങ്കരേട്ടനും അറിയാം. പാചകത്തിനോടുള്ള ആത്മാര്‍ത്ഥത കൂടിപ്പോയപ്പോള്‍ പറഞ്ഞ്‌ പോയതാണ്‌. ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇന്ത്യയില്‍ നിന്നുള്ള പല പച്ചക്കറികളും ഇവിടെ സ്വപ്നം കാണാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.

"ശരി.. കോല്‍പ്പുളിയെങ്കില്‍ കോല്‍പ്പുളി... ടേസ്റ്റ്‌ ഇല്ലാന്ന് ആരെങ്കിലും പറഞ്ഞാല്‍... ഇന്നത്തോടെ ഞാന്‍ കുക്കിംഗ്‌ അവസാനിപ്പിക്കും..."

എവിടെ... ശങ്കരേട്ടന്‍ കുക്കിംഗ്‌ അവസാനിപ്പിക്കുകയോ... വെക്കേഷന്‌ വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം പോലും ആശാന്‌ തൃപ്തിയാവില്ല. ശങ്കരേട്ടന്റെ വെക്കേഷന്‍ ശരിയ്ക്കും ആസ്വദിച്ചിരുന്നത്‌ ശങ്കരേടത്തിയാണെന്ന് പറയാം... ഒരു മാസത്തേക്ക്‌ അടുക്കളയില്‍ കയറണ്ടല്ലോ...

ഞങ്ങള്‍ ഇങ്ങനെയൊക്കെ സന്തോഷത്തോടെ വായയ്ക്ക്‌ രുചിയായിട്ട്‌ വല്ലതുമൊക്കെ കഴിച്ച്‌ ജീവിച്ച്‌ പോകുന്നത്‌ കണ്ട്‌ അസൂയ മൂത്ത ഒരാളുണ്ടായിരുന്നു... സാക്ഷാല്‍ സദ്ദാം ഹുസൈന്‍ !... ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ആ വാര്‍ത്ത കേട്ട്‌ ഞങ്ങള്‍ ഞെട്ടിത്തെറിച്ചു. സദ്ദാം ഹുസൈന്റെ പട്ടാളം കുവൈറ്റില്‍ ഇരച്ച്‌ കയറി ആ രാജ്യം കീഴടക്കിയിരിക്കുന്നു ! അടുത്ത ലക്ഷ്യം സൗദിയുടെ വടക്കേ അതിര്‍ത്തിയാണത്രേ... അതിര്‍ത്തിയില്‍ നിന്ന് കേവലം മുന്നൂറ്‌ കിലോമീറ്റര്‍ മാത്രമുള്ള ഞങ്ങളുടെ കാര്യം കട്ടപ്പൊക ...! ഏത്‌ നേരത്താണാവോ ബോംബെയില്‍ ഉണ്ടായിരുന്ന ജോലിയും കളഞ്ഞ്‌ അഹങ്കാരം മൂത്ത്‌ ഇങ്ങോട്ട്‌ വിമാനം കയറാന്‍ തോന്നിയത്‌... പിന്നെ ആകെയുള്ള ഒരു ആശ്വാസം ഒറ്റത്തടിയാണെന്നതാണ്‌. നാല്‌ കാശുണ്ടാക്കിയിട്ട്‌ മതി വിവാഹം എന്ന് തീരുമാനിച്ചത്‌ എന്തായാലും നന്നായി.

ചൂടുള്ള ചര്‍ച്ചകളും ഊഹാപോഹങ്ങളും നടക്കുന്നതിനിടയില്‍ മനഃസമാധാനം കളയാനായിട്ട്‌ ഒരുത്തന്‍ കൂടി ഇറങ്ങിത്തിരിച്ചു. ജോര്‍ജ്‌ ബുഷ്‌...! ഇപ്പോഴത്തെ ബുഷല്ല... അങ്ങേരുടെ അപ്പന്‍ ബുഷ്‌... ഞങ്ങളൊക്കെ ഇവിടെ ഇങ്ങനെ ശാപ്പാടടിച്ച്‌ ചീട്ടും കളിച്ച്‌ ആഴ്ചയില്‍ ആഴ്ചയില്‍ കാസറ്റ്‌ പടവും കണ്ട്‌ കഴിഞ്ഞ്‌ പോകുന്നതിന്‌ ഇവര്‍ക്കൊക്കെ എന്തിനാ ഇത്ര ദണ്ഡം... അങ്ങേര്‍ക്ക്‌ സദ്ദാം ഹുസൈന്റെ പട്ടാളത്തെ തിരിച്ചോടിയ്ക്കണമത്രേ. പക്ഷേ അതിന്‌ ഞങ്ങളുടെയടുത്തുള്ള ദഹ്‌റാന്‍ തന്നെ വേണം ഓപ്പറേഷന്‍ ആസ്ഥാനം ആയിട്ട്‌ എന്ന് വച്ചാല്‍...

ഉപഗ്രഹ ചാനലുകള്‍ ഇല്ലാതിരുന്ന അക്കാലത്ത്‌ ബാഹ്യലോകത്ത്‌ നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ കുറച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടിയിരുന്നത്‌ ബഹ്‌റൈന്റെ ചാനല്‍ 55 ല്‍ നിന്നായിരുന്നു. അമേരിക്കന്‍ മിലിട്ടറി ദഹ്‌റാനിലേക്കും ബഹ്‌റൈനിലേക്കും എത്തിത്തുടങ്ങിയത്‌ അറിഞ്ഞത്‌ ചാനല്‍ 55 ല്‍ നിന്നായിരുന്നു. CNN ചാനലിന്റെ ഗള്‍ഫിലേക്കുള്ള വരവും അതോടൊപ്പമായിരുന്നു ചാനല്‍ 55മായി കൂട്ടുപിടിച്ച്‌.

"എടാ, അടി പൊട്ടുമെന്നാ തോന്നുന്നേ... അരിയും മറ്റ്‌ ഭക്ഷണ സാധങ്ങളുമൊക്കെ സ്റ്റോക്ക്‌ ചെയ്തില്ലെങ്കില്‍ പ്രശ്നമാകാന്‍ വഴിയുണ്ട്‌... എയര്‍പ്പോര്‍ട്ടും സീ പോര്‍ട്ടും അടച്ചാല്‍ പിന്നെ പട്ടിണിയാവും... ഹോ അതോര്‍ക്കാന്‍ വയ്യാ എനിയ്ക്ക്‌..."

"എന്റെ ശങ്കരേട്ടാ, ആ സദ്ദാമിന്റെ കൈയില്‍ രാസായുധങ്ങളുണ്ടെന്നാ ബുഷ്‌ പറയുന്നത്‌. അതെങ്ങാനും ആ മിസ്സൈലിന്റെ അറ്റത്ത്‌ കൊളുത്തി ഇങ്ങോട്ട്‌ വിട്ടാല്‍ എന്ത്‌ സ്റ്റോക്കുണ്ടായിട്ടെന്താ? തേങ്ങാമുറീലെ എറുമ്പും കൂട്ടത്തെ വെയിലത്ത്‌ കൊട്ടിയ മാതിര്യാവില്ലേ നമ്മുടെ അവസ്ഥ?"

"അത്‌ നീ പേടിക്കണ്ടടാ... നമുക്കെല്ലാം മാസ്ക്‌ തരാന്‍ പുവ്വാത്രേ... ഗ്യാസ്‌ മാസ്ക്‌. ഏത്‌ കെമിക്കല്‍ പൊട്ടിച്ചാലും ഇത്ണ്ടെങ്കീ ഒന്നും പറ്റില്യാന്നാ പറേണേ..."

അടി പൊട്ടുമെന്നുള്ള കാര്യം ഏതാണ്ട്‌ ഉറപ്പായിക്കഴിഞ്ഞിരുന്നു. നഗരത്തില്‍ മിക്കയിടങ്ങളിലും അപകട സൂചന നല്‍കുന്നതിനായുള്ള വലിയ സൈറണുകള്‍ ഘടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. CNN റിപ്പോര്‍ട്ടര്‍ ചാള്‍സ്‌ ജാക്കോ ലൈവ്‌ റിപ്പോര്‍ട്ടിങ്ങിനായി ദഹ്‌റാനില്‍ എത്തിക്കഴിഞ്ഞു. അമേരിക്കന്‍ നാവികസേനയും വ്യോമസേനയും ബഹ്‌റൈനിലും ദഹ്‌റാനിലുമായി വിന്യസിച്ചിരിക്കുന്നു. 'സാഡം ഹുസൈനെ' മര്യാദ പഠിപ്പിച്ചേ അടങ്ങൂ എന്ന് ബുഷ്‌ കാര്‍ന്നോര്‌ നാഴികയ്ക്ക്‌ നാല്‍പ്പത്‌ വട്ടം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.

ശങ്കരേട്ടന്‍ പറഞ്ഞത്‌ ശരിയായിരുന്നു. അടുത്ത ദിവസം തന്നെ കമ്പനിയില്‍ എല്ലാവര്‍ക്കും ഗ്യാസ്‌ മാസ്ക്ക്‌ വിതരണം ചെയ്തു. സേഫ്റ്റി ആന്റ്‌ സെക്യൂരിറ്റിക്കാരുടെ വക ഡെമോണ്‍സ്ട്രേഷന്‍ കണ്ടപ്പോള്‍ ഭയത്തിനിടയിലും ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. മുഖത്ത്‌ കൂടി വലിച്ച്‌ കയറ്റി തലയുടെ പിറകില്‍ സ്ട്രാപ്പ്‌ മുറുക്കി കെട്ടുന്നതോടെ എല്ലാവര്‍ക്കും ഛായ ഒന്ന്... വരാഹത്തിന്റെ ... പോരാഞ്ഞ്‌ മൂക്കിന്റെ ഭാഗത്ത്‌ ചിമ്മിണി വിളക്കിന്റെയടിയിലെ മണ്ണെണ്ണ ടാങ്ക്‌ പോലെ ഒരു സംഭവം. അതിന്റെയടിയില്‍ കുപ്പിയുടെ അടപ്പ്‌ പോലെ പിരിയുള്ള ഒരു അടപ്പും. ആ അടപ്പ്‌ തുറക്കുമ്പോഴാണ്‌ അന്തരീക്ഷത്തിലെ വിഷവായു അതിനുള്ളിലെ ഫില്‍ട്ടറിലൂടെ കടന്ന് ശുദ്ധീകരിക്കപ്പെട്ട്‌ നമുക്ക്‌ ശ്വസന യോഗ്യമാകുന്നത്‌. ഗ്യാസ്‌ മാസ്ക്കിന്റെ ഈ കിറ്റ്‌ ഇനി മുതല്‍ ഏത്‌ പാതാളത്തില്‍ പോയാലും കൂടെയുണ്ടായിരിക്കണമെന്നാണ്‌ കല്‍പ്പന.

യു.എന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഒരാഴ്ചക്കാലം ശങ്കരേട്ടനും ഞങ്ങളും സ്കൂള്‍ ബാഗ്‌ പോലത്തെ മാസ്ക്‌ കിറ്റും തോളിലിട്ട്‌ രാവിലെയും വൈകുന്നേരവും ആഘോഷമായി കമ്പനിയിലേക്ക്‌ പോകുകയും വരികയും ചെയ്തു.

മാസ്ക്ക്‌ തലയ്ക്കല്‍ തന്നെയുണ്ടെന്ന് ഉറപ്പ്‌ വരുത്തിയിട്ടായിരുന്നു അന്നും ഉറങ്ങാന്‍ കിടന്നത്‌. കതകില്‍ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. അടുത്ത അപ്പാര്‍ട്ട്‌മെന്റിലെ ചന്ദ്രു അണ്ണാച്ചിയാണ്‌. "യുദ്ധം തുടങ്ങി... എല്ലാവരും മാസ്ക്ക്‌ പോട്‌..." എന്ന് പറഞ്ഞ്‌ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും ഓടി നടക്കുകയാണ്‌ അണ്ണാച്ചി.

സംഭവം ശരിയാണ്‌... അപകട സൂചന നല്‍കുന്ന സൈറനുകള്‍ എമ്പാടും അലറിക്കൊണ്ടിരിക്കുന്നു. എങ്ങും പരിഭ്രാന്തിയോടെ ഓടിനടക്കുന്നവര്‍... എല്ലാവരുടെയും മുഖത്തിന്‌ ഇപ്പോള്‍ ഒരു ഛായ മാത്രം, കാട്ടുപന്നിയുടെ... വിഷവാതകത്തിന്റെ ഓര്‍മ്മ വന്നതും ഗ്യാസ്‌ മാസ്ക്ക്‌ എടുത്തണിഞ്ഞ്‌ ഓടിയത്‌ ശങ്കരേട്ടന്റെ മുറിയിലേക്കാണ്‌.

തണുപ്പ്‌ കാലത്തെ തന്റെ സ്ഥിരം വസ്ത്രമായ മങ്കി സ്യൂട്ടിനും സ്വെറ്ററിനും പുറമേ ഇപ്പോള്‍ ഗ്യാസ്‌ മാസ്കും കൂടി ഫിറ്റ്‌ ചെയ്തിരിക്കുന്ന ശങ്കരേട്ടനെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കട്ടിലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ശങ്കരേട്ടന്റെ മൂക്കിന്റെ ഒരു വശത്ത്‌ ഒരു കൊമ്പ്‌ കൂടി ഫിറ്റ്‌ ചെയ്ത്‌ കൊടുത്താല്‍ സാക്ഷാല്‍ ഗണപതി തന്നെ. ഗ്യാസ്‌ മാസ്ക്‌ ധരിച്ചിരിക്കുമ്പോള്‍ ചിരി വന്നാലും ചിരിയ്ക്കാന്‍ കഴിയില്ല എന്ന വിലയേറിയ അറിവ്‌ ആദ്യമായിട്ടായിരുന്നു.

അടുത്ത നിമിഷം അധികമകലെയല്ലാതെ അതിഭയങ്കരമായ ഒരു സ്ഫോടനം. ഞങ്ങളുടെ കെട്ടിടം ഒരു നിമിഷം കുലുങ്ങി. ഉറക്കെ ഒന്ന് അലറുവാന്‍ പോലും കഴിയില്ല ഈ മാസ്ക്‌ ഉള്ളപ്പോള്‍ എന്ന പുതിയ അറിവ്‌ വീണ്ടും. സദ്ദാം ഹുസൈന്റെ സ്കഡ്‌ മിസ്സൈലിനെ താഴെ വീഴുന്നതിന്‌ മുമ്പ്‌ തകര്‍ക്കാന്‍ പാട്രിയറ്റ്‌ കൊണ്ടുവന്ന് വച്ചിട്ടുണ്ടെന്ന് ബുഷ്‌ കാര്‍ന്നോര്‌ പറഞ്ഞിട്ട്‌ ഇപ്പോള്‍... വിഷവാതകം ശ്വസിച്ച്‌ വടിയാവാന്‍ തന്നെ യോഗമെന്ന് തോന്നുന്നു.

വീണ്ടും ഒരു സ്ഫോടനം കൂടി... കുറേക്കൂടി അടുത്ത്‌. കെട്ടിടം വീണ്ടും കുലുങ്ങി. അതേ.. ഇതു തന്നെ അവസാനം... വല്ല ആവശ്യവുമുണ്ടായിരുന്നോ ബോംബെയില്‍ നിന്ന് കുറ്റിയും പറിച്ച്‌ ഇങ്ങോട്ടെഴുന്നെള്ളാന്‍... ഇനിയിപ്പോള്‍ ശവശരീരം പോലും കാണാന്‍ പറ്റുമോ വീട്ടുകാര്‍ക്ക്‌... പറഞ്ഞിട്ടെന്ത്‌ കാര്യം... പോയ ബുദ്ധി ആന പിടിച്ചാല്‍ വരുമോ...

അപ്പോഴാണ്‌ നടുക്കുന്ന ആ കാഴ്ച കണ്ടത്‌... ഗ്യാസ്‌ മാസ്കിന്റെ സുതാര്യമായ ചില്ലുകള്‍ക്കുള്ളില്‍ ശങ്കരേട്ടന്റെ കണ്ണുകള്‍ തുറിയ്ക്കുന്നു. അതേ... വിഷവാതകം ശങ്കരേട്ടനെ ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു! ശ്വാസം എടുക്കുവാന്‍ കഴിയാതെ ആസ്ത്‌മാരോഗിയെ പോലെ നീട്ടിവലിക്കുകയാണ്‌ ശങ്കരേട്ടന്‍. ചമ്രം പടിഞ്ഞിരുന്ന ശങ്കരേട്ടന്‍ കിടക്കയില്‍ കാലുകള്‍ നീട്ടി തുരുതുരാ ചവിട്ടിക്കൊണ്ടിരിക്കുന്നു. സംശയമില്ല, ഇത്‌ രാസായുധം തന്നെ... ഏവരും ഭയന്നിരുന്ന ആ ദുരന്തം അവസാനം ഇതാ എത്തിയിരിക്കുന്നു! ... അല്‍പ്പ നിമിഷങ്ങള്‍ക്കകം ഞങ്ങളെല്ലാവരും നിശ്ചലരായി ഇവിടെ മറിഞ്ഞു വീഴും...

രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞ്‌ വീണ്ടും ചുറ്റിലും നോക്കി. ആരും മറിഞ്ഞ്‌ വീണിട്ടില്ല ഇതുവരെ. പക്ഷേ ശങ്കരേട്ടന്‍ മാത്രം അപ്പോഴും വെപ്രാളം കാണിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതെന്താ ഇങ്ങനെ?... സം തിംഗ്‌ റോംഗ്‌... ഇനി ഭക്ഷണപ്രിയരെ മാത്രം ബാധിക്കുന്ന വല്ല വാതകവുമായിരിക്കുമോ ഇത്‌..? തങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പായതോടെ എല്ലാവരുടെയും ശ്രദ്ധ കൈകാലിട്ടടിക്കുന്ന ശങ്കരേട്ടനിലായി.

ശങ്കരേട്ടന്റെ സഹമുറിയനായ സുരേട്ടനാണ്‌ സംഭവം ആദ്യം ക്ലിക്ക്‌ ചെയ്തത്‌. സുരേട്ടന്‍ തന്റെ കട്ടിലില്‍ നിന്ന് ചാടിയെഴുനേറ്റ്‌ ശങ്കരേട്ടന്റെ മാസ്കിന്റെ ചുവടെയുള്ള ഫില്‍ട്ടറിന്റെ അടപ്പ്‌ ഇടത്തോട്ട്‌ തിരിച്ച്‌ തിരിച്ച്‌ തുറന്നു കൊടുത്തു.

ഭാഗ്യം... മാസ്കിന്റെ അടഞ്ഞിരിക്കുന്ന അടപ്പ്‌ സുരേട്ടന്‍ സമയത്ത്‌ തന്നെ കണ്ടത്‌ കൊണ്ട്‌ ശങ്കരേട്ടന്റെ അടപ്പ്‌ തെറിച്ചില്ല...

പുനര്‍ജന്മം ലഭിച്ച ആശ്വാസത്തില്‍ ശങ്കരേട്ടന്‍ ദീര്‍ഘമായി ശ്വസിച്ചു കൊണ്ടിരിക്കുമ്പോള്‍, പുറത്ത്‌ അപകടം ഒഴിവായി എന്നറിയിക്കുന്ന "ഓള്‍ ക്ലിയര്‍" സൈറന്‍ മുഴങ്ങുന്നുണ്ടായിരുന്നു.

Tuesday, November 17, 2009

ഇരുനൂറ്‌ മില്ലിയുടെ ആഫ്റ്റര്‍ ഇഫക്റ്റ്‌

വീണ്ടും ഒരു ഒഴിവുകാലം... എത്ര പെട്ടെന്നാണ്‌ ഒരു വര്‍ഷം പറന്ന് പോയത്‌!... ഇത്തവണ പതിവിന്‌ വിപരീതമായി ഗള്‍ഫ്‌ എയറിന്‌ പകരം എമിറേറ്റ്‌സില്‍ ആണ്‌ യാത്ര. ജിദ്ദയില്‍ നിന്ന്‌ രാത്രി 9:45 ന്‌ കയറിയാല്‍ ഏറ്റവും കുറഞ്ഞ ട്രാന്‍സിറ്റ്‌ സമയത്തില്‍ രാവിലെ ഒമ്പത്‌ മണിക്ക്‌ നാട്ടില്‍ എത്താം. എല്ലാവരും പറഞ്ഞ്‌ പറഞ്ഞ്‌ മനുഷ്യനെ കൊതിപ്പിക്കുന്ന ദുബായ്‌ എയര്‍പ്പോര്‍ട്ടിന്റെ മായിക സൗന്ദര്യം ഒന്ന് കാണുകയും ചെയ്യാം.

ഇപ്രാവശ്യത്തെ യാത്രയിലും പുതിയ കഥാപാത്രങ്ങളെ കണ്ടുമുട്ടാനിടവരട്ടെ എന്ന് ആശംസിച്ച്‌ കൊണ്ടാണ്‌ സ്നേഹിതര്‍ യാത്രയാക്കിയത്‌. ദുബായില്‍ ലാന്റ്‌ ചെയ്ത്‌ അടുത്ത ഫ്ലൈറ്റിനുള്ള ഡിപ്പാര്‍ച്ചര്‍ ഗെയ്റ്റ്‌ വരെയുള്ള ഒരു കിലോമീറ്റര്‍ നടത്തത്തിനിടയില്‍ നിന്നും ഒരു കാര്യം മനസ്സിലായി. ഗള്‍ഫെന്നും പറഞ്ഞ്‌ സൗദിയില്‍ ജീവിതം ഹോമിച്ചു കളയുന്ന എന്നെയൊക്കെ ചവിട്ടണം. കുറുമാന്റെയും വിശാലമനസ്കന്റെയുമൊക്കെ ഒരു യോഗം... അവരുടെ തലയില്‍ വരച്ച ആ പെന്‍സില്‍ അതിന്‌ ശേഷം നമ്മുടെ പറമ്പിലേക്കെങ്കിലും ഒന്ന് വലിച്ചെറിഞ്ഞിരുന്നെങ്കില്‍...

ഗള്‍ഫ്‌ എയറും എമിറേറ്റ്‌സും തമ്മിലുള്ള അന്തരം ശരിയ്ക്കും അറിയാന്‍ കഴിഞ്ഞു. വളരെ നല്ല സര്‍വീസ്‌. ഈ ബുദ്ധി എന്തേ കഴിഞ്ഞ പത്തിരുപത്‌ വര്‍ഷമായി തോന്നാഞ്ഞത്‌... എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ ദാസാ... അതിലും അത്ഭുതം സഹയാത്രികരെ കണ്ടിട്ടായിരുന്നു. നന്നായിട്ട്‌ മിനുങ്ങിക്കൊണ്ടിരിക്കുന്നവരൊക്കെയും എത്ര മര്യാദക്കാരായി ആര്‍ക്കുമൊരു ശല്യവുമില്ലാതെ തങ്ങളുടെ പ്രവൃത്തിയില്‍ വ്യാപൃതരായിരിക്കുന്നു!. ഇങ്ങനെ പോയാല്‍ എനിക്കൊരു കഥാപാത്രത്തെ എവിടെ കിട്ടും?...

പന്നിപ്പനി പരിശോധനയും കഴിഞ്ഞ്‌ പതിവ്‌ പോലെ തന്നെ ഗ്രീന്‍ ചാനലിലൂടെ പുറത്ത്‌ കടന്ന് വീടണഞ്ഞപ്പോഴും വൈവിധ്യമാര്‍ന്ന ഒരു കഥാപാത്രവും ത്രെഡ്ഡും കിട്ടാത്തതിന്റെ ഖേദം അവശേഷിച്ചു.

* * * * * * * * * * * * * * * * *

മരതക സ്റ്റോപ്പില്‍ ബസ്സിറങ്ങുമ്പോള്‍ മനസ്സില്‍ ഒരേയൊരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണേട്ടനെ ഒന്ന് സന്ദര്‍ശിക്കണം. കഴിഞ്ഞ അവധിക്കാലത്ത്‌ നെടുമ്പാശേരി എയര്‍പ്പോര്‍ട്ടിലെ ആഗമന കവാടത്തില്‍ നിന്ന് ജനശതാബ്‌ധി എക്സ്‌പ്രസ്‌ പോലെ ട്രോളിയില്‍ ചീറിപ്പാഞ്ഞ്‌ പോയ കൃഷ്ണേട്ടനെ കണ്ട്‌ സുഖവിവരങ്ങള്‍ തിരക്കണം. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബസ്സില്‍ ഇതുവഴി കടന്നുപോകുമ്പോഴെല്ലാം ശ്രദ്ധിച്ചിരുന്നു, അടഞ്ഞ്‌ കിടക്കുന്ന കൃഷ്ണേട്ടന്റെ ബാര്‍ബര്‍ഷോപ്പ്‌.

തന്റെ ധീര സാഹസിക കഥ ഇന്റര്‍നെറ്റില്‍ വന്ന കാര്യം കൃഷ്ണേട്ടന്റെ ചെവിയില്‍ എത്തിച്ചതായി നാട്ടില്‍ പോകുന്നതിന്‌ മുമ്പ്‌ മസ്ക്കറ്റിലുള്ള എന്റെ അനുജന്‍ ഫോണ്‍ ചെയ്തറിയിച്ചിരുന്നു. അതൊന്ന് വായിക്കണമല്ലോ എന്ന് ആശാന്‍ അവനോട്‌ ആഗ്രഹം പ്രകടിപ്പിച്ച നിലയ്ക്ക്‌ കക്ഷി അത്‌ വായിക്കാനിട വരുന്നതിന്‌ മുമ്പ്‌ തന്നെ ചെന്ന് കാണുന്നതായിരിക്കും ആരോഗ്യത്തിന്‌ നല്ലത്‌.

ഭാഗ്യം... ഇന്ന് കട തുറന്നിട്ടുണ്ട്‌. എന്നെ അത്ര പരിചയമില്ലാത്തതിനാല്‍ സ്വയം പരിചയപ്പെടുത്തുക എന്നൊരു കടമ്പ ബാക്കി നില്‍ക്കുന്നു.

വാതില്‍ തുറന്ന് ഉള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ കണ്ടത്‌ കത്രികയും ചീപ്പുമായി ഒരു ഒറീസ്സക്കാരന്റെ ജട പിടിച്ച തലയില്‍ മല്ലിട്ടുകൊണ്ടിരിക്കുന്ന അപരിചിതനെയാണ്‌. പോയ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കുറേയധികം ഉത്തരേന്ത്യക്കാരെ കാണാന്‍ കഴിഞ്ഞു ഇപ്രാവശ്യം അടാട്ട്‌ ഗ്രാമത്തില്‍. പുഴക്കല്‍ പാടത്ത്‌ ഉയര്‍ന്ന് വരുന്ന ശോഭാ സിറ്റി പ്രോജക്ടിനായി എത്തിയ പാവപ്പെട്ട ഒറീസ്സക്കാരും പശ്ചിമബംഗാള്‍കാരും.

"ദാ, ഇങ്ങടിരുന്നോട്ടാ...അതിപ്പോ കഴിയും... താടി ഡ്രെസ്സ്‌ ചെയ്യാനല്ലേ?.. "

കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടില്‍ കേട്ട അതേ ശബ്ദം. അതേ... കൃഷ്ണേട്ടന്‍ തന്നെ. കസ്റ്റമേഴ്‌സിന്‌ വേണ്ടി ഒരുക്കിയിട്ടുള്ള ബെഞ്ചില്‍ പത്രവും വായിച്ചിരിക്കുന്നു നമ്മുടെ കൃഷ്ണേട്ടന്‍...

"കൃഷ്ണേട്ടന്‌ എന്നെ മനസ്സിലായോ?..."

കൃഷ്ണേട്ടന്‍ തന്റെ റാന്‍ഡം ആക്സസ്‌ മെമ്മറി മൊത്തം ഒന്ന് സേര്‍ച്ച്‌ ചെയ്ത്‌ 'ഫയല്‍ നോട്ട്‌ ഫൗണ്ട്‌' എന്ന മെസ്സേജുമായി എന്നെ സംശയത്തോടെ നോക്കി.

"ഇല്ല, കണ്ട്‌ കാണാന്‍ വഴിയില്ല കൃഷ്ണേട്ടാ... പക്ഷേ കൃഷ്ണേട്ടന്‌ എന്നെ അറിയാം... ഞാന്‍, തേജന്റെ ചേട്ടന്‍..."

കൃഷ്ണേട്ടന്റെ മുഖം തെളിഞ്ഞു.

"ങ്‌ഹാ... മനസ്സിലായി മനസ്സിലായി... എന്നെ ഇന്റര്‍നെറ്റീ കൊണ്ട്‌ പോയി കുരിശുമ്മേ തറച്ച ആളല്ലേ... എന്നാ വന്നേ...?"

"വന്നിട്ട്‌ ഒരാഴ്ചയായി കൃഷ്ണേട്ടാ... പക്ഷേ, കഴിഞ്ഞയാഴ്ച മൊത്തം അടച്ചിട്ടിരിക്ക്യാര്‌ന്നല്ലോ ഇവിടെ...?"

"അത്‌ ശരി... അപ്പോ ചേട്ടന്‍ സംഭവം അറിഞ്ഞില്ല്യേ...?" ഒറീസ്സക്കാരന്റെ തലയില്‍ മല്ലിട്ടുകൊണ്ടിരുന്നയാള്‍ ഒരു കൊമേര്‍ഷ്യല്‍ ബ്രേക്ക്‌ എടുത്ത്‌ ചിരിയടക്കാന്‍ പാട്‌ പെട്ട്‌ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഡാ... നെനക്കൊക്കെ ചിരിക്കാം... എന്റെ കഷ്ടപ്പാട്‌ എനിക്കല്ലേ അറിയൂ..." കൃഷ്ണേട്ടന്‌ പരിഭവിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അതേ ചേട്ടാ, കഴിഞ്ഞാഴ്ച വൈന്നേരം ഒരു ഏഴേഴരയായിണ്ടാവും... മ്മ്‌ടെ കൃഷ്ണേട്ടന്‍ കടേം പൂട്ടി പതിവ്‌ വീശും വീശി ആ പാട്ട ടിവ്യെസ്സ്‌ ഫിഫ്റ്റീമ്മേ പോയതാ വീട്ടിലിക്ക്‌..."

സ്കൂട്ടറുകളുടെ രാജാവായിരുന്ന ബജാജ്‌ ചേതക്ക്‌ പോലും ഇപ്പോള്‍ നാട്ടിലെ നിരത്തുകളില്‍ കാണാനില്ല. അത്രയ്ക്ക്‌ മാറിപ്പോയിരിക്കുന്നു ഇന്നത്തെ തലമുറയുടെ ഇരുചക്ര സംസ്കാരം. എന്നിട്ടും ഒരു ഗള്‍ഫ്‌ റിട്ടേണിയായ കൃഷ്ണേട്ടന്‍ ഇപ്പോഴും ടി.വി.എസ്‌ 50 യുമായി അഡ്ജസ്റ്റ്‌ ചെയ്ത്‌ പോകുന്നു. അല്ലെങ്കിലും ഇന്നത്തെ കാലത്ത്‌ ഗള്‍ഫില്‍ നിന്ന് തിരിച്ച്‌ വന്നവനാണല്ലോ പണത്തിന്റെ വില നന്നായിട്ടറിയുന്നത്‌.

"എന്നിട്ട്‌...?"

"എന്തുട്ടാവാനാ... ഇരുട്ട്‌ വീണ നേരല്ലേ... ഇരുനൂറ്‌ വീശിയതിന്റെ സുഖത്തിലങ്ങനെ ആ പാട്ടേം മൂളിച്ച്‌ ബ്ലോക്കിന്റവിടെ എത്താറായപ്പളാ കൃഷ്ണേട്ടന്‌ ഓര്‍മ്മ വന്നത്‌ കുട്ട്യോള്‌ക്ക്‌ പഴം വാങ്ങീല്യാന്ന്... പൊയ്ക്കൊണ്ടിര്‌ന്ന അതേ സ്പീഡില്‌ ഒറ്റൊടിക്കല്‌ വലത്തോട്ട്‌..."

ഓടിക്കൊണ്ടിരിക്കുന്ന സ്പീഡില്‍ യൂ-ടേണ്‍ എടുക്കാനുണ്ടായ ധൈര്യം തീര്‍ച്ചയായും ഇരുനൂറ്‌ മില്ലി വീശിയതിന്റെ തന്നെ. ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അപ്പോ, കെട്ടിമറിഞ്ഞ്‌ വീണൂന്ന് പറ..."

"അല്ല ചേട്ടാ, വീഴ്‌ണേന്റെ മുമ്പല്ലേ രസം... പിന്നിക്കൂടി വന്ന ചെക്കന്റെ ഹീറോ ഹോണ്ട ഒറ്റലക്ക്‌ ടീവ്യെസ്സിന്റെ പള്ളയ്ക്ക്‌... എന്താണ്ടേയ്‌ന്ന് ചെക്കനും മനസ്സിലായില്ല്യ, കൃഷ്ണേട്ടനും മനസ്സിലായില്ല്യ..."

എങ്ങനെ ചിരിക്കാതിരിക്കും...? മറ്റുള്ളവരുടെ അധഃപതനത്തില്‍ നിന്നാണ്‌ ഹാസ്യത്തിന്റെ ഉത്‌പ്പത്തി എന്ന് പണ്ട്‌ മലയാളം പാഠപുസ്തകത്തില്‍ പഠിച്ചത്‌ എത്ര വാസ്തവം...

"അത്‌ ശരി... അപ്പോള്‍ അതായിരുന്നുവല്ലേ ഒരാഴ്ച കട അടച്ചിട്ടത്‌...?"

"ഒരാഴ്ചോണ്ട്‌ ഈ ലെവലിലിക്ക്‌ എത്തിയതന്നെ ഭാഗ്യം... മൂലത്തറയിലെ ഒരേക്രയാ ഒരഞ്ഞ്‌ പോയത്‌..."

"ഡാ ഡാ... മതീടാ.. മതീടാ..." നീ അവന്റെ തലേലെ പണി മുഴുവനാക്കടാ..." കൃഷ്ണേട്ടനും ചിരിയില്‍ പങ്ക്‌ ചേര്‍ന്നു.

"എന്നിട്ട്‌ കൃഷ്ണേട്ടന്റെ ടി.വി.എസ്സ്‌ എവിടെ? എന്തെങ്കിലും പറ്റിയോ...?"

"അതെന്ത്‌ ചോദ്യാ ചേട്ടാ... വണ്ടിക്കാണെങ്കില്‍ കടലാസൊന്നുല്ല്യ... കൃഷ്ണേട്ടന്‌ ലൈസന്‍സൂല്ല്യാ... പിറ്റേ ദിവസം ഒരു ആക്രിക്കാരന്‍ വന്ന് എല്ലാം കൂടി ഒരു ചാക്കില്‌ കെട്ടിക്കോണ്ടോയി..."

"അപ്പോള്‍ ആ ഇടിച്ച ചെക്കന്‌ ഒന്നും കൊടുക്കേണ്ടിവന്നില്ലേ...?"

"അതല്ലേ മാഷേ രസം..." ഇത്രയും നേരം വിവരണം കേട്ട്‌ രസിച്ചിരുന്ന കൃഷ്ണേട്ടന്‍ കഥ ഏറ്റെടുത്തു.

"വീഴ്ച കഴിഞ്ഞ്‌ ബോധം വന്നപ്പോ കുറ്റം എന്റെയാന്ന് മനസ്സിലായി. ചെക്കന്‍ സംഭവം പോലീസ്‌ കേസാക്കിയാല്‍ ന്റെ കൈയില്‌ ലൈസന്‍സൂല്ല്യ, വണ്ടിക്ക്‌ പേപ്പറൂല്ല്യ... എന്തെങ്കിലും കൊടുത്ത്‌ ഒഴിവാക്കാന്ന് വച്ചാല്‍ കൈയില്‌ പൈസേംല്ല്യാ..."

"പിന്നെ എങ്ങനെ തടിയൂരി കൃഷ്ണേട്ടാ...?"

"ഉത്തരത്ത്‌മ്മേന്ന് പിടുത്തം വിട്ട പല്ലി പോലെ എണീക്കാന്‍ പറ്റാണ്ടെ റോട്ടിലിരിക്കുമ്പോ ആ ചെക്കന്‍ വന്ന് പിടിച്ചെണീപ്പീച്ചിട്ട്‌ പറയാ... 'ചേട്ടാ, എന്ത്‌ വേണങ്കി ചെയ്യാം... കേസാക്കല്ലേ... അച്ഛന്റെ വണ്ടിയാ... എനിക്ക്‌ ലൈസന്‍സില്ല... ഞാന്‍ കാല്‌ പിടിക്കാം... ആസ്പത്രീലെ സകല ചെലവും ഞാന്‍ ചെയ്യാം' എന്ന്... അങ്ങനെ ഒരാഴ്ച ആസ്പത്രീല്‌ സുഖവാസായിര്‌ന്നു ഞാന്‍..."

ഇതാണ്‌ ഞങ്ങളുടെ കൃഷ്ണേട്ടന്‍... ഇപ്രവശ്യത്തെ അവധിക്കാലത്ത്‌ വിമാനയാത്രയില്‍ കഥാപാത്രങ്ങളെയൊന്നും കിട്ടിയില്ലെങ്കിലെന്താ... കൃഷ്ണേട്ടന്‍ തന്നെ വീണ്ടും ഒരു കഥയ്ക്ക്‌ അവസരമൊരുക്കി തന്നിരിക്കുന്നു.

"എന്നിട്ട്‌ ഇപ്പോഴെങ്ങനെയുണ്ട്‌ കൃഷ്ണേട്ടാ... എല്ലാം നോര്‍മലായോ... ?"

"നോര്‍മലായോന്നാ... എങ്കില്‍ ഞാനീ ബെഞ്ചിലിവിടെ ഇരിക്ക്വോ...? മുടി വെട്ടാന്‍ ഈ കുരിപ്പിനെ എല്‍പ്പിക്ക്വോ...?" ഒറീസക്കാരന്റെ തലയില്‍ അവസാനത്തെ മിനുക്ക്‌ പണി നടത്തുന്ന കക്ഷിയുടെ നേരെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു.

"അതെന്താ കൃഷ്ണേട്ടാ...?" എനിക്ക്‌ വീണ്ടും അത്ഭുതം...

"ഞാന്‍ പറയാം ചേട്ടാ... ആസ്പത്രീന്ന് വന്ന് രാവിലെ തന്നെ ഐശ്വര്യമായിട്ട്‌ കടയൊക്കെ തുറന്നു കൃഷ്ണേട്ടന്‍. ഒരാഴ്ചയ്ക്ക്‌ ശേഷം കിട്ടുന്ന കന്നി കസ്റ്റമറെ ടവ്വലൊക്കെ പുതപ്പിച്ച്‌ തലയില്‍ വെള്ളം സ്പ്രേ ചെയ്ത്‌ ദൈവത്തെ ധ്യാനിച്ച്‌ ചീപ്പും കത്രികയും കൈയിലെടുത്തപ്പോഴല്ലേ മ്മ്‌ടെ കൃഷ്ണേട്ടന്‍ ഞെട്ടിപ്പോയത്‌... കത്രികക്കണ്ണീല്‌ വിരല്‌ കയറിണില്ല്യാ !..."

അത്‌ ശരി... അപ്പോള്‍ അതാണ്‌ കാരണം. ഇപ്പോഴും നീര്‌ വച്ച്‌ വീങ്ങിയിരിക്കുന്ന വിരലുകളുമായി ഈ അവസ്ഥയില്‍ തന്റെ കടയില്‍ വന്ന് പത്രം വായിച്ചുകൊണ്ടിരിക്കുക തന്നെയേ മാര്‍ഗമുള്ളൂ കൃഷ്ണേട്ടന്‌... ഇരുനൂറ്‌ മില്ലിയുടെ ആഫ്റ്റര്‍ ഇഫക്ട്‌...

കത്രികക്കണ്ണിയില്‍ എത്രയും പെട്ടെന്ന് വിരല്‍ കയറുമാറാകട്ടെ എന്ന് ആശംസിച്ച്‌ യാത്രപറഞ്ഞ്‌ പോരുമ്പോള്‍ കൃഷ്ണേട്ടന്‍ ഇപ്രകാരം പറഞ്ഞു.

"ഇനി അവിടെ ചെന്ന് ഉള്ളതും ഇല്ലാത്തതും ഒക്കെ ചേര്‍ത്ത്‌ ഈ കഥേം കൂടി ഇന്റര്‍നെറ്റിലിട്ടോളോട്ടാ... എന്തായാലും എം.എസ്‌.കെ കോലഴീനെ നിങ്ങളൊക്കെക്കൂടി ഫെയ്‌മസാക്കീലോ..."

Friday, July 10, 2009

ഡ്യൂട്ടി ഫ്രീ കള്ളും കൃഷ്ണേട്ടനും

ഒഴിവുകാലം ... ഓര്‍ക്കുമ്പോള്‍ തന്നെ ഒരു രസമാണ്‌. ജ്വലിക്കുന്ന വേനലില്‍ നിന്ന് കാലവര്‍ഷത്തിന്റെ കുളിര്‍മ്മയിലേക്ക്‌... ആര്‍ത്തലച്ച്‌ പെയ്യുന്ന മഴയില്‍ ദാഹം ശമിച്ച്‌ നില്‍ക്കുന്ന വൃക്ഷങ്ങളുടെ സ്വന്തം നാട്ടിലേക്ക്‌ ...

ഇത്തവണയും 'ഗള്‍ഫ്‌ എയറില്‍' തന്നെയാണ്‌ യാത്ര. നേരിട്ടുള്ള ഫ്ലൈറ്റില്‍ ബുക്കിംഗ്‌ കിട്ടിയിരുന്നെങ്കില്‍ വെറും ആറ്‌ മണിക്കൂര്‍ കൊണ്ടെത്തേണ്ട ദൂരം. ഇതിപ്പോള്‍ പന്ത്രണ്ട്‌ മണിക്കൂര്‍ കെട്ടിത്തിരിയേണ്ട പണിയായി. അഞ്ച്‌ മണിക്കൂര്‍ ബഹറൈനില്‍ ട്രാന്‍സിറ്റ്‌ ലോഞ്ചില്‍ റണ്‍വേയിലേക്ക്‌ നോക്കിയിരിക്കണം. സാരമില്ല, ബഹറൈനല്ലേ സ്ഥലം ... ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നിറങ്ങി പലയിടങ്ങളിലേക്കും യാത്ര തുടരുന്നവര്‍... വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ നല്ല നേരമ്പോക്കായിരിക്കും.

ഉച്ചയ്ക്ക്‌ ഒന്നര മണിക്കാണ്‌ ജിദ്ദയില്‍ നിന്ന് ആകാശസഞ്ചാരം ആരംഭിക്കുന്നത്‌. പത്ത്‌ മണിക്കെങ്കിലും വീട്ടില്‍ നിന്നിറങ്ങിയാലേ ഗള്‍ഫ്‌ എയറിലെ കണ്ടക്ടര്‍ ഡബിള്‍ ബെല്‍ കൊടുക്കുന്നതിന്‌ രണ്ടര മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പ്പോര്‍ട്ടിലെത്താന്‍ കഴിയൂ. അല്ലെങ്കില്‍ പിന്നെ പണ്ടൊരിക്കല്‍ ടേക്ക്‌ ഓഫിന്‌ അര മണിക്കൂര്‍ മാത്രം മുമ്പ്‌ എയര്‍പ്പോര്‍ട്ടിലെത്തിയ ഒരു തിരുവോന്തരംകാരന്‍ സുഹൃത്ത്‌ അറബിപോലീസിന്റെ സാഹിത്യം കേട്ടത്‌ പോലെ കേള്‍ക്കേണ്ടി വരും. "എന്തരെടേ ഇത്‌ തമ്പാനൂര്‍ ബസ്‌ സ്റ്റാന്റാണെന്ന് വിചാരിച്ചോ?..." എന്നായിരുന്നു ആ ഗര്‍ജ്ജനത്തിന്റെ മലയാള അര്‍ത്ഥം എന്ന് സുഹൃത്ത്‌ പിന്നീട്‌ പറഞ്ഞറിഞ്ഞു.

കൃത്യം പതിനൊന്ന് മണിക്ക്‌ തന്നെ എയര്‍പ്പോര്‍ട്ടില്‍ എത്തി. ഗള്‍ഫ്‌ എയറിന്റെ കൗണ്ടറില്‍ ഒരു ബീഹാറി ഭയ്യ വെളുക്കെ ചിരിച്ചു കൊണ്ട്‌ ഞങ്ങളെ വരവേറ്റു. "ഇന്‍ ഫാക്റ്റ്‌, യൂ ആര്‍ ഏര്‍ലി സര്‍ ... ഫ്ലൈറ്റ്‌ ഈസ്‌ ലേറ്റ്‌ ആന്‍ അവര്‍... ബട്ട്‌ നോ പ്രോബ്ലം, യൂ കാന്‍ ചെക്ക്‌ ഇന്‍..."

ഒരു മണിക്കൂറല്ലേ, ബഹറൈനില്‍ കുറച്ച്‌ വെയ്‌റ്റ്‌ ചെയ്താല്‍ മതിയല്ലോ. എയറിന്ത്യയുടെ പോലെ ഒരു ദിവസമൊന്നും അല്ലല്ലോ ലേറ്റ്‌... മിശ്‌ മുശ്‌ക്കില...

സെക്യൂരിറ്റി ചെക്കിംഗ്‌ കഴിഞ്ഞ്‌ ബെല്‍റ്റും ഷൂവും വാച്ചും പേഴ്‌സും കുന്തവും കുടച്ചക്രവും എല്ലാം താങ്ങിപ്പിടിച്ച്‌ ലോഞ്ചിലെത്തി ഇരിപ്പുറപ്പിച്ചു. പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തത്‌ കൊണ്ട്‌ ടേക്ക്‌ ഓഫും ലാന്റിങ്ങും നടത്തുന്ന വിമാനങ്ങളുടെ ഇന്‍വെന്ററി എടുക്കുന്ന പണി സ്വയം ഏറ്റെടുത്തു.

"അച്ഛാ അച്ഛാ ... ദേ നമ്മുടെ പേര്‌ വിളിക്കുന്നു...."

ങ്‌ഹേ ... ശരിയാണല്ലോ... "തയ്യില്‍ ഫാമിലി ട്രാവെലിംഗ്‌ റ്റു ബഹറൈന്‍ ഓണ്‍ ഗള്‍ഫ്‌ എയര്‍ .... ഈസ്‌ റിക്വസ്റ്റഡ്‌ റ്റു റിപ്പോര്‍ട്ട്‌ അറ്റ്‌ ഗേറ്റ്‌ നമ്പര്‍.... ഇമ്മീഡിയറ്റ്‌ലി... "

ഛേ ... ഇന്‍വെന്ററി എടുക്കുന്നതിന്റെ ആത്മാര്‍ത്ഥത അല്‍പ്പം കൂടി പോയതിന്റെ ഫലം...

"യൂ ആര്‍ ഫ്രീ റ്റു സിറ്റ്‌ എനി വേര്‍..." മൂക്ക്‌ ചപ്പിയ ഫിലിപ്പീനി ഹോസ്റ്റസിന്റെ സ്വാഗത വചനം ... പിന്നെയെന്തിന്‌ ഇത്ര കഷ്ടപ്പെട്ട്‌ ബോര്‍ഡിംഗ്‌ പാസ്സില്‍ സീറ്റ്‌ നമ്പര്‍ കൊടുത്തിരിക്കുന്നു... ആഹ്‌, എന്തെങ്കിലുമാകട്ടെ...

ബെല്‍റ്റ്‌ കെട്ടുന്നതിന്റെയും ബെല്‍റ്റ്‌ കെട്ടിക്കുന്നതിന്റെയും "ടിക്‌ ... ടിക്‌ ..." എന്ന ശബ്ദങ്ങള്‍ക്കിടയില്‍ ഡ്രൈവര്‍ വണ്ടി ഉരുട്ടിത്തുടങ്ങി.

പതിവിന്‌ വിപരീതമായി ലഞ്ച്‌ എത്തിയത്‌ നല്ല ഭംഗിയുള്ള കാര്‍ഡ്‌ബോര്‍ഡ്‌ പാക്കറ്റില്‍... "യൂ കാന്‍ ഹാവ്‌ ഇറ്റ്‌ ഇന്‍ ദ്‌ ഈവനിംഗ്‌ വെന്‍ ഫാസ്റ്റിംഗ്‌ ഈസ്‌ ഓവര്‍ ..." ഇന്ന് പുണ്യമാസത്തിന്റെ തുടക്കമാണെന്ന കാര്യം വീണ്ടും ഓര്‍മ്മ വന്നതിപ്പോഴാണ്‌.

ഓ, അല്ലെങ്കില്‍ പിന്നെ ഇതാര്‍ക്ക്‌ വേണം ... അരക്കഷണം ഉണക്ക കുബൂസും ഉപ്പില്ലാത്ത ഓംലെറ്റും ... (ആംപ്ലേയ്‌റ്റ്‌ എന്ന് പറയുമ്പോഴത്തെ സുഖം ഒന്ന് വേറെ). എന്തായാലും വേണ്ടെന്ന് പറഞ്ഞില്ല. ഒരു വഴിക്ക്‌ പോകുന്നതല്ലേ...

ജപ്പാന്‍ കുടിവെള്ളക്കുഴികളോ ഗട്ടറുകളോ ഒന്നും ഇല്ലാതിരുന്നതിനാല്‍ ക്യാപ്റ്റന്‍ സുഖമായി തന്നെ രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ വിമാനം കൊച്ചുദ്വീപിലിറക്കി. ഇനിയും കിടക്കുന്നു നാല്‌ മണിക്കൂര്‍ അടുത്ത പേടകത്തില്‍ കയറാന്‍...

വിശാലമായ ട്രാന്‍സിറ്റ്‌ ലോഞ്ചിലെ കാഴ്ചകളും കണ്ട്‌ ഇരിക്കാനൊരിടം തേടി നടക്കുമ്പോഴാണ്‌ ഡ്യൂട്ടി ഫ്രീ കള്ള്ഷാപ്പിന്റെ മുമ്പിലെ തിരക്ക്‌ ശ്രദ്ധിച്ചത്‌. നാട്ടിലെ ബിവറേജസ്‌ ഷോപ്പുകളുടെ മുന്നിലെ ക്യൂവില്‍ ഇവര്‍ എത്ര നല്ല കുട്ടികളായിട്ടാണ്‌ ക്ഷമയോടെ നില്‍ക്കുന്നത്‌ എന്നാലോചിക്കാതിരുന്നില്ല.

സന്ധ്യ മയങ്ങുന്ന നേരത്ത്‌ ഉപ്പില്ലാത്ത ഓംലെറ്റിനും ഉണക്ക കുബൂസിനും നല്ല രുചി... "വീട്ടില്‍ ഞാന്‍ ഓരോന്ന് കഷ്ടപ്പെട്ട്‌ വായ്‌ക്ക്‌ രുചിയായി ഉണ്ടാക്കിത്തരുമ്പോള്‍ വിലയില്ല... അനുഭവിച്ചോ..." എന്ന് പരിഹാസ ഭാവത്തില്‍ വാമഭാഗം...

ഇനിയും കിടക്കുന്നു രണ്ട്‌ മണിക്കൂര്‍... ലോഞ്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരെ എത്ര നേരം നോക്കിയിരിക്കും... വിമാനങ്ങളുടെ ഇന്‍വെന്ററി എടുക്കാനാണെങ്കില്‍ ഗ്ലാസ്‌ ചുമരിലൂടെ ലൈറ്റുകളുടെ പ്രതിഫലനം കാരണം ഒക്കുന്നുമില്ല. ഇനിയെന്ത്‌ ചെയ്യും എന്നാലോചിച്ച്‌ തലപുകയുമ്പോഴാണ്‌ ഡ്യൂട്ടി ഫ്രീയില്‍ നിന്നിറങ്ങി വരുന്ന ആ പരിചിത മുഖം കണ്ടത്‌.... കൃഷ്ണേട്ടന്‍!

കൃഷ്ണേട്ടന്‍ ... എം.എസ്‌.കെ. കോലഴി എന്ന്‌ സ്വയം വിളിക്കുന്ന കൃഷ്ണേട്ടന്‍... നാട്ടില്‍ തന്റെ ബാര്‍ബര്‍ ഷോപ്പില്‍ ഏത്‌ പ്രാകൃതനെയും സുന്ദരക്കുട്ടപ്പാനാക്കിയിരുന്ന കൃഷ്ണേട്ടന്‍. ആകെക്കൂടി ഒരു ദൗര്‍ബല്യമേയുള്ളൂ ആശാന്‌ ... വെള്ളം... വെള്ളമടിച്ച്‌ തോര്‍ത്തും തലയില്‍ കെട്ടി ഊട്ടിയിലെ വാട്ടര്‍ തീം പാര്‍ക്കിലെ ഇരുണ്ട ഗുഹയിലൂടെ കൂട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച്‌ സീറ്റ്‌ പാഡില്ലാതെ ഊര്‍ന്നിറങ്ങി മഴത്തുള്ളിക്കിലുക്കത്തിലെ സലിംകുമാറിന്റെ അവസ്ഥയില്‍ പുറത്ത്‌ വന്ന കൃഷ്ണേട്ടന്‍. നിരക്കത്തിന്റെ വേഗതയില്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തഴിഞ്ഞ്‌ മുഖത്ത്‌ ചുറ്റി 'എന്റെ കാഴ്ച പോയേ' എന്ന് അലറി വിളിച്ച്‌ കൊണ്ട്‌ വെള്ളത്തിലേക്ക്‌ വന്ന് പതിച്ച കൃഷ്ണേട്ടന്‍...

പ്രതീക്ഷ തെറ്റിയില്ല... അത്യാവശ്യം മിനുങ്ങി തന്നെയാണ്‌ കൃഷ്ണേട്ടന്റെ വരവ്‌. കൈയിലെ ഡ്യൂട്ടി ഫ്രീ ബാഗില്‍ കുപ്പികള്‍ ഒന്നിലധികം... എന്നെ അത്രകണ്ട്‌ പരിചയമില്ലാത്ത കൃഷ്ണേട്ടനെ ഈ നിലയില്‍ പോയി പരിചയപ്പെടാതിരിക്കുന്നത്‌ തന്നെ ബുദ്ധി...

നീര്‍ക്കോലി പോലത്തെ ചെറിയ എയര്‍ബസ്സില്‍ നല്ല തിരക്ക്‌. എലൈറ്റ്‌ ജ്വല്ലറിയുടെ മുന്നില്‍ നിന്ന് അയ്യന്തോള്‍ക്കുള്ള ടൗണ്‍ ബസ്സില്‍ കയറിയ പ്രതീതി. കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക്‌ അച്ചടക്കവും അനുസരണയും കുറവാണെന്ന ദുഃഖസത്യം അറിവുള്ള ഹോസ്റ്റസുമാര്‍ നിസ്സഹായരായി പരസ്പരം നോക്കുന്നു...

ആടിയാടി വന്ന കൃഷ്ണേട്ടന്‍ ഞങ്ങളെ താണ്ടി രണ്ട്‌ നിര പിറകില്‍ പോയി ഇരിപ്പുറപ്പിച്ചു. സൈഡ്‌ സീറ്റ്‌ കിട്ടിയതിന്റെ സന്തോഷം അടുത്തിരിക്കുന്നയാളുമായി പങ്ക്‌ വച്ചത്‌ അല്‍പ്പം ഉറക്കെയായി... "ജനാലേന്റെയടുത്താവുമ്പോ കാറ്റ്‌ കിട്ടൂല്ലോ..."

"ക്യാബിന്‍ ക്രൂ, റെഡി ഫോര്‍ ടേക്ക്‌ ഓഫ്‌..." പുതിയ ക്യാപ്റ്റന്റെ അറിയിപ്പ്‌ ...

"നോക്കിം കണ്ടും പൊക്കോളോട്ടാ മോനേ.... രാത്രിയാ... ലൈറ്റൊക്കെണ്ടല്ലാ അല്ലേ... " കൃഷ്ണേട്ടന്റെ ഉപദേശം...

'സ്റ്റാന്റില്‍' നിന്ന് പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ കൃഷ്ണേട്ടന്‍ ജാലകത്തിലൂടെ നോക്കി സൈഡ്‌ പറഞ്ഞ്‌ കൊടുത്തു.... "ങാ.. പോട്ടേ പോട്ടേ ... റൈറ്റ്‌ ... എടത്ത്‌ ചേര്‍ന്ന് ... പോട്ടെ... പോട്ടെ..."

കൃഷ്ണേട്ടന്റെ ഡയറക്ഷനില്‍ റണ്‍വേയിലെത്തിയ വിമാനം അല്‍പ്പം മുന്നോട്ട്‌ പോയി നിന്നു.

"ഇനി ഒരു പൊടിക്ക്‌ സ്ഥലംല്യാട്ടാ ... ആളെ എട്‌ക്കണ്ടാ ഇനി... നേരെ പോട്ടെ..." മറ്റ്‌ യാത്രക്കാരുടെ ശ്രദ്ധ തന്നിലായിത്തുടങ്ങി എന്ന് മനസിലായ കൃഷ്ണേട്ടന്‍ ഷൈന്‍ ചെയ്യാനുള്ള പുറപ്പാടിലാണ്‌.

ജിദ്ദയിലെ ട്രാഫിക്ക്‌ ബ്ലോക്കിലെന്ന പോലെ വിമാനം പതുക്കെ പതുക്കെ ഇഴയുകയും അതിലേറെ സമയം നില്‍ക്കുകയുമാണ്‌. ബെല്‍റ്റ്‌ കെട്ടി ഇരിപ്പ്‌ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ മുക്കാല്‍ മണിക്കൂറോളമാകുന്നു. കൃഷ്ണേട്ടന്റെ ക്ഷമയുടെ നെല്ലിപ്പലക തെളിഞ്ഞത്‌ പെട്ടെന്നായിരുന്നു...

"നിങ്ങളങ്ങട്‌ മാറ്യേ... ഞാനാ ഡ്രൈവറ്‌ടെ അട്‌ത്തൊന്ന് പോയ്യോക്കട്ടെ.... എന്തൂട്ടാ പ്രശ്നംന്ന്‌ ചോയിച്ചിട്ട്‌ വരാം... " ബെല്‍റ്റിന്റെ കൊളുത്തഴിച്ച്‌ ചാടിയെഴുനേറ്റ്‌ കൃഷ്ണേട്ടന്‍ കോക്ക്‌ പിറ്റിന്‌ നേരെ വച്ചു പിടിച്ചു. പിന്തുണ പ്രഖ്യാപിച്ച്‌ കൊണ്ട്‌ വേറെയും രണ്ട്‌ മൂന്ന് പേര്‍ കൃഷ്ണേട്ടനൊപ്പം ആഞ്ഞ്‌ പിടിച്ചു.

"വാട്‌സ്‌ ദ്‌ പ്രോബ്ലം ദേര്‍...? " ടേക്ക്‌ ഓഫിന്‌ റെഡിയായി തന്റെ സീറ്റിലിരിക്കുന്ന എയര്‍ ഹോസ്റ്റസ്‌ പിന്നാലെ ഓടിയെത്തി.

"വൈ നോ ഗോയിംഗ്‌ ?..." വിട്ട്‌ കൊടുക്കാന്‍ കൂട്ടാക്കാതെ കൃഷ്ണേട്ടന്‍ തന്നാലാവുന്ന ആംഗലേയത്തില്‍ ഒറ്റയലക്ക്‌...

"പ്ലീസ്‌ ... ഗോ റ്റു യുവര്‍ സീറ്റ്‌സ്‌ ... പ്ലീസ്‌... വീ ആര്‍ റെഡി ഫോര്‍ ടേക്ക്‌ ഓഫ്‌...." എയര്‍ ഹോസ്റ്റസ്‌ എല്ലാവരെയും ആട്ടിത്തെളിച്ച്‌ വീണ്ടും സീറ്റുകളിലേക്ക്‌ പറഞ്ഞയച്ചു.

നീണ്ട കാത്തിരിപ്പിന്‌ ശേഷം വിമാനം ആകാശത്തിലേക്ക്‌ കുതിച്ചപ്പോള്‍ കൃഷ്ണേട്ടന്റെ മുഖത്ത്‌ നിര്‍വൃതി. "കണ്ടാ... ഞാന്‍ പോയി ചോയ്‌ച്ചില്ലേര്‌ന്നെങ്കീ ഇപ്പഴും അവ്‌ടെത്തന്നെ കെടക്ക്വേര്‌ന്നു..."

ഡിന്നര്‍ കഴിഞ്ഞ്‌ എപ്പോഴാണ്‌ ഉറക്കത്തിലേക്ക്‌ വഴുതിപ്പോയതെന്ന് ഓര്‍മ്മയില്ല. 'സര്‍, എനി ഹോട്ട്‌ ഡ്രിങ്‌ക്‍സ്‌' എന്ന ചോദ്യം കേട്ടാണ്‌ ഇടയ്ക്കെപ്പോഴോ ഞെട്ടിയുണര്‍ന്നത്‌. 'നോ താങ്‌ക്‍സ്‌' പറഞ്ഞിട്ട്‌ തിരിഞ്ഞ്‌ നോക്കിയപ്പോള്‍ കണ്ടത്‌ വിസ്‌ക്കിയില്‍ സോഡ ചേര്‍ത്ത്‌ ചെലുത്തിക്കൊണ്ടിരിക്കുന്ന കൃഷ്ണേട്ടനെയാണ്‌. ഒരു വിധം പാമ്പായിക്കഴിഞ്ഞിരിക്കുന്നവെന്ന് വ്യക്തം.

ടയറുകള്‍ റണ്‍വേയില്‍ സ്പര്‍ശിച്ചതും എമ്പാടും ബെല്‍റ്റുകള്‍ അഴിയുന്ന ക്ലിക്‌ ക്ലിക്ക്‌ ശബ്ദങ്ങള്‍. "പ്ലീസ്‌ ബി സീറ്റഡ്‌ അണ്‍ റ്റില്‍ ദ്‌ എയര്‍ ക്രാഫ്റ്റ്‌ ഹാസ്‌ കം റ്റു കംപ്ലീറ്റ്‌ സ്റ്റോപ്പ്‌" എന്ന അറിയിപ്പ്‌ പതിവ്‌ പോലെ വനരോദനമായി അവശേഷിച്ചു.

ഇമിഗ്രേഷന്‍ ക്യൂവില്‍ നില്‍ക്കുന്ന കൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ നവംബറിലെ പാലക്കാടന്‍ കാറ്റില്‍ ആടുന്ന കവുങ്ങും കൂട്ടത്തെയാണ്‌. കൈയിലെ ഡ്യൂട്ടി ഫ്രീ സഞ്ചിയിലെ കുപ്പികള്‍ ആട്ടത്തിനൊപ്പം ജലതരംഗം മീട്ടുന്നു. എന്തായാലും വാള്‌ വയ്ക്കാതെ ഇപ്പോഴും പിടിച്ച്‌ നില്‍ക്കുന്ന ആശാനെ സമ്മതിക്കണം.

എന്നത്തെപ്പോലെ ഇപ്രാവശ്യവും ഗ്രീന്‍ ചാനല്‍ വഴി പുറത്തേക്ക്‌. പത്ത്‌ കിലോയുടെ ടൈഡ്‌ വാഷിംഗ്‌ പൗഡര്‍ പാക്കറ്റും, നിഡോ പാല്‍പ്പൊടിയും ടാംഗ്‌ ടിന്നും കെട്ടിച്ചുമന്ന് കൊണ്ടുവന്ന് വെറുതേ എന്തിന്‌ കസ്റ്റംസ്‌ സാറന്മാര്‍ക്ക്‌ മനസമാധാനക്കേടുണ്ടാക്കണം...

"ഇതീന്ന് ഒരൊറ്റ കുപ്പി പോലും തരാന്‍ പറ്റില്യാ..." നമ്മുടെ പഴയ വേലായുധേട്ടന്‍ സ്റ്റൈലില്‍ ഒച്ച പൊങ്ങിയപ്പോഴാണ്‌ എല്ലവരുടെയും ശ്രദ്ധ അങ്ങോട്ടായത്‌. കൃഷ്ണേട്ടനും കസ്റ്റംസ്‌കാരും കൂടി കശപിശ.

"ഞാന്‍ ചെമ്പെറക്കീതേ... എനിക്ക്‌ വീശാനാ... അല്ലാണ്ടെ നെങ്ങള്‌ക്ക്‌ ഓസിന്‌ തരാനല്ല..."

"നിങ്ങള്‍ക്ക്‌ പറഞ്ഞാല്‍ മനസിലാവില്ലേ മിസ്റ്റര്‍? അനുവദിച്ചതിലും ഒരു കുപ്പി കൂടുതലുണ്ട്‌ നിങ്ങളുടെ കൈയില്‍. ഒന്നുകില്‍ അത്‌ ദാ, ആ കാണുന്ന പോലീസ്‌കാരന്റെ കൈയില്‍ കൊടുത്തിട്ട്‌ പ്രശ്നമുണ്ടാക്കാതെ പോകുക ... അല്ലെങ്കില്‍ ഡ്യൂട്ടി അടക്കേണ്ടിവരും..."

"എന്തൂട്ടാ നെങ്ങള്‌ പേടിപ്പിക്ക്യാ? ... എം.എസ്‌.കെ കോലഴിയോടാ കളി... ഇതേ ... ഡ്യൂട്ടി ഫ്രീയാ... ഇതേപ്പോ നന്നായിയേ..." പാമ്പാണെങ്കിലും കൃഷ്ണേട്ടന്‍ നിയമവശം മറന്നിട്ടില്ല.

"മിസ്റ്റര്‍, നിങ്ങള്‍ നിയമമൊന്നും ഞങ്ങളെ പഠിപ്പിക്കണ്ട. മൂന്ന് കുപ്പിയേ കൊണ്ടുപോകാന്‍ പറ്റൂ. ഇവിടുന്ന് പുറത്ത്‌ പോണമെങ്കില്‍ ഒരെണ്ണം ഇവിടെ വച്ചേ പറ്റു..." കസ്റ്റംസ്‌കാരന്‌ കൊതിയടക്കാന്‍ പറ്റുന്നില്ല എന്ന് വ്യക്തം.

"എന്തൂട്ടാ പറഞ്ഞേ?... ഇവിടെ വച്ചിട്ട്‌ പുവ്വാനാ?..."

"പുറത്ത്‌ പോണമെങ്കില്‍ മതി..." കസ്റ്റംസ്‌കാരന്‍ അടുത്ത ഇരയെ പിടിക്കാനുള്ള തത്രപ്പാടിലാണ്‌.

"മൂന്ന് കുപ്പി എനിക്ക്‌ കൊണ്ടോവാല്ലോ?... അതിന്‌ വിരോധൊന്നുല്യാല്ലോ..."

"ഇതങ്ങ്‌ നേരത്തെ ചെയ്തിരുന്നെങ്കില്‍ ഈ നേരം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ചാലക്കുടി എത്താമായിരുന്നില്ലേ?... വച്ചിട്ട്‌ വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്‌..."

"ഒരു മിനിറ്റ്‌ട്ടാ... ദാ ഇബ്‌ടെ ഇരിക്കണതോണ്ട്‌ വിരോധോല്യാല്ലോ?... "

കൃഷ്ണേട്ടന്‍ മാര്‍ബിള്‍ തറയില്‍ ചമ്രം പടിഞ്ഞ്‌ ഒറ്റയിരുപ്പ്‌. പിന്നെ ഡ്യൂട്ടി ഫ്രീ സഞ്ചിയില്‍ നിന്ന്‌ ഒരു കുപ്പിയെടുത്ത്‌ സീല്‍ പൊട്ടിച്ചു. പകരാന്‍ ഗ്ലാസോ തൊട്ടുകൂട്ടാന്‍ ടച്ചിങ്ങ്‌സോ ഇല്ലാതെ റേഡിയേറ്ററില്‍ വെള്ളമൊഴിക്കുന്ന പോലെ ഒരു വീശ്‌...

"ഒരു കുപ്പി ഇബ്‌ടെ വയ്ക്കണംല്ലേ ... ദാ വച്ചു. ഇനി എനിയ്ക്ക്‌ പുവ്വാല്ലോ..."

കാലിക്കുപ്പി മുന്നോട്ട്‌ നീക്കി വച്ചിട്ട്‌ കൃഷ്ണേട്ടന്‍ എഴുനേല്‍ക്കാന്‍ ഒരു ശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ടു. ഒരു കുപ്പി ഒറ്റയടിക്ക്‌ അകത്താക്കിയ എം.എസ്‌.കെ കോലഴിയുടെ കപ്പാസിറ്റി കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്ന കസ്റ്റംസ്‌കാരും കാണികളും...

ഇനിയും ഇയാളെ ഇവിടെ നിറുത്തിയാല്‍ മാനം പോകുമെന്ന് തോന്നിയ കസ്റ്റംസ്‌കാരന്‍ പോര്‍ട്ടറെ വിളിച്ചു. "ദേ, ഇയാളെ ഇവിടുന്ന് ഒന്നൊഴിവാക്കിത്തന്നേ... ആദ്യമായിട്ടാ ഇങ്ങനെയൊരു ജന്മം കാണുന്നേ..."

ടാറ്റാ സുമോയുമായി രാവിലെ തന്നെ വന്ന് കാത്ത്‌ നിന്നിരുന്ന സുഹൃത്തുക്കളെ ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. ആഗമനകവാടത്തില്‍ നിന്നും പുറത്തേക്ക്‌ പാഞ്ഞു വരുന്ന ലഗേജ്‌ ട്രോളി... പോര്‍ട്ടര്‍ സകല ശക്തിയുമെടുത്ത്‌ തള്ളിവിട്ട ട്രോളിയില്‍ തന്റെ പെട്ടിയില്‍ ചാരി മലര്‍ന്നടിച്ച്‌ അര്‍ദ്ധബോധാവസ്ഥയില്‍ കൃഷ്ണേട്ടന്‍ ... ഒപ്പം ഡ്യൂട്ടിഫ്രീ സഞ്ചിയില്‍ സുരക്ഷിതമായി മൂന്ന് കുപ്പികളും...