“നാൻ ഊരിലിരുന്ത്
എന്നുടെ സൈക്കിൾ കൊണ്ടുവരപ്പോറേൻ...” പടിഞ്ഞാറ്
ആദമ്പാക്കം തടാകത്തിനുമപ്പുറം ചക്രവാളത്തിൽ
സൂര്യൻ മറയാൻ തുടങ്ങുന്ന ഒരു ത്രിസന്ധ്യയിൽ ടെറസിന്റെ പാരപ്പെറ്റിലിരുന്ന് കൊച്ചുവർത്തമാനം
പറയവെ പ്രേമാനന്ദ് പ്രഖ്യാപിച്ചു.
വെല്ലൂരിൽ
നിന്നും പുറപ്പെടുന്ന പട്ടുക്കോട്ടൈ അഴഗിരി ബസ്സിന്റെ മുകളിൽ ലോഡ് ചെയ്ത് വിടുന്ന സൈക്കിൾ,
ബ്രോഡ്വേ ബസ് സ്റ്റാന്റിൽ ചെന്ന് താഴെയിറക്കി കൊണ്ടുവന്നാൽ മതി... വെല്ലൂരിലെ പ്രമുഖ
ഓട്ടുപാത്ര ബിസിനസ്കാരനാണ് അവന്റെ അച്ഛൻ എസ്. ശങ്കരലിംഗ ചെട്ടിയാർ. പറഞ്ഞു കേട്ടിടത്തോളം
അത്യാവശ്യം സെറ്റപ്പൊക്കെയുള്ള സ്ഥലത്തെ ഒരു പ്രമുഖൻ...നമ്മുടെ തമിഴ് നടൻ വിനു ചക്രവർത്തിയുടെയൊക്കെ
കഥാപാത്രങ്ങളെപ്പോലെ...
അങ്ങനെയാണ്
അതിനടുത്ത വാരം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ പോകുന്ന ആദ്യത്തെ സൈക്കിളിനെ വരവേൽക്കാനായി
പ്രേമാനന്ദും ഞാനും കൂടി വൈകുന്നേരം ഫോർട്ട് സ്റ്റേഷനിൽ ചെന്നിറങ്ങുന്നത്. തേങ്ങ മൂത്തോ
എന്ന് തെങ്ങിന്റെ മുകളിലേക്ക് നോക്കുന്നത് പോലെ സ്റ്റാന്റിൽ എത്തുന്ന ബസ്സുകളുടെ മുകളിലേക്ക്
നോക്കിക്കൊണ്ട് നിന്ന ഞങ്ങളുടെ കാത്തുനില്പിന് വിരാമമിട്ടുകൊണ്ട് വെല്ലൂരിൽ നിന്നുമുള്ള
പട്ടുക്കോട്ടൈ അഴഗിരി എത്തി. താഴെയിറക്കിയ റാലി സൈക്കിളുമായി ഞങ്ങൾ ഫോർട്ട് സ്റ്റേഷനിലെത്തി
“വെണ്ടർ” കമ്പാർട്ട്മെന്റിൽ ഇടം കണ്ടെത്തി.
സൈക്കിൾ എത്തിയതോടെ
തമിഴ് ദേശീയതയ്ക്ക് ചിറക് മുളച്ചു എന്ന് പറയുന്നതാവും ശരി. ഞങ്ങളെ നോക്കി ‘ഞങ്ങളെന്നാ
അങ്ങട് പോയിട്ട് വരാംട്ടാ’ എന്ന ഭാവത്തിൽ സൈക്കിളിന്റെ കാരിയറിൽ ഇരുന്നായിരുന്നു ജയരാജിന്റെ
പിന്നീടുള്ള യാത്രകൾ.
എവൈലബിൾ പോളിറ്റ്
ബ്യൂറോ ചേർന്ന് അടിയന്തിര പ്രമേയം പാസ്സാക്കിയത് പെട്ടെന്നായിരുന്നു. ബാക്കിയുള്ളവരും
സൈക്കിൾ വാങ്ങുന്നു... അങ്ങനെയാണ് സ്പോർട്സ് മോഡലിലുള്ള രണ്ട് ബ്രാന്റ് ന്യൂ സൈക്കിളുകൾ കൂടി മുറ്റത്തെത്തുന്നത്...
മനോജിന്റെ ബി.എസ്.എ - എസ്.എൽ.ആറും ഷിബുവിന്റെ ഹീറോയും... ദുഷ്ടന്മാർ... ഡബിൾ കൊണ്ടുപോകാതിരിക്കുവാൻ
വേണ്ടി കരുതിക്കൂട്ടി വാങ്ങിയതാണ് ചുള്ളിക്കമ്പ് പോലത്തെ ആ മോഡൽ...!
അതോടെ പാർശ്വവത്ക്കരിക്കപ്പെട്ട
വിഭാഗമായി മാറിയ ഞാനും അനിലും കൂടി ചേർന്ന രഹസ്യ ഗ്രുപ്പ് യോഗത്തിൽ ഞങ്ങളുടെ ഉത്കണ്ഠ
പരസ്പരം പങ്ക് വച്ചു...
“നമ്മുടെ സാമ്പത്തിക
സ്ഥിതി വച്ച് നോക്കിയാൽ പുതിയ സൈക്കിളൊക്കെ വാങ്ങുക എന്നത് പ്രായോഗികമല്ല...”
താത്വികമായ
ഒരു അവലോകനത്തിന് ശേഷം ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന റെസലൂഷൻ എന്താണെന്ന് വച്ചാൽ...
സെന്റ് തോമസ്
മൌണ്ട് റയിൽവേ സ്റ്റേഷന് സമീപം കരുണീഗർ സ്ട്രീറ്റിൽ സൈക്കിൾ വാടകയ്ക്ക് കൊടുക്കലും
റിപ്പയറിങ്ങും ഒക്കെയായി ഉപജീവനം നടത്തുന്ന ഒരു പളനിച്ചാമിയുണ്ട്... ഓടിയോടി എല്ലും
മുള്ളും തിരിഞ്ഞ സൈക്കിളുകൾ തുച്ഛമായ വിലയ്ക്ക് വില്പന നടത്താറുണ്ടത്രെ പുള്ളിക്കാരൻ.
ഒന്ന് മുട്ടി നോക്കുക...
അതീവ രഹസ്യമായ
ആ തീരുമാനവുമായി പിറ്റേ ദിവസം ഞങ്ങൾ ഇരുവരും പളനിച്ചാമിയുടെ കടയിലെത്തി.
“എന്ന...?
സൈക്കിൾ വാടകൈയ്ക്കാ...?” ചെമ്പൻ വിനോദിന്റെ ആകാരമുള്ള പളനിച്ചാമി ചോദിച്ചു.
“ഇല്ലൈ...
പഴൈയ സൈക്കിൾ ഇരുക്ക്ന്നാ വാങ്കലാംന്ന് നിനച്ച് വന്തോം...”
‘കുന്നത്ത്
സൂര്യൻ ഉദിച്ച പോലെ‘ പളനിച്ചാമിയുടെ മുഖം തെളിഞ്ഞു.. ഒരു മൂലയിൽ ചാരി വച്ചിരുന്ന മൂന്നു
നാല് സൈക്കിളുകളുടെ അടുത്തേക്ക് ആശാൻ ഞങ്ങളെ നയിച്ചു.അവിടെയുമിവിടെയും പെയിന്റൊക്കെ
ഇളകി തുരുമ്പ് പ്രത്യക്ഷപ്പെട്ട് തുടങ്ങിയ റിമ്മുമായി റിട്ടയർ ചെയ്ത പാവം സൈക്കിളുകൾ.
“എന്ന വിലൈയ്ക്ക്
കൊടുപ്പീങ്ക...?” ഞങ്ങളിലെ ലിയാം ഡെവ്ലിൻ ഉണർന്നു.
“നൂറ്റിയമ്പത്
രൂപാ...” പളനിച്ചാമിയിലെ ബെൻ ഗാർവാൾഡ് അറുത്തു
മുറിച്ചത് പോലെ പറഞ്ഞു.
“ഇല്ലൈ ചാമീ...
അതെല്ലാം രൊമ്പ ജാസ്തി... നൂറ് രൂപാവുക്ക് കൊടുക്കപ്പോറിയാ...?”
“മുടിയാത്...”
ഞങ്ങൾ രണ്ട്
ഡെവ്ലിന്മാരും കൂടി മുൻകൂട്ടി തീരുമാനിച്ച പ്ലാൻ പുറത്തെടുത്തു.
“ശരി... കേളുങ്ക...
എങ്കളുക്ക് രണ്ട് സൈക്കിൾ വേണും.. ഇരുനൂറ് രൂപായ് കൊടുപ്പോം... മുടിയുമാ ഇല്ലൈയാ...?”
പളനിച്ചാമിയുടെ
മസ്തിഷ്ക്കത്തിൽ ലാഭനഷ്ടങ്ങൾ ഇലക്ട്രോണുകൾ കണക്കെ ദ്രുതഗതിയിൽ ഭ്രമണം ചെയ്തു. ശേഷം
ഞങ്ങളെ നോക്കി ഞങ്ങൾക്ക് തന്നെ അവിശ്വസനീയമായ ആ വാർത്ത ചൊല്ലി.
“ഓകെ... എടുത്തിടുങ്ക...”
അങ്ങനെ രണ്ട്
പഴഞ്ചൻ അറ്റ്ലസ് സൈക്കിളുകളുമായി തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല എന്ന് പ്രഖ്യാപിച്ചു
കൊണ്ട് സമ്പൂർണ്ണ “സൈക്കിളരത”യുടെ ഭാഗമായി ഞങ്ങൾ മാറി...
* * * * * * * * * * * * * *
“ദാ, ആ പോകുന്നതാണ് എയർബസ് -320... ടർബോ ജെറ്റ് ആണ് അതിൽ ഉപയോഗിച്ചിരിക്കുന്ന എൻജിനുകൾ... ” മീനമ്പാക്കം എയർപ്പോർട്ടിൽ ഇറങ്ങുവാൻ ലാന്റിങ്ങ് ഗിയർ താഴ്ത്തി ഫ്ലോട്ട് ചെയ്ത് പൊയ്ക്കൊണ്ടിരിക്കുന്ന വിമാനത്തെ ചൂണ്ടി മനോജ് പറഞ്ഞു.
സായാഹ്നങ്ങളിൽ
ടെറസിന്റെ പാരപ്പെറ്റിൽ ഇരുന്ന് വിമാനങ്ങളുടെ ടെക്നോളജിയിൽ ഗവേഷണം നടത്തുകയാണ് എയർക്രാഫ്റ്റ്
മെയിന്റനൻസ് എൻജിനീയറിങ്ങ് പഠിക്കുന്ന മനോജ്. താൻ മനസിലാക്കിയ അറിവുകൾ ഞങ്ങൾക്ക് പകർന്നു
തരുന്നതിൽ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല മനോജ്.
അധികമകലെയല്ലാതെ
തലയുയർത്തി നിൽക്കുന്ന സെന്റ് തോമസ് മൌണ്ട് അഥവാ പറങ്കിമലൈ. അതിനു മുകളിലൂടെയാണ് കുന്നിന്റെ
താഴ്വാരത്തിലുള്ള റൺവേയിലേക്ക് വിമാനങ്ങൾ പറന്നിറങ്ങുന്നത്. ലാന്റിങ്ങിന് തയ്യാറെടുക്കുന്ന
വിമാനങ്ങളുടെ വളരെ വ്യക്തമായ കാഴ്ച്ചയായിരുന്നു ഞങ്ങളുടെ ടെറസിൽ നിന്നും ലഭിച്ചിരുന്നത്.
ബോയിങ്ങ് -737, ബോയിങ്ങ് -747 എന്ന ജംബോ, എയർബസ്-320, ഡഗ്ലസ് ഡി.സി-10 തുടങ്ങിയ വിമാനങ്ങളൊക്കെ
ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ പഠിച്ചത് അങ്ങനെയാണ്. പിന്നെ പിന്നെ ടേക്ക് ഓഫ്
ചെയ്യുന്ന വിമാനങ്ങളെ കാണുക പോലും ചെയ്യാതെ ശബ്ദം കൊണ്ട് മാത്രം തിരിച്ചറിയാവുന്ന അവസ്ഥയിലേക്കെത്തിയിരുന്നു
ഞങ്ങൾ.
അനന്തകോടി
നക്ഷത്രങ്ങളെയും നോക്കി നിദ്രയെ പുൽകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് മനോജ് പുതിയ പ്രമേയം
അവതരിപ്പിച്ചത്.
“ഇപ്പോൾ എല്ലാവർക്കും
സൈക്കിൾ ആയല്ലോ... ശനിയാഴ്ച്ച ഒരു ടൂർ പോയാലോ...?”
“എങ്ങോട്ട്...?”
“വി.ജി.പി
ഗോൾഡൻ ബീച്ച്... കുറച്ച് ദൂരമുണ്ട്... എന്നാലും നല്ല രസമായിരിക്കും...”
“മച്ചാ...
ഐഡിയ പ്രമാദം... ഫിലിം ഷൂട്ട് എല്ലാം നടക്കിറ ഇടം... എൻട്രൻസ് ഫീസ് 10 രൂപാ...” പ്രേമാനന്ദ്
തന്റെ വിജ്ഞാനം തുറന്ന് പുറത്തേക്കിട്ടു.
എം.എൽ.എ മാരുടെ
ശമ്പളപരിഷ്കരണ ബിൽ ഭരണപക്ഷ പ്രതിപക്ഷ ഭേദമെന്യേ കൈയടിച്ച് പാസ്സാക്കുന്നത് പോലെ പ്രമേയം
ഏകകണ്ഠേന പാസ്സായി. ആദമ്പാക്കം ഏരിയുടെ ബണ്ടിലൂടെ വേളാച്ചേരിയിൽ എത്തുക... ശേഷം ഐ.ഐ.ടി.
യുടെ പിൻഭാഗത്തുള്ള വിക്കറ്റ് ഗേറ്റ് കടന്ന് കോമ്പൌണ്ടിൽ പ്രവേശിച്ച് മുൻഭാഗത്തെ ഗേറ്റിലൂടെ
അഡയാർ റോഡിൽ എത്തുക... പിന്നെ അഡയാറിൽ ചെന്ന് തിരുവാണ്മിയൂർ വഴി മഹാബലിപുരം റൂട്ടിൽ
ഒറ്റ അലക്ക്... ആകെ മൊത്തം ടോട്ടൽ ഏതാണ്ട് പതിനെട്ടോ ഇരുപതോ കിലോമീറ്റർ...
പകൽ പ്രോഗ്രാമിന്
പട്ടത്തിയുടെ അപ്രൂവൽ ആവശ്യമില്ലെങ്കിലും ദൂരയാത്ര പോകുന്നതല്ലേ, പറഞ്ഞില്ലെന്ന് വേണ്ട
എന്ന സാമാന്യ മര്യാദയെ കരുതി പ്രേമാനന്ദ് തന്നെ അനുമതി വാങ്ങി. രാത്രി പത്ത് മണിക്ക്
മുമ്പ് തിരിച്ചെത്തണം എന്ന അലിഖിത നിയമം ഒന്നുകൂടി ഓർമ്മിപ്പിക്കാൻ പട്ടത്തി മറന്നില്ല.
ആദ്യമായിട്ടാണ്
ഐ.ഐ.ടി യുടെ കോമ്പൌണ്ടിനുള്ളിൽ കയറുന്നത്... ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന പ്രകൃതിരമണീയമായ
ക്യാമ്പസ്... ധാരാളം വൃക്ഷങ്ങളും മറ്റുമായി ഒരു ചെറിയ വനം എന്ന് തന്നെ പറയാം. അവിടവിടെയായി
പുല്ല് മേഞ്ഞു കൊണ്ടിരിക്കുന്ന കലമാനുകൾ ഞങ്ങളുടെ സൈക്കിൾ ജാഥ കണ്ട് തലയുയർത്തി നോക്കി
ആശീർവാദം ചൊരിഞ്ഞു.
ഏതാണ്ട് പതിനൊന്ന്
മണിയോടെ വി.ജി.പി ഗോൾഡൻ ബീച്ചിന് മുന്നിൽ എത്തിയപ്പോൾ ആണ് ദുഷ്ടന്മാർ വീണ്ടും തനി നിറം
പുറത്തെടുത്തത്...
“നമ്മൾ ടിക്കറ്റ്
എടുക്കുന്നില്ല...!”
“അതെങ്ങനെ
ശരിയാവും...? ടിക്കറ്റില്ലാതെ അവർ ഉള്ളിൽ വിടില്ലല്ലോ...” എന്റെ സംശയം തികച്ചും ന്യായമായിരുന്നു.
“അതിനൊക്കെ
വഴിയുണ്ട്... വാ എല്ലാവരും...” മനോജിന്റെയും
പ്രേമാനന്ദിന്റെയും നേതൃത്വത്തിൽ സൈക്കിൾ ജാഥ വീണ്ടും തെക്കോട്ട്...
ഗോൾഡൻ ബീച്ചിന്റെ
കോമ്പൌണ്ട് മതിലിന്റെ അറ്റത്തെത്തി ഞങ്ങൾ നിന്നു. കുറ്റിച്ചെടികളും മറ്റും വളർന്ന്
നിൽക്കുന്ന മണൽക്കാട്ടിലൂടെ ഏതാണ്ട് അഞ്ഞൂറ് മീറ്റർ കിഴക്കോട്ട് നടന്നാൽ കടൽത്തീരത്ത്
എത്താം. അതാണ് പദ്ധതി... കോമ്പൌണ്ട് വാൾ എന്തായാലും കടലിലേക്ക് ഇറക്കി കെട്ടിയിരിക്കാൻ
സാദ്ധ്യതയില്ലാത്തത് കൊണ്ട് തീരത്ത് കൂടി അനധികൃത നുഴഞ്ഞു കയറ്റക്കാരായി ഉള്ളിലേക്ക്
പ്രവേശിക്കുക...! കുഴഞ്ഞ് കിടക്കുന്ന മണലിലൂടെ സൈക്കിളുകളും തള്ളി ഞങ്ങൾ ബീച്ചിലെത്തി.
ഊഹം തെറ്റിയിട്ടില്ല...
സൈക്കിളുകൾ മതിലിൽ ചാരി വച്ച് ഞങ്ങൾ അതിർത്തി നുഴഞ്ഞു കയറി. കാറ്റാടി മരങ്ങളുടെയും
റിസോർട്ടുകളുടെയും പാർക്കുകളുടെയും ഒക്കെ ഇടയിലൂടെ യഥേഷ്ടം ചുറ്റിക്കറങ്ങി മടുത്ത ഞങ്ങൾ
കാൽ നനയ്ക്കുവാൻ വീണ്ടും തീരത്തെത്തി. സ്വദേശികളും വിദേശികളുമായി അല്പവസ്ത്രധാരികളായ
നിരവധി പേർ വെയിൽ കായുകയും കടലിൽ നീന്തുകയും ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ ചെറിയ തടിക്കഷണങ്ങൾ
കൂട്ടിക്കെട്ടിയുണ്ടാക്കിയ കട്ടമറനുകളുമായി തിരമാലകൾക്ക് മേലെ തുഴഞ്ഞ് നീങ്ങുന്ന നാടൻ
മുക്കുവർ കം ലൈഫ് ഗാർഡുകൾ. പത്തോ ഇരുപതോ രൂപ കൊടുത്താൽ അവർ അതിൽ കയറ്റി ഒരു ട്രിപ്പടിച്ച്
തിരികെ കൊണ്ടു വിടും.
അതാ വരുന്നു
അടുത്ത പ്രഖ്യാപനം...! “നമ്മൾ കടലിൽ കുളിക്കുവാൻ
പോകുന്നു...!” പ്രേമാനന്ദും മനോജും ഷർട്ടും
ട്രൌസേഴ്സും ഊരിക്കഴിഞ്ഞിരിക്കുന്നു. ഷിബുവും അനിലും ഊരാനുള്ള തയ്യാറെടുപ്പിലും...
“ഇല്ല... ഞാൻ
വെള്ളത്തിലിറങ്ങുന്ന പ്രശ്നമില്ല...” എന്റെ
തീരുമാനം ദൃഢമായിരുന്നു. പ്രലോഭനങ്ങൾ പലതും നടത്തി നോക്കിയെങ്കിലും ഫെവിക്കോൾ വച്ച്
ഒട്ടിച്ചത് പോലെ ഞാനവിടെ ഇരുന്നത് കൊണ്ട് അവസാനം എന്നെക്കൂടാതെ അവർ വെള്ളത്തിലേക്ക്
ഇറങ്ങി.
തിരമാലകളിൽ
ചാഞ്ചാടി നീന്തിത്തുടിച്ച് ദൂരേയ്ക്ക് പോകുന്ന കൂട്ടുകാരെയും നോക്കി ഇരിക്കുന്നതിനിടയിൽ
എപ്പോഴോ എന്റെ ശ്രദ്ധ ബീച്ചിലെ സഞ്ചാരികളിലേക്ക് മാറി. പല ഭാഷക്കാർ, പല വേഷക്കാർ, വേഷത്തിൽ
പിശുക്കുള്ളവർ... അങ്ങനെ അങ്ങനെ...
ശ്രദ്ധ വീണ്ടും
കടലിലേക്ക് തന്നെ തിരിച്ചു... നീന്തിത്തുടിച്ചുകൊണ്ടിരുന്ന കൂട്ടുകാരെ കാണുന്നില്ലല്ലോ...!
അല്പം വടക്ക് മാറി നൂറോ ഇരുനൂറോ മീറ്റർ അകലെ ഒരു മൂന്നു നാലു പേർ കരയിലേക്ക് നീന്തി
വരുന്നുണ്ട്... ഒപ്പം ഒരു കട്ടമരനും... കട്ടമരനിൽ ആരോ കമഴ്ന്ന് കിടക്കുന്നുണ്ട്...
ബീച്ചിലെ മണൽപ്പരപ്പിലേക്ക് കയറിയ കട്ടമരനിൽ നിന്നും ചാടിയിറങ്ങിയ തുഴച്ചിൽകാരൻ അതിലുണ്ടായിരുന്നയാളെ
താങ്ങിപ്പിടിച്ച് മണലിൽ കിടത്തുന്നു... ഒപ്പം നീന്തി വന്നവരും വട്ടം കൂടി നില്പുണ്ട്...
അത് ശരി...
കാര്യം മനസ്സിലായത് ഇപ്പോഴാണ്... കുളിക്കാനിറങ്ങിയ ആരോ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു...
അയാളെ രക്ഷിച്ച് കൊണ്ടു വന്ന് കിടത്തിയിരിക്കുകയാണ്... നീന്താനറിയില്ലെങ്കിൽ ഇവനൊക്കെ
എന്തിനാണ് കടലിൽ ഇറങ്ങുന്നത്...? ഞാൻ വീണ്ടും കടലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. നമ്മുടെ
ടീം എവിടെ...?
അങ്ങിങ്ങായി
കുറച്ച് പേർ കുളിക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ കൂട്ടുകാരല്ല... പെട്ടെന്നാണ്
വല്ലാത്തൊരു ചിന്ത മനസ്സിലൂടെ പാഞ്ഞു പോയത്... കുറച്ച് ദൂരെയായി കാണുന്ന ആ ആൾക്കൂട്ടം...!!!
?
ഞാൻ എഴുന്നേറ്റ്
അങ്ങോട്ടോടി. ഭയന്നത് ശരിയായിരുന്നു...! നനഞ്ഞ
മണലിൽ അവശനിലയിൽ കിടക്കുന്ന മനോജ്...! ഒന്നും മിണ്ടാനാവാതെ ഭയന്ന് വിറച്ച് നിൽക്കുന്ന
കൂട്ടുകാർ...
“ഭയപ്പെട വേണ്ടാം...
ഒന്നും ആകലെ... കൊഞ്ചം തണ്ണി ഉള്ളെപ്പോയിരുക്ക്...
അതിനാലെ താൻ... അഞ്ച് മിനിറ്റ് അപ്പടിയേ പടുക്കട്ടും... എല്ലാം ശരിയായിടും...” കട്ടമരൻകാരൻ ഞങ്ങൾക്ക് ധൈര്യം പകർന്നു.
അൽപ്പം കഴിഞ്ഞതും
മനോജ് പതുക്കെ എഴുന്നേറ്റിരുന്നു. പിന്നെ ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ദയനീയമായ
പുഞ്ചിരി... ഇന്നും മറക്കാനാവാത്ത ആ പുഞ്ചിരി...!
വഴി നീളെ ചൂളമടിച്ചും
അട്ടഹസിച്ചും ഉല്ലസിച്ച് വന്നത് പോലെയായിരുന്നില്ല ഞങ്ങളുടെ മടക്കയാത്ര. നല്ലവരായ ആ
അച്ഛന്റെയും അമ്മയുടെയും അനുജന്റെയും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട മനോജ്... തലനാരിഴയ്ക്ക്
വഴുതി മാറിപ്പോയ ഒരു ദുരന്തം...
മനോജ്... ഓർമ്മയുണ്ടോ
അതെല്ലാം...? ഒരു പക്ഷേ, നീയിത് വീട്ടിൽ പറഞ്ഞിട്ടുണ്ടാകാൻ വഴിയില്ല... നീണ്ട മുപ്പത്
വർഷങ്ങൾക്ക് ശേഷം ആ ഓർമ്മകൾ ഇവിടെ അയവിറക്കുമ്പോൾ എല്ലാം കൺമുന്നിൽ എന്ന പോലെ... ഒരിക്കൽ
പോലും നേരിൽ കാണുവാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ലെങ്കിലും പ്രഭാമയിയായ ആ അമ്മയ്ക്ക്
എന്റെ സ്നേഹാന്വേഷങ്ങൾ...