ഇരുൾ വീണ് തുടങ്ങിയിരിക്കുന്നു. വീട് പണി നടക്കുന്നയിടത്ത് നിന്ന് തറവാട്ടിലേക്കെത്താൻ കാൽ മണിക്കൂറെങ്കിലും നടക്കണം. വർഷങ്ങൾക്ക് മുമ്പ് എത്രയോ വട്ടം നടന്നും സൈക്കിളിൽ പാഞ്ഞും പോയ ചരൽ നിറഞ്ഞ മൺപാത ഇന്നില്ല... ടാറിട്ട റോഡിന്റെ ഇരുവശങ്ങളിലും ധാരാളം വീടുകൾ ഉയർന്നിരിക്കുന്നു.
അത്ര പരിചിതമല്ലാത്ത പുത്തൻ വീടുകളുടെ മുറ്റത്ത് നിന്നും ഞങ്ങളുടെ നേർക്ക് നോട്ടങ്ങൾ കടന്ന് വരുന്നത് ശ്രദ്ധിക്കാതിരുന്നില്ല്ല. ഓരോ വീടിന്റെയും മുന്നിലെത്തുമ്പോൾ അതാരുടെ വീടാണെന്ന് അമ്മ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.
“ഇത് നമ്മുടെ ഔസേപ്പുണ്ണിയേട്ടന്റെ മൂത്ത മോൻ പോളിന്റെ വീടാ... നീയറിയില്ലേ അവനെ? ...”
“അറിയാം...”
“ഈ സ്ഥലം ഏതാന്നറിയുമോ? നമ്മുടെ ശ്രീധരേട്ടന് മനയ്ക്കലെ നമ്പൂതിരി സമ്മാനമായി കൊടുത്തതാ... ഇരുപത് സെന്റുണ്ട്...”
“ഇരുപത് സെന്റ് വെറുതെ കൊടുക്കുകയോ...?” ഭാര്യയുടെയും മകന്റെയും മുഖത്ത് അവിശ്വസനീയത പടർന്നു.
നടന്ന് നടന്ന് സുനിയുടെ വീടിന് മുന്നിലെത്തിയിരിക്കുന്നു.
“മോനേ, സുനി ഇല്ലെന്ന് തോന്നുന്നു... വണ്ടി കാണാനില്ലല്ലോ...” അമ്മ മുറ്റത്തേക്ക് സൂക്ഷിച്ച് നോക്കി.
ശരിയാണ്. മുറ്റത്തെ കാർ ഷെഡ് ഒഴിഞ്ഞ് കിടക്കുന്നു. വരാന്തയിൽ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കസേരയിൽ സുനിയുടെ അമ്മ വഴിയിലേക്ക് കണ്ണ് നട്ട് ഇരിക്കുന്നു. കഴിഞ്ഞ തവണ കണ്ടതിലും ക്ഷീണിതയായിരിക്കുന്നു. എൺപതിന് മുകളിലുണ്ടാകും പ്രായം. ടാക്സി ഓടിക്കുന്ന മകനും പട്ടണത്തിൽ ജോലിയുള്ള മരുമകളും എത്തിയിട്ടില്ല. യു.കെ.ജിയിലും രണ്ടാം ക്ലാസിലും പഠിക്കുന്ന പേരക്കുട്ടികൾ കുസൃതിത്തരങ്ങളിൽ ഒന്നിനൊന്ന് മെച്ചം. ഞങ്ങളെ കണ്ടതും ആ അമ്മ കണ്ണിന് മുകളിൽ കൈപ്പടം വച്ച് സൂക്ഷിച്ച് നോക്കി. ചെറിയ പടി കടന്ന് ഞങ്ങൾ മുറ്റത്തേക്കിറങ്ങി.
“വിരുന്ന്കാരുണ്ട്... അമ്മയ്ക്ക് ഞങ്ങളെ മനസ്സിലായോ...?” ഞാൻ ചോദിച്ചു.
കാഴ്ച്ച ശക്തി കുറഞ്ഞ കണ്ണുകൾ ഞങ്ങളെ എല്ലാവരെയും ഒന്നു കൂടി ഉഴിഞ്ഞു. എന്റെ അമ്മയെ കണ്ടതും അവരുടെ സംശയം തീർന്നു.
“പിന്നേ... മനസ്സിലായോന്നാ...? അണ്ണനല്ലേ...? എന്നാ വന്നേ...?”
നർമ്മബോധത്തിൽ സുനിയും അമ്മയും ഒന്നിനൊന്ന് മെച്ചം. അനുജത്തിയും അനുജനും എന്നെ ‘അണ്ണൻ’ എന്നാണ് വിളിക്കുന്നത്. തൃശൂർ ഭാഗത്ത് നിലവിൽ ഇല്ലാത്ത ഈ സംബോധന എടുത്തിട്ട് ആ അമ്മ അടിച്ച ഗോൾ കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു പോയി.
* * * * * * * *
അത്താഴ സമയത്താണ് രസകരമായ നാട്ട് വിശേഷങ്ങൾ അനുജൻ നിരത്തുന്നത്. തൃശൂർ നഗരം വളർന്ന് വളർന്ന് ഞങ്ങളുടെ ഗ്രാമത്തെ ഗ്രാമമല്ലാതാക്കി മാറ്റി തുടങ്ങിയിട്ടുണ്ടെങ്കിലും രസികരായ കഥാപാത്രങ്ങൾക്ക് ഇനിയും കുറവ് വന്നിട്ടില്ല.
“ഡാ, നമ്മുടെ കൃഷ്ണേട്ടന്റെ പുതിയ വിശേഷങ്ങളൊന്നുമില്ലേ…?” എന്തെങ്കിലും ഒരു ചിരിവള്ളി ലഭിക്കുമോ എന്നറിയാനായി ഞാൻ ഒരു ചൂണ്ട കൊളുത്തിയിട്ടു.
“ങ്ഹാ… അതറിഞ്ഞില്ലേ…? കൃഷ്ണേട്ടനെ തേടി ഏഷ്യാനെറ്റ് കേബിൾ വിഷൻകാര് വന്നിരുന്നുവത്രേ…”
“ങ്ഹേ… അങ്ങനെയും ഒരു സംഭവമുണ്ടായോ…? അതെന്തിനായിരുന്നു…?” എനിക്ക് ആകാംക്ഷയായി.
“കൃഷ്ണേട്ടനുമായി ഒരു ഇന്റർവ്യൂവിനായിരുന്നുവത്രേ … പക്ഷേ, അവർ വന്ന സമയത്ത് കക്ഷി ബാർബർഷോപ്പിൽ ഇല്ലായിരുന്നു… ഷാപ്പിലായിരുന്നു…”
“കൃഷ്ണേട്ടനുമായി ഇന്റർവ്യൂവോ…? എന്താ പറയുന്നേ…?”
“അതേ അണ്ണാ… കൃഷ്ണേട്ടന്റെ സാഹസിക ചരിത്രങ്ങൾ ബ്ലോഗിൽ വായിച്ച് അന്വേഷിച്ച് പിടിച്ച് എത്തിയതാത്രേ...”
ങ്ഹേ… !!! അങ്ങനെയൊക്കെ നടന്നിരിക്കുമോ…? അതോ ഇവൻ ഇനി എനിക്കിട്ട് ഒന്ന് താങ്ങിയതാണോ…? ഹേയ്… അങ്ങനെയാവാൻ വഴിയില്ല.
“എന്നിട്ടെന്തായി അവസാനം…?”
“എന്താവാൻ… അവർ കൃഷ്ണേട്ടനെ കാണാതെ മടങ്ങി… പക്ഷേ, പിന്നീട് വിവരമറിഞ്ഞപ്പോൾ കൃഷ്ണേട്ടൻ നിലത്തൊന്നുമല്ല നിന്നത്… ആ തേജന്റെ ചേട്ടൻ കാരണം ഏഷ്യാനെറ്റ്കാര് എന്നെ കാണാൻ വന്നു എന്നും പറഞ്ഞ്…”
ഛേ… ഈ കൃഷ്ണേട്ടൻ എന്ത് പണിയാ കാണിച്ചത്… നട്ടുച്ചനേരത്ത് കള്ള് ഷാപ്പിൽ പോകാതെ ബാർബർഷോപ്പിൽ ഇരുന്നിരുന്നെങ്കിൽ ചുളുവിൽ നമ്മുടെ ബ്ലോഗിന് ഒരു പ്രശസ്തിയുമായേനെ…
“ങ്ഹാ… അണ്ണാ, വേറൊരു സംഭവമുണ്ടായി… കുറച്ച് നാൾ മുമ്പ് കൃഷ്ണേട്ടൻ വീണ്ടും വീണു ബൈക്കിന്റെ മുകളീന്ന്… നല്ല എണ്ണം പറഞ്ഞ വീഴ്ച്ച…”
കഥ കേൾക്കാൻ തയ്യാറായി സദസ്സ് മേശയ്ക്ക് ചുറ്റും ആകാംക്ഷയോടെ ഇരുന്നു. കൃഷ്ണേട്ടന്റെ പഴയ വീഴ്ച്ച ഒരു പോസ്റ്റ് ആയി കുറേ നാൾ മുമ്പ് ബൂലോകത്ത് എത്തിച്ചതാണ്.
“പണ്ടത്തെ പോലെയല്ല ഇപ്പോൾ… മുതുവറ – അടാട്ട് റോഡിൽ ഇപ്പോൾ മിക്കവാറും എന്നും പോലീസിന്റെ റോന്ത് ചുറ്റലുണ്ട്… ഹെൽമറ്റ് ഇല്ലാത്തവരെയും മറ്റും ഒക്കെ പിടിക്കാനായിട്ട്… അത് കൊണ്ട് അത്യാവശ്യം മിനുങ്ങിയിട്ട് ബൈക്കിൽ പോകുന്നവരൊക്കെ പുത്തുശേരിയിൽ നിന്ന് തിരിഞ്ഞ് വിലങ്ങൻ കുന്നിന്റെ സൈഡിൽക്കൂടിയുള്ള ചരൽ റോഡിലൂടെയാണ് യാത്ര പതിവ്...”
നീലത്താമര ചിരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു. അമ്മയുടെ മുഖത്ത് ഇപ്പോഴേ ചിരി കാണാനുണ്ട്.
“ആറ് മണി കഴിഞ്ഞിട്ടുണ്ടാവും… ഇരുവശവും തെങ്ങും ഫലവൃക്ഷങ്ങളും നിറഞ്ഞ ചരൽപ്പാതയിൽ വെളിച്ചം കമ്മി… നന്നായൊന്നു മിനുങ്ങിയതിന്റെ ലഹരിയിൽ വച്ച് കാച്ചി പോകുകയാണ് കൃഷ്ണേട്ടൻ…”
സത്യം പറഞ്ഞാൽ എനിക്കും ചിരി വന്ന് തുടങ്ങിയിരുന്നു. കൃഷ്ണേട്ടൻ ഇനിയും വീണിട്ടില്ല. എങ്കിൽ കൂടി അടുത്തത് എന്താണെന്നറിയാനുള്ള ആകാംക്ഷ...
“എന്നിട്ട്…?”
“വളവ് തിരിഞ്ഞതും അപ്രതീക്ഷിതമായി മുന്നിൽ കണ്ട കാഴ്ച്ച കണ്ട് കൃഷ്ണേട്ടന്റെ ഉള്ളീന്ന് കിളി പറന്നു… റോഡരികിൽ നിലയുറപ്പിച്ചിരിക്കുന്നത് നിസ്സാര കക്ഷിയല്ല… ഒത്ത ഒരു ആന. ബ്രെയ്ക്ക് ചവിട്ടിയില്ലെങ്കിൽ ആനയുടെ പിൻകാലുകൾക്കിടയിലൂടെ വണ്ടി കടന്ന് പോകും… പക്ഷേ വയറ്റിൽ കിടക്കുന്ന സാധനം തലയുടെ കൺട്രോൾ ഏറ്റെടുത്തതിനാൽ ആ ഗ്യാപ്പിലൂടെ കൃത്യമായി പോകാൻ കഴിയുമോന്ന് ഒരു സംശയം… മറ്റൊന്നുമാലോചിച്ചില്ല… ചവിട്ടി സഡൻ ബ്രെയ്ക്ക്…”
“പാവം...” ചിരിക്കാൻ തയ്യാറായി ഇരുന്ന വാമഭാഗം വിഷമത്തോടെ പറഞ്ഞു.
“ബൈക്കിൽ നിന്ന് തെറിച്ച് ചരലിലൂടെ ഡൈവ് ചെയ്ത് ആനയുടെ കാൽക്കീഴിൽ ചെന്ന് വീണ കൃഷ്ണേട്ടന്റെ ലഹരി എവിടെപ്പോയീന്നറിയില്ല… മരണവെപ്രാളത്തിൽ ചാടിയെഴുന്നേറ്റ് അലറിവിളിച്ച് ദൂരേയ്ക്ക് ഓടുന്നതിനിടയിൽ മുഖമടിച്ച് ഒരു വീഴ്ച്ചേം കൂടി വീണു…”
“എന്നിട്ട് ആനയൊന്നും ചെയ്തില്ലേ…? പാവം ആനയും പേടിച്ചിട്ടുണ്ടാവുംല്ലേ… ?”
“ആനയോ… അതല്ലേ രസം… മുഖം മൊത്തം ചോരയുമായി കൃഷ്ണേട്ടൻ ചാലിൽ ഇരുന്ന് നോക്കുമ്പോൾ ആനയ്ക്ക് ഒരു കൂസലുമില്ല… പാപ്പാനേം കാണാനില്ല… ഒരനക്കവുമില്ലാതെ നിന്നിടത്ത് തന്നെ നിൽക്കുന്ന ആനയെ ഒന്നു കൂടി സൂക്ഷിച്ച് നോക്കി ആള്… പിന്നെ കൃഷ്ണേട്ടന്റെ വായിൽ നിന്ന് വന്നത് നല്ല പുളിച്ച തെറിയായിരുന്നു… ഡാഷ് മക്കള്… ഓരോന്ന് ഉണ്ടാക്കി വച്ചോളും മനുഷ്യനെ പേടിപ്പിക്കാനായിട്ട്… രാവിലെ വരുമ്പോ ഈ കുരിപ്പ് ഇവിടെയുണ്ടായിരുന്നില്ലല്ലോ… കാശ് കൊടുത്ത് രണ്ടെണ്ണം വീശിയതിന് ഗുണംല്യാണ്ടായി…”
വിളക്കുംകാൽ അമ്പലത്തിലെ ഉത്സവം പ്രമാണിച്ചുള്ള ഘോഷയാത്രാ പ്ലോട്ടിൽ കൊണ്ടുപോകാനായി ഉണ്ടാക്കി നിർത്തിയ ആനയായിരുന്നു അത്.
ഇത്തവണ വെക്കേഷൻ പോയിട്ട് കൃഷ്ണേട്ടനെ കാണാൻ സാധിച്ചില്ലെങ്കിലും ബൂലോകത്ത് ഒരിക്കൽക്കൂടി കൃഷ്ണേട്ടനെ താരമാക്കാൻ പറ്റി.
കൃഷ്ണേട്ടാ ലേലു അല്ലൂ… ലേലു അല്ലൂ… ലേലു അല്ലൂ…